കൊല്ലം: മുന്നണിമാറ്റത്തിന്റെ വ്യക്തമായ സൂചന നല്കി ആര്എസ്പിനേതാവ് വി.പി.രാമകൃഷ്ണപിള്ള. ദേവസ്വംബോര്‍ഡ് വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞുകൊണ്ടാണ് രംഗത്തുവന്നിരിക്കുന്നത്. മുന്നണി സംവിധാനം എങ്ങനെ കൊണ്ടുപോകണമെന്ന് അറിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ അപകടം മുന്നണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ തമ്മിലടിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലി മാറണം. മുന്നണിമാറ്റം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ എടുത്തുചാടിയുളള തീരുമാനത്തിന് ഇല്ലെങ്കിലും അടുത്തമാസം നടക്കുന്ന അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചാല്‍ മുന്നണിമാറ്റം ആലോചിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിജിലന്‍സ് കോടതിയുടെ വിധി വന്നപ്പോള്‍ തന്നെ മാണി രാജിവയ്ക്കേണ്ടതായിരുന്നു. അഴിമതി കേസുകള്‍ യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്നും രാമകൃഷ്ണപിള്ള പറഞ്ഞു.
അതേസമയം തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കൊല്ലത്തുള്‍പ്പെടെ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് പാര്‍ട്ടി അണികളെയും ഒരുവിഭാഗം നേതാക്കളെയും ഇരുത്തിചിന്തിപ്പിച്ചതാണ് വിപിയുടെ വാക്കുകള്‍ വെളിവാക്കുന്നത്. നേരത്തെ സ്വപ്നം കണ്ട ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാത്തതിലുള്ള അതൃപ്തിയും നേതാക്കള്‍ക്ക് ഇടയിലുണ്ട്. ഇനി രണ്ടു നിയമസഭാ സമ്മേളനങ്ങളാണു അവശേഷിക്കുന്നത്.
നവംബര്‍ 30നു തുടങ്ങുന്ന സമ്മേളനത്തിനു പുറമേ മാര്‍ച്ചില്‍ ബജറ്റ് സമ്മേളവും നടക്കും. ഈ കാലയളവിലെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവി തങ്ങള്‍ക്കു നല്‍കണമെന്നാണു ആര്‍എസ്പിയുടെ ആവശ്യം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാക്കുന്ന കോവൂര്‍ കുഞ്ഞുമോന് ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന് നേതൃത്വത്തിന് പോലും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: