ചേര്‍ത്തല: ബൈക്കിലെത്തി യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ പിടികൂടാനായില്ല, പ്രതിയുടെ ചിത്രം പരസ്യപ്പെടുത്തുവാന് പോലീസ് നീക്കം. തൊടുപുഴയ്ക്ക് സമീപം ഇലഞ്ഞി സ്വദേശി രഞ്ജിഷാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇയാളുടെ വീട്ടിലും ജോലി ചെയ്യുന്ന ഏറ്റുമാനൂരിലെ സ്ഥാപനത്തിലും അന്വേഷണം നടത്തിയെങ്കിലും സംഭവത്തിനു ശേഷം ഇയാള്‍ ഇവിടെങ്ങും എത്തിയിട്ടില്ലെന്നാണ് വിവരം. ഇയാളുടെ മൊബൈലിനെ അടിസ്ഥാനമാക്കി ചേര്‍ത്തല സിഐയുടെയും എസ്ഐയുടെ നേതൃത്വത്തില്‍ തൊടുപുഴ, ഇലഞ്ഞി, പിറവം തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം നടത്തി. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയതെന്നുമാണ് വിവരം.
ആക്രമണത്തിന് ശേഷം ഇവര്‍ അമിത വേഗതയില്‍ മടങ്ങുമ്പോള്‍ ചേര്‍ത്തല പോലീസ് സ്റ്റേഷന് സമീപത്തെ റോഡിലെ കുഴിയില്‍ വീഴുകയും ബൈക്കിനു മുന്നിലെ കവറില്‍ സൂക്ഷിച്ചിരുന്ന മൊബൈലും പഴ്സും താഴെ വീഴുകയുമായിരുന്നു. ഇതുവഴി വന്ന വഴിയാത്രക്കാരാണ് ഇവ പൊലീസില്‍ ഏല്‍പ്പിച്ചത്. പഴ്സില്‍ നിന്ന് നാലായിരത്തോളം രൂപയും കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ലഭിച്ചിട്ടുണ്ട്. ഇതിലും ആസിഡ് പുരണ്ടിരുന്നു.
എറണാകുളം നേവല്‍ബേസിലെ ടെക്നിക്കല്‍ അസിസ്റ്റന്റും പള്ളിപ്പുറം പുളിച്ചിയില്‍ പരേതനായ ഷണ്മുഖന്റെ മകളുമായ ശാരിമോള്ക്കു(24) നേരെ ബുധനാഴ്ച രാത്രി ചേര്‍ത്തല വല്ലയില്‍ പുരുഷന് കവലയ്ക്ക് സമീപമാണ് ആസിഡ് ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതിയെക്കുറിച്ച് അറിവില്ലെന്നാണ് ആദ്യം യുവതി മൊഴി നല്‍കിയതെങ്കിലും പിന്നീട് പോലീസിന് നല്കിയ വിശദമായ മൊഴിയില്‍ രഞ്ജിഷിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതുള്പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: