ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ഭക്തര്‍ക്കായി ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് 198 സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. തീര്‍ത്ഥാടന കാലയളവിലേക്ക് മാത്രമായി രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ ഡല്‍ഹിയില്‍ നിന്ന് രണ്ട്് സര്‍വ്വീസ് നടത്തും. ചെന്നൈ സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിന് സീസണില്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പ്് അനുവദിക്കും. ബുക്കിങ്ങിനായി സ്റ്റേഷനില്‍ പുതിയ കൗണ്ടര്‍ ആരംഭിക്കും.
തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനുമുന്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തീര്‍പ്പാക്കും.
പ്ലാറ്റ്ഫോമിലെ മേല്‍ക്കൂരയുള്ള ഭാഗത്ത് ഗ്രാനൈറ്റും ഇല്ലാത്തിടത്ത് ടൈല്‍സും പാകും. പുതിയ ഇരിപ്പിടങ്ങള്‍, കുടിവെള്ള ടാപ്പുകള്‍ എന്നിവ സ്ഥാപിക്കും. നിലവിലുള്ള മേല്‍ക്കൂര മാറ്റി പകരം നീലനിറത്തിലുള്ള ഗാല്വനൈറ്റ് അലൂമിനിയം ഷീറ്റുകള്‍ സ്ഥാപിക്കും.
ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. ഇതിനായി ഒരു കോടി 20 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. താഴത്തെ നിലയില്‍ 17ലക്ഷം ചെലവിഴിച്ച് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിക്കും. കോഫിഡേ ഷോപ്പില്‍ ഇന്റര്‍നെറ്റ്, വൈഫൈ എന്നീ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.
പില്‍ഗ്രിം ഷെല്ട്ടറിനോടനുബന്ധിച്ച്് ശുദ്ധീകരണ സംവിധാനമുള്ള 12 ടാപ്പുകള്‍ സ്ഥാപിക്കും. തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ 24മണിക്കൂറും സേവന സന്നദ്ധരായുള്ള റെയില്‍വേ ജീവനക്കാര്‍ സ്റ്റേഷനിലുണ്ടാകും. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി താല്‍ക്കാലിക ജീവനക്കാരനെ സീസണ് കാലയളവിലേക്ക് നിയമിക്കും.
രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിന്റേയും എസ്കലേറ്ററിന്റേയും പണികള്‍ പൂര്‍ത്തീകരിച്ച് മകരവിളക്കിന് മുമ്പായി പ്രവര്‍ത്തനക്ഷമമാക്കും. നിലവിലുള്ള ഭക്ഷണശാല ഹൈടെക് ആക്കി മാറ്റും. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം ഉയരം കൂട്ടുവാനുള്ള നടപടികളും സ്റ്റേഷന് സൗന്ദര്യവല്‍ക്കരണ പദ്ധതികളും നടപ്പിലാക്കിവരുന്നു.
പുതിയതായി എമര്‍ജന്‍സി ഓപ്പറേറ്റഡ് ടിക്കറ്റ് വൈന്‍ഡിംഗ് മിഷന് സ്റ്റേഷനില്‍ സ്ഥാപിക്കും. ഇതില്‍ നിന്ന് റെയില്‍വേ സ്മാര്‍ട്ട് കാര്‍ഡോ, കറന്‍സിയോ, നാണയങ്ങളോ ഇട്ടാല്‍ ടിക്കറ്റ് ലഭിക്കും. പ്രീപെയ്ഡ് ടാക്സിക്കുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റഷന് പരിസരത്ത് കെഎസ്ആര്‍ടിസി, നഗരസഭ, ആരോഗ്യവിഭാഗം, പോലീസ് എന്നിവക്കുള്ള കൗണ്ടറിനുള്ള സ്ഥലത്തിനായി അനുമതി നല്‍കിയതായി എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: