ആലപ്പുഴ: സമരസ്മരണകള്‍ ഇരമ്പുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വര്‍ഡിലെ തോല്‍വി സിപിഎമ്മില്‍ ഭിന്നതക്കിടയാക്കുന്നു. വാര്‍ഡില്‍ മത്സരിച്ച നിലവിലെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എന്‍. സെബാസ്റ്റ്യന്‍ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
കോണ്‍ഗ്രസിലെ തോബിയാസ് 425 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ബിജെപിയിലെ ഫ്രാന്‍സിസ് ആന്റണി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് കെട്ടിവെച്ച തുക നഷ്ടമായി.
ഔദ്യോഗിക പക്ഷക്കാരനാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എന്‍ സെബാസ്റ്റ്യന്‍. വാര്‍ഡിലെ തോല്‍വിയുടെ പേരില്‍ സിഐടിയു കണ്‍വീനര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം തുടങ്ങിയതായി അറിയുന്നു. കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തനം രഹസ്യമായി നടത്തി എന്നാണ് ആരോപണം.
എന്നാല്‍ പ്രദേശിക അംഗങ്ങളുടെ തീരുമാനം അംഗീകരിക്കാതെ ഏരിയ കമ്മറ്റി തീരുമാനിച്ചാണ് സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഇതാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നത്. ഇതുകൂടാതെ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ജി. വേണുഗോപാലിന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണമുണ്ടാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: