തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന്റെ രാജി അനിവാര്യമാകുന്നു. വിജിലന്‍സിന്റെ പെരുമാറ്റമാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. നിയമോപദേശം തേടാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ ബാബുവിനെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നത്.
മാത്രമല്ല അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേക ശുപാര്‍ശകളൊന്നും രേഖപ്പെടുത്താതിരുന്നതിനാലാണ് നിയമോപദേശം തേടാത്തതെന്നും വിജിലന്‍സ് വിശദീകരിക്കുന്നു. ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് വിനയാകുമെന്ന് തീര്‍ച്ചയായി. ഇത് അവസാനിക്കുന്നത് ബാബുവിന്റെ രാജിയിലായിരിക്കും.
ബാബുവിനെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ ന്യായീകരണത്തിന് അടിസ്ഥാനമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോഴ ആരോപണം മന്ത്രിക്കെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കും മുമ്പ് വിജിലന്‍സ് നിയമോപദേശം അവശ്യം തേടേണ്ടതായിരുന്നു. വിവാദമായ കേസായതിനാല്‍ വിജിലന്‍സ് എല്ലാ പഴുതുകളും അടച്ചുവേണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. നേരത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് ഈ നടപടിക്രമം പാലിച്ച് രണ്ടുതവണ നിയമോപദേശം തേടിയിരുന്നു. പക്ഷേ ബാബുവിന്റെ കാര്യത്തില്‍ ഈ ശുഷ്കാന്തി പ്രകടിപ്പിച്ചില്ല. മാത്രമല്ല കോഴ ഇടപാട് നടന്നതായി ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി.ഡി. ജോഷി സ്ഥിരീകരിച്ചതായും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മന്ത്രി ബാബു പത്തുകോടി കോഴ വാങ്ങിയെന്ന് ബാര്‍ ഉടമ ബിജു രമേശാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വിക്ക് വെരിഫിക്കേഷന് പോലും നടത്താതെ ബാബുവിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ജൂണ്‍ ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിജു രമേശ് അടക്കം അഞ്ചുപേരുടെ സാക്ഷിമൊഴികള്‍ മന്ത്രിക്കെതിരായിരുന്നു. പക്ഷേ വ്യക്തമായ തെളിവില്ലെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന ശുപാര്‍ശസഹിതം വിജിലന്‍സ് ഡിവൈഎസ്പി എം.എന്‍. രമേശ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: