ബെംഗളൂരു: ദക്ഷിണാഫ്രിക്കയുടെ വട്ടംചുറ്റലിന് ബെംഗളൂരുവിലും മാറ്റമില്ല. മൊഹാലിയിലെ വാരിക്കുഴിയില്‍ മൂക്കുംപൊത്തി വീണ ദക്ഷിണാഫ്രിക്ക ബെംഗളൂരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും നമിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള നായകന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ തീരുമാനത്തെ ശിരസാ വഹിച്ച ആര്. അശ്വിനും, രവീന്ദ്ര ജഡേജയും എതിരാളികളെ 214ല്‍ ചുരുട്ടിക്കെട്ടി. എ.ബി. ഡിവില്ലേഴ്സിന്റെ (85) ചെറുത്തുനില്‍പ്പാണ് സന്ദര്‍ശകരെ ഇരുന്നൂറ് കടത്തിയത്. മറുപടി തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സില്‍. ശിഖര്‍ ധവാനും (45), എം. വിജയും ക്രീസില്‍.
ഇഷാന്ത് ശര്‍മയെയും സ്റ്റുവര്‍ട്ട് ബിന്നിയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വറും, അമിത് മിശ്രയും പുറത്ത്. മറുവശത്ത് ജെ.പി. ഡുമിനിയുടെ മടങ്ങിവരവ് ആശ്വാസത്തിന് വക നല്‍കിയില്ല ദക്ഷിണാഫ്രിക്കയ്ക്ക്. ഡെയ്ല്‍ സ്റ്റെയ്നും വെര്‍നോണ്‍ ഫിലാന്ഡറുമില്ലാത്തത് ബൗളിങ് നിരയുടെ മൂര്‍ച്ച നന്നേ കുറച്ചു. അഞ്ച് ബൗളര്‍മാര്‍ 22 ഓവര്‍ എറിഞ്ഞിട്ടും ഇന്ത്യയെ പിടിച്ചുകെട്ടാനായില്ലെന്നതു തന്നെ അതിനു തെളിവ്.
ദശകങ്ങള്‍ക്കു ശേഷമാണ് ബെംഗളൂരുവില്‍ ടോസ് ലഭിച്ചിട്ടും ഒരു ഇന്ത്യന്‍ നായകന് എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുന്നത്. സ്പിന്നര്‍മാരുടെ മികവാകണം വിരാടിനെ ഇതിനു പ്രേരിപ്പിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് തീരുമാനം ശരിവച്ചു ബൗളര്‍മാര്‍.
105 പന്തില്‍ 11 ഫോറും ഒരു സിക്സറുമടക്കം ഡിവില്ലേഴ്സിന്റെ ഇന്നിങ്സ്. നൂറാം മത്സരത്തിനിറങ്ങിയ വില്ലിയുടെ 38ാം അര്‍ധശതകമാണിത്. ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനും (34), വാലറ്റത്ത് മോണി മോര്‍ക്കലിനും (22) മാത്രമേ പിന്നെയെന്തെങ്കിലും ചെയ്യാനായുള്ളു.
18 ഓവറില്‍ 70 റണ്‍ വഴങ്ങിയാണ് അശ്വിന് നാലു വിക്കറ്റെടുത്തത്. 16 ഓവറില്‍ 50 റണ്ണിന് ജഡേജയുടെ നാലു വിക്കറ്റ്. ഒരു വിക്കറ്റ് വരുണ്‍ ആറോണിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: