പാശ്ചാത്യര്‍ക്ക് 13 അത്ര പഥ്യമല്ല. അതിലെന്തോ പന്തികേടാണവര്ക്ക്. ഇവിടെയും ചിലര്‍ക്ക് അത്ര പോര. ഹോട്ടലുകളില്‍ റൂം നമ്പറുകളില്‍ ഒളിച്ചുകളിയുണ്ട്. 13 നെ കാണാന്‍ കിട്ടാറില്ല. 12 എ ആയി മാറിയേക്കും. കാര്‍ നമ്പര്‍ 13 വന്നാല്‍ ചിലര്‍ സ്വീകരിക്കില്ല. നമ്മുടെ ഹൈക്കോടതിയില്‍ 13-ാം നമ്പര്‍ റൂം ഇല്ലാത്തത് ഇടയ്ക്ക് വിവാദമായിരുന്നു. കേരള നിയമസഭയില്‍ വിശ്വസികളെക്കാള്‍ അവിശ്വാസികളുണ്ടായിരുന്നപ്പോഴും എംഎല്‍എ ഹോസ്റ്റലില്‍ 13-ാം നമ്പര്‍ റൂം ഉണ്ടായിരുന്നില്ല. ഏതിലും വാര്‍ത്താമൂല്യം കാണുന്ന എം.എ. ബേബി 13 ചോദിച്ചുവാങ്ങി വാര്‍ത്തയുണ്ടാക്കി. വാഹനങ്ങളുടെ രജിസ്റ്റര്‍ രേഖപ്പെടുത്താന്‍ കെഎല്‍-01 മുതല്‍ തുടങ്ങി കെഎല്‍-13 എന്നത് കണ്ണൂര്‍ക്കാര്‍ക്ക് പ്രശ്നമാണെന്ന വാദം നിയമസഭയില്‍ ഉന്നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അത് പക്ഷേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടില്ല.
കെ.എം. മാണിക്ക് 13 നോട് താല്‍പര്യമെന്തെങ്കിലുമുണ്ടോ? ഉണ്ടാകാന്‍ തരമില്ല. എന്നിട്ടും നവംബര്‍ 13 നാണ് കെ.എം.മാണി ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ ‘പ്രശാന്തി’യുടെ പടിയിറങ്ങിയത്. മാണിയെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖവെള്ളി. 13 തവണ ബജറ്റവതരിപ്പിച്ച് കോടികള്‍കൊണ്ട് അമ്മാനമാടിയ മാണി ‘കാല് കോടി’യില്‍ തടഞ്ഞാണ് മന്ത്രിപ്പണിയില്‍നിന്നും തെന്നിവീണത്. മാണിയുടെ 13-ാമത്തെ ബജറ്റ് അവതരണമാണ് കയ്യാങ്കളിയിലും കൈയ്യേറ്റത്തിലും കലാശിച്ചത്. 50 വര്‍ഷം എംഎല്‍എ. 23 വര്‍ഷം മന്ത്രി. മറ്റാര്‍ക്ക് കിട്ടി ഈ സൗഭാഗ്യം? പറഞ്ഞിട്ടെന്ത് ഫലം? മാണിയുടെ വിശ്വാസം ”വീഴ്ത്തിയവന്! തന്നെ വാഴ്ത്തുമെന്നാണ്.” ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്നാണല്ലോ വലിയവന്റെ വചനം. 12 മന്ത്രിസഭകളില്‍ അംഗമായ മാണി 20 വര്‍ഷം നിയമവകുപ്പും ഭരിച്ചു. വൈകിയാണ് രാജ്യത്തെ ധനകാര്യമന്ത്രിമാരുടെ അധ്യക്ഷനായത്.
ഇതൊക്കെയാകുമോ തന്നോട് പലര്‍ക്കും അസൂയയാണെന്ന് മാണി നിരീക്ഷിച്ചത്?
ബാര്‍കോഴ കേസില്‍ കോടതിയുടെ പ്രഹരമേറ്റ് ഗത്യന്തരമില്ലാതായപ്പോഴാണ് മാണിക്ക് രാജിവയ്ക്കേണ്ടിവന്നത്. മാണി അപരാധിയാണോ നിരപരാധിയാണോ എന്നത് നിയമപ്രശ്നം. അതെന്തായാലും പൊതുജനങ്ങള്‍ സീസറുടെ ഭാര്യയെ സംശയിക്കുകയാണ്. അങ്ങനെയൊരാളെ പട്ടുപുടവയും പൂമാലയുമെല്ലാം ചാര്‍ത്തി ആനയിച്ചുകൊണ്ടുപോകുന്നതില് അസ്വാഭാവികതയുണ്ട്. അതെന്തായാലും സ്വന്തം തട്ടകമായ പാലായിലേക്കുള്ള യാത്ര പട്ടത്തുനിന്ന് തുടങ്ങുകയും ‘പട്ടം മുതല്‍ പാലാവരെ’ എന്ന പേരിട്ടതും നന്നായി. ‘പട്ടം മുതല്‍ പനമ്പള്ളി വരെ’ എന്ന പേരിലൊരു പുസ്തകമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ, സി. നാരായണപിള്ളയുടേത്. മാണിയുടെ യാത്രക്ക് തുടക്കം പട്ടം തെരഞ്ഞെടുത്ത് യാദൃശ്ചകമാകാം. എന്നാലും അതിനൊരു ചേര്‍ച്ചയുണ്ട്. പട്ടത്തിനും മാണിക്കും പണി കൊടുത്തത് ഒരേ കക്ഷിയാണല്ലൊ.
പട്ട (താണുപിള്ള)വും കെ.എം.മാണിയും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്. പക്ഷേ പട്ടത്തിനു ലഭിച്ച മുഖ്യമന്ത്രിപ്പട്ടം കിട്ടാനുള്ള മോഹത്തിനിടയിലാണ് മാണിക്ക് അടിപതറിയതെന്നതാണ് കഷ്ടം. ഭൂരിപക്ഷകക്ഷിയുടെ നേതാവ് എന്ന നിലയ്ക്കല്ല പട്ടം കേരള മുഖ്യമന്ത്രിയായത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്‍ബലത്തിലാണ് 1960ല്‍ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്.
1928ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതാണ് പട്ടം. മുപ്പതുവര്‍ഷത്തിലധികം നിയമസഭാസാമാജികനായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ സമുന്നതനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടയാളിയും ഭരണതന്ത്രജ്ഞനും. ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിനുവേണ്ടിയുളള പ്രക്ഷോഭം ദിവാന് സര് സി.പി.രാമസ്വാമി അയ്യരുടെ പുറത്താക്കലില്‍ കലാശിച്ചു. സര് സി.പി. 1947 ഓഗസ്റ്റ് 19ന് തിരുവിതാംകൂര്‍ വിട്ടു. 1948 മാര്‍ച്ച് 24നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ പട്ടം മുഖ്യമന്ത്രിയായി. എങ്കിലും സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉള്‍പിണക്കങ്ങള്‍ കാരണം പട്ടം 1948 ഒക്ടോബര്‍ 17നു രാജിവെച്ചു. 1949 ജൂലൈ ഒന്നിനു തിരുവിതാംകൂറും കൊച്ചി രാജ്യവും ഒന്നിച്ച് തിരുകൊച്ചി സംസ്ഥാനം രൂപവത്കരിച്ചു.
ഈ കാലയളവില്‍ പട്ടം കോണ്‍ഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പിഎസ്പി)യില്‍ ചേര്‍ന്നു. രണ്ടാമത്തെ തിരുകൊച്ചി തെരഞ്ഞെടുപ്പിനുശേഷം പട്ടം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 1954 മാര്‍ച്ച് മൂന്ന് മുതല്‍ 1955 ഫെബ്രുവരി രണ്ട് വരെ അദ്ദേഹം ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ നയിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ഭരണം.
1957 മാര്‍ച്ചില്‍ നടന്ന കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും ഇ.എം.എസ് നമ്പൂതിരിപ്പാട് നയിക്കുകയും ചെയ്ത ഭരണം പുറത്താക്കപ്പെട്ടതോടെ 1960 ല്‍ നടന്ന തെരഞ്ഞെടുപ്പിനെതുടര്‍ന്ന് പട്ടം താണുപിള്ള 1962 സെപ്റ്റംബര്‍ ഒമ്പത് വരെ മുഖ്യമന്ത്രിയായിരുന്നു.
കോണ്‍ഗ്രസ്- മുസ്ലിംലീഗ്-പിഎസ്പി സഖ്യത്തില്‍ 63 സീറ്റില്‍ കോണ്‍ഗ്രസും 20 സീറ്റില്‍ പിഎസ്പിയും പതിനൊന്നില്‍ ലീഗും ആര്‍എസ്പി ഒന്ന്, കര്‍ണാടക സമിതി ഒന്ന് എന്നിങ്ങനെയുള്ള കക്ഷിനിലയുള്ളപ്പോഴാണ് പിഎസ്പിക്കാരനായ പട്ടം മുഖ്യമന്ത്രിയാകുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വഭാവം മാറി. പട്ടത്തിന് മാന്യമായൊരു യാത്രയയപ്പ് നല്കി. ആദ്യം പഞ്ചാബ് ഗവര്‍ണര്‍, പിന്നെ ആന്ധ്രയിലേക്ക്.
പട്ടം നല്ല നിയമജ്ഞനായിരുന്നു. ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗം. എണ്ണപ്പെട്ട ജനനായകന്. പക്ഷേ ചില്ലിക്കാശ് കോഴ വാങ്ങി എന്നൊരാരോപണംപോലും പറയാനുണ്ടായിരുന്നില്ല. മാണിയുമായി സാമ്യമില്ലാത്തതില് ഒന്നാമത് അതുതന്നെ. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രവുമില്ല. അതേസമയം, കടുത്ത നായര്വാദിയാണ് എന്നൊരാരോപണം പട്ടത്തിനുണ്ട്. മുഴുത്ത ക്രൈസ്തവ പക്ഷക്കാരനാണ് മാണി എന്നത് ആരോപണമല്ല വാസ്തവമാണെന്നല്ലാവര്ക്കുമറിയാം. പട്ടത്തെപ്പോലെ കോണ്‍ഗ്രസില്‍ നിന്നുതന്നെ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം പഠിച്ച മാണി കേരള കോണ്‍ഗ്രസാകുമ്പോള്‍ പട്ടം കേരള രാഷ്ട്രീയത്തിലില്ല, ആന്ധ്രയില്‍ ഗവര്‍ണറായിരുന്നു. പട്ടത്തിന്റെ പാര്‍ട്ടി പലതായി ചെറുതായി ഇല്ലാതായി. മാണിയുടെ പാര്‍ട്ടി പലതായി ചെറുതായെന്നാരും സമ്മതിച്ചുതരില്ലെങ്കിലും ഒരു താങ്ങില്ലാതെ നിലനില്പില്ലാത്ത അവസ്ഥയിലാണ് എല്ലാവരും.
വലതുമുന്നണിയില്‍നിന്ന് വീര്‍പ്പുമുട്ടുന്ന മാണിയെ ഓര്‍ത്ത് സങ്കടപ്പെട്ടത് ഇടതുമുന്നണിയിലെ ചിലരായിരുന്നു എന്നത് ഇന്നൊരു രഹസ്യമേ അല്ല. മാണിയെ മാടിവിളിച്ചു, വരൂ മുഖ്യമന്ത്രിയാക്കാം. ഇടനിലക്കാരനായ പി.സി.ജോര്‍ജ് തന്നെ ഇപ്പോഴത് തുറന്നുപറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പദം പലതവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ മാണി ‘വേണ്ടണം’ എന്ന നിലപാടിലെത്തിയപ്പോഴാണ് ഈ ‘പംക്തി’യില്‍ മാണി വലത് മുന്നണിയില്‍നിന്നാലും ഇടത് മുന്നണിയില്‍ ചെന്നാലും മുഖ്യമന്ത്രിയാകാനാകില്ലെന്ന് നിരീക്ഷിച്ചത്. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും നീങ്ങുന്ന മാണി ഇനിയെങ്കിലും നേര്‍വഴിക്ക് നടക്കാന്‍ നോക്ക് എന്ന് ഉപദേശിച്ചത് ബാറിന്റെയും കോഴയുടെയും കഥ ഉയരുംമുമ്പാണ്. നേര്‍വഴി എന്നത് ബിജെപിയാണെന്ന വ്യാഖ്യാനവും വിവാദവും പൊടിപൊടിച്ചു.
പട്ടത്തുനിന്ന് യാത്ര തിരിക്കുംമുന്‍പ് പ്രശാന്തിയിലെത്തിയ മാധ്യമങ്ങളോട് ‘നിങ്ങള്‍ പാലായിലേക്ക് വാ, അവിടെ ചിലതെല്ലാം പറയുന്നുണ്ട്’. മാണിയുടെ വാക്ക് വിശ്വസിച്ച മാധ്യമങ്ങളും കേരളീയരും പ്രതീക്ഷയോടെ കാത്തിരുന്നു. ബാര്‍ കോഴ കേസില്‍ ഇരട്ടത്താപ്പെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞതല്ലാതെ ബാര്‍ എന്നോ കോഴയെന്നോ ഒരു വാക്കെങ്കിലും മാണി പറഞ്ഞില്ല. ബാബുവിനെക്കുറിച്ച് പറയണമെന്ന് അണികളില്‍ ചിലര്‍ ആവശ്യപ്പെടുന്നതല്ലാതെ മാണി അത് കേട്ട ഭാവം നടിച്ചില്ല. കോട്ടയം സ്വീകരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി തിരുവഞ്ചൂര്‍ പങ്കെടുത്തതാകുമോ, തലേന്ന് കെ.ബാബു പ്രശാന്തിയില്‍ ചെന്ന് സ്വാധീനിച്ചതാണോ എന്നാര്‍ക്കുമറിയില്ല. ഏതായാലും കെ.എം.മാണി ഇനി തന്റെ വലിയ ലോകമായ പാലായിലാണ്. ബാര്‍കോഴ കേസിലെ ‘പാലാഴി മഥനം’ കഴിഞ്ഞ് മാണിക്ക് ലഭിക്കാന്‍പോകുന്നത് അമൃതാണോ കാളകൂടവിഷമാണോ? അതറിഞ്ഞാലേ ‘പാലായിലെ മാണിക്ക’ത്തിന്റെ രാഷ്ട്രീയ ഭാവി പ്രവചിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: