ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ ഒരു സംഘടനയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ശില്പശാല. തെരഞ്ഞെടുക്കപ്പെട്ട 60 പ്രതിനിധികള്‍. സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍നില്‍ക്കുന്ന മധ്യവയസ്ക്കരായ പ്രോഫഷണലുകളാണ് അധികവും. ശില്പശാലയിലെ വിഷയങ്ങളും ഒന്നിനൊന്നു മെച്ചം. അവതരിപ്പിക്കുന്നവര്‍ അതി പ്രശസ്തര്‍. ദത്തെടുക്കല്‍ നിയമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ അവകാശത്തെക്കുറിച്ചും ഒരു വിഷയം ഉണ്ട്. യൂനിസെഫിന്റെ പ്രമുഖനാണ് വിഷയമെടുക്കുന്നത്. മനോഹരമായ കഌസ്.
നിങ്ങളില്‍ പ്രസവിച്ചവര്‍ എത്രയെന്ന ചോദ്യത്തിന് എല്ലാവരുടേയും കൈകളുയര്‍ന്നു. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്കിയിട്ടുള്ളവരോ? ഉയര്‍ന്നത് പകുതി കരങ്ങള്‍ മാത്രം. യൂനിസെഫ് പ്രതിനിധി വിടുന്നില്ല. ആറുമാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുത്തവരുണ്ടോ? അദ്ദേഹം ചോദിച്ചു. കൈകളൊന്നും ഉയര്‍ന്നില്ല. പ്രസവിച്ച് എപ്പോഴാണ് കുട്ടിക്ക് ആദ്യമായി പാല്കൊടുത്തത് എന്ന ചോദ്യത്തിന് പലതായിരുന്നു മറുപടി. ആദ്യം പാല് കൊടുക്കേണ്ടത് എപ്പോളെന്നറിയാവുന്നവര് കൈ ഉയര്‍ത്താമോ എന്ന ചോദ്യത്തിനാരും ഉയര്ത്താനുണ്ടായിരുന്നില്ല. പിന്നെയും അനുബന്ധ ചോദ്യങ്ങള്‍. മുഖ്യസംഘാടക ഉള്‍പ്പെടെ പ്രതിനിധികളില്‍ ഏഴു പേര് ഡോക്ടര്‍മാരായിരുന്നിട്ടും ഉത്തരം ഉണ്ടായില്ല. യൂനിസെഫ് പ്രതിനിധി ഉത്തരം നല്കിയപ്പോള് എല്ലാവര്ക്കും അത് പുതുപുത്തന്‍ അറിവായി. ഇതുവരെ ആരും പറഞ്ഞില്ലല്ലോ എന്നായി. അറിയാമായിരുന്നെങ്കില്‍ മുലപ്പാല്‍ നല്കിയേനെ എന്ന ഏറ്റു പറച്ചിലും ഉണ്ടായി.
കുട്ടി ജനിച്ച് ഒരു മണിക്കുറിനകം മുലപ്പാല്‍ നല്‍കിയിരിക്കണം. ആറുമാസം വരെ നല്‍കുകയും വേണം. ആഗോളതലത്തില്‍ ആരോഗ്യമേഖല അംഗീകരിച്ച വസ്തുതയാണിത്. മുലയൂട്ടലിലൂടെ ശിശു മരണനിരക്ക് 55 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ പറയുന്നത്. ആധുനികതയുടെ പിറകേ പാച്ചിലിനിടയില്‍ മലയാളി മങ്കമാര്‍ മറന്നതും വയറ്റാട്ടികള്‍ക്ക് പകരം വന്ന നമ്മുടെ ഗൈനോക്കോളജിസ്റ്റുകള്‍ ഉപേക്ഷ വിചാരിക്കുന്നതുമായ മുലയൂട്ടലിനെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും യൂനിസെഫും ഒക്കെ.
നവജാത ശിശുവിന് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കൊടുക്കേണ്ട പ്രഥമ പ്രതിരോധമരുന്നാണ് മുലപ്പാല്‍. കുട്ടിയുടെ ഉയരം, ആരോഗ്യം, ബുദ്ധി എന്നിവയെയെല്ലാം സ്വാധീനിക്കാന്‍ ഇതിനു കഴിയും. കുട്ടികളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ജനിക്കുന്ന കുട്ടികളില്‍ മൂന്നിലൊന്നു പേര്‍ക്ക് ഒരുമണിക്കുറിനുള്ളില്‍ മുലപ്പാല്‍ കിട്ടുന്നില്ല എന്നു പറയുന്നു.
മുലകൊടുത്താല്‍ സൗന്ദര്യം പോകും എന്ന അമ്മമാരുടെ ചിന്തയ്ക്കുപരി സോക്ടര്‍മാരുടെ അറിവില്ലായ്മയും മടിയും ഇതിന് കാരണമാണ്. കേരളത്തിലെ പ്രസവങ്ങളിലധികവും ആശുപത്രകളിലും അതില്‍ കൂടുതലും സിസേറിയനുമാണ്. സിസേറിയന് വിധേയായ യുവതിക്ക് കുഞ്ഞിന് പാല് നല്കണമെങ്കില് ആശ്രയം ആവശ്യമാണ്. ബുദ്ധിമുട്ടാന്‍ ഡോക്ടര്‍മാരൊ നേഴ്സുമാരോ തയ്യാറല്ല. ജനിച്ച് ഒരുമണിക്കൂറിനുള്ളില്‍ കൂഞ്ഞിന് കുടിക്കാന്‍ കൊടുത്തില്ലങ്കില്‍ മരണം ഉറപ്പാണ്. മുലപ്പാല്‍ കൊടുക്കുന്നില്ല. അപ്പോള്‍ പകരം എന്തു കൊടുക്കുന്നു.
തലസ്ഥാനത്തെ മൂന്ന് പ്രമുഖ ആശുപത്രിയില്‍ ചോദിച്ചപ്പോള്‍ വ്യത്യസ്തമായിരുന്നു മറുപടി. ഗഌക്കോസ് കലക്കിയാണ് എല്ലാവരും കൊടുക്കുന്നത്. ഒരിടത്ത് സിറിഞ്ചില്‍ നിറച്ച് വായിലേക്ക് ഇന്ജറ്റ് ചെയ്യും. മറ്റൊരിടത്ത് പഞ്ഞിയില്‍ മുക്കി പിഴിഞ്ഞൊഴിക്കും. കുപ്പി അടപ്പില്‍ എടുത്ത് പതുക്കെ വായിലേക്ക് തുള്ളി വീഴ്ത്തുകയാണ് മൂന്നാമിടത്ത്. ലാക്റ്റജന് നല്കുന്ന ആശുപത്രികളും ഉണ്ട്. പാലും ഭക്ഷണവും ആശുപത്രികളില്‍ സൂക്ഷിക്കുന്നത് ഇതുസംബനധിച്ച്നിലവിലുള്ള നിയമത്തിന് (ഇന്‍ഫെന്റ് മില്‍ക്ക് സബ്സറ്റിറ്റിയൂട്ട് ആക്ട്)എതിരുമാണ്. ആദ്യത്തെ ആറുമാസം കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് കൂട്ടിയുടെ ആരോഗ്യത്തിനും ഭാവിക്കും നല്ലതെന്ന് തിരിച്ചറിഞ്ഞ അമ്മമാര്‍ കേരളത്തില്‍ മൂന്നിലൊന്നാണെന്നും പഠന റിപ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുലപ്പാലിനു പകരം ഗഌക്കോസും കുപ്പിപ്പാലുമൊക്ക് നല്‍കുന്നത് കുട്ടുകളുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമായി കണ്ട് നടപടി സ്വീകരിക്കണമെന്നാണ് യുനിസെഫ് പോലുള്ള സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നത്. ആദ്യത്തെ ആറ് മാസങ്ങളില്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ മാത്രമേ നല്കുന്നുള്ളുവെങ്കില് ഓരോ വര്‍ഷവും ലോകത്ത് 10 ലക്ഷം ശിശുമരണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.സ്വര്‍ണ്ണക്കടയും തുണിക്കയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും തിരക്കുള്ളത് മരുന്നുകടകളിലാണ്.
മലയാളിയുടെ വരുമാനത്തിന്റെ 12 ശതമാനം മരുന്നിനായി ചെലവഴിക്കുന്നു. ഭാരതത്തില്‍ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. മരുന്നും ഗുളികകളും കതിരില്‍ വളം വെയ്ക്കുന്നതു പോലെയാണ്. ഫലം കമ്മിയായിരിക്കും. അതിനുപകരം മുലപ്പാല്‍ എന്ന ദിവൗഷധം കുട്ടികള്‍ക്ക് നല്‍കാം. ഭാവി കേരളത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രതിവിധി മുലപ്പാല്‍ വിപഌവമാകാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പോലുള്ള സംഘടനകള്‍ക്കാണ് കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുക. ഡോക്ടര്‍ പറഞ്ഞാലാണല്ലോ രോഗി കേള്‍ക്കുക, ഗര്‍ഭം ഒരു രോഗമല്ലങ്കിലും.
(നാളെ: എതിര്‍ശബ്ദം മുഴക്കാന്‍ ത്രാണിയില്ലതെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: