ചെങ്ങന്നൂര്‍: ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ അയ്യപ്പന്മാരെ കാത്തിരിക്കുന്നത് മാലിന്യം നിറഞ്ഞ വീഥികള്‍. പാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുകുന്ന ഓടകള്‍, മാലിന്യം കുമഞ്ഞുകൂടി കിടക്കുന്ന റോഡുകള്‍, ദുര്‍ഗന്ധം വമിക്കുന്ന പരിസരങ്ങള്‍. തീര്‍ത്ഥാടകരെ വരവേല്ക്കാനെരുങ്ങുന്ന ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരിന്റെ അവസ്ഥയാണിത്.
ശബരിമല തീര്‍ത്ഥാടനകാലം തുടങ്ങാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ മാലിന്യനീക്കം ഏതാണ്ട് തടസ്സപ്പെട്ട നിലയിലാണ്. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓട മേല്മൂടി ഇല്ലാതെ പാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വഹിച്ചു കൊണ്ട് ഒഴുകുന്നു. റോഡിന്റെ ഇരുവശങ്ങളിലായി മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കുമിഞ്ഞു കൂടി കിടക്കുന്നത് ഭക്തരെ ദുരിതത്തിലാക്കും.
അസഹ്യമായ ദുര്‍ഗന്ധത്തോടൊപ്പം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സമീപത്തെ ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ പൊതിഞ്ഞ് ഇവിടെ കൊണ്ടുവന്നാണ് എറിയുന്നതാണ് തെരുവ് നായ്ക്കള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചോളം തീര്‍ത്ഥാടകര്‍ക്കാണ് നായ്ക്കളുടെ ആക്രമണം നേരിടേണ്ടിവന്നത്.
തീര്‍ത്ഥാടന കാലത്തിനു മുന്‍പ് തന്നെ നഗരസഭയും മറ്റും മുന്‍കൈ എടുത്ത് ഓടകളും റോഡുകളും വ്യത്തിയാക്കിരുന്നു. എന്നാല്‍ ഇത്തവണ മുന്നൊരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് ചൂടിലായി പോയി. പരിസരം ശുചിയുള്ളതാക്കാന് ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന് റെയില്‍വേ സ്റ്റേഷനു സമീപത്തെ വ്യാപാരികളും ഡ്രൈവര്‍മാരും ആവിശ്യപ്പെട്ടുന്നു.
പമ്പാ സര്‍വീസ് ആരംഭിച്ചു
ചെങ്ങന്നൂര്‍: റെയില്‍വേ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ച് പമ്പാ സര്‍വീസ് ആരംഭിച്ചു. തീര്‍ത്ഥാടകരുടെ വരവിനനുസരിച്ച് വേണ്ടത്ര സര്‍വീസുകള്‍ പമ്പയ്ക്ക് അയയ്ക്കുമെന്ന് അധിക്യതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 30 ബസ്സുകള്‍ വിവിധ ഡീപ്പോകളില്‍ നിന്ന് ചെങ്ങന്നൂരിലെത്തും. ഇവ പുതിയ ബസുകളായിരിക്കും.
ചെങ്ങന്നൂരില്‍ നിന്ന് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകളായിരിക്കും പ്രധാനമായും നടത്തുക. അധികം ബസ് വേണ്ടി വന്നാല്‍ ജന്ററം ബസ്സുകളും സര്‍വ്വീസ് നടത്താനാണ് അധിക്യതരുടെ തീരുമാനം.
വൃശ്ചിക മഹോത്സവത്തിന് പരബ്രഹ്മ ഭൂമി ഒരുങ്ങി
കായംകുളം: അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തി ഓച്ചിറയില്‍. പന്ത്രണ്ടുനാള്‍ നീണ്ടു നില്ക്കുന്ന വൃശ്ചിക മഹോത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് ഓച്ചിറ പരബ്രഹ്മ ഭൂമി ഒരുങ്ങി. കലിയുഗവരദനായ അയ്യപ്പന്റെ നാമമന്ത്രങ്ങളാല്‍ മുഖരിതമാകും ഇനിയുള്ള ദിനങ്ങള്‍.
പ്രതിഷ്ഠകളില്ലാതെ ആല്‍ത്തറകളില്‍ കുടികൊള്ളുന്ന പരബ്രഹ്മ സ്വരൂപമാണ് ഓച്ചിറയില്‍ വാഴുന്നത്. നിത്യ അന്നദാന വഴിപാടില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്. അനേകം അന്തേവാസികളായ ഭക്തജനങ്ങള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം.
വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തില്‍ ഓച്ചിറയിലും ഒരു ക്ഷത്രം പണികഴിപ്പിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ദേവപ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവഹിതത്തിന് എതിരാണെന്ന് തെളിഞ്ഞു. ഇന്നു കാണുന്ന ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചതാണ്. ഇവിടെ പരബ്രഹ്മ ചൈതന്യം കുടികൊള്ളുന്നതായാണ് സങ്കല്‍പ്പം.
പുരാണകാലം മുതല്‍ തന്നെ നാനാജാതി മതസ്ഥര്‍ ഇവിടെ ആരാധന നടത്തിവരുന്നു. ചരിത്രപ്രസിദ്ധമായ കായംകുളം, വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്തുവാനായി വര്‍ഷം തോറും മിഥുനം ഒന്നിനും രണ്ടിനും ഓച്ചിറക്കളി പടനിലത്ത് നടത്തിവരുന്നു.
ഓച്ചിറക്കാളയും മണ്ണ് പ്രസാദമായി നല്കുന്നതുമാണ് ഇവിടുത്തെ ഒരു പ്രധാന സവിശേഷത. അന്നദാന വഴിപാട് അശരണര്‍ക്ക് ആശ്വാസമേകുന്നു. വൃശ്ചികം ഒന്നു മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജനം’പാര്‍ക്കുക എന്നതാണ് ഭക്തജനങ്ങളുടെ പ്രധാന വഴിപാട്.
വൃശ്ചിക മഹോത്സവം കരകൂടല്‍ ഘോഷയാത്രകളായിട്ടാണ് തുടങ്ങുന്നത്. ആശാന്റെ മുക്കില്‍ നിന്നും മുതുകാട്ടുകര ദേവീക്ഷേത്രത്തില്‍ നിന്നുമാണ് ഘോഷയാത്രകള്‍ ആരംഭിക്കുന്നത്. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്നതാണ് കരകൂടല്‍.
വാഴൂര്‍ തമ്പുരാന്റെ മധ്യസ്ഥതയില്‍ പടവെട്ട് അവസാനിച്ചതായും തമ്പുരാന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും വൃശ്ചിക ചിറപ്പിന് കിഴക്കുവശത്തായി കുടില്‍ സ്ഥാപിച്ച് വാളും പീഠവും വച്ച് പൂജിച്ച് കെടാവിളക്ക് വയ്ക്കുന്നു. ഓച്ചിറയിലെ എട്ടുകണ്ടങ്ങളിലും ഉരുളുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ശാന്തി പകരുന്ന വഴിപാടായണ് കരുതുന്നത്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എത്തിച്ചേരുവാന്‍ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ഭരണ സമിതി ഒരുക്കിയിരിക്കുന്നത്. ഓച്ചിറയില്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അയ്യപ്പ ക്ഷേത്രവും സരസ്വതി ക്ഷേത്രവും ഭക്തജന തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: