കണ്ണൂര്‍: കുന്നരു യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂളിലെ അധ്യാപകനായ സുനില്‍ കുമാര്‍ മാനസികമായി തകര്‍ക്കാന്‍ ചെയ്ത പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റാരോപിതനായ അധ്യാപകനെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ വിദ്യാഭ്യാസ വകുപ്പും അധ്യാപക സംഘടനകളും തയ്യാറാകണമെന്ന് ദളിത് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥിയുടെ കുടുംബ പശ്ചാത്തലവും സാമൂഹ്യ പശ്ചാത്തലവും വ്യക്തമായി അറിയുന്ന അധ്യാപകനാണ് സുനില്‍ കുമാര്‍. ഒരു ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം കുട്ടിക്ക് പറയാന്‍ സാധിക്കാത്തതിനാല്‍ രണ്ടാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ക്ലാസില്‍ വിളിച്ചുവരുത്തി ഉത്തരം പറയിക്കുകയും തുടര്‍ന്ന് ഉത്തരം പറഞ്ഞ കുട്ടിയുടെ കാലു പിടിക്കാന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതില്‍ തൃപ്തനാകാത്ത അധ്യാപകന് മുഴുവന്‍ കുട്ടികളോടും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചിരിയുടെ ശബ്ദം പോരാതെ വന്നപ്പോള്‍ ഉച്ചത്തില്‍ ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മാനസികമായി പൂര്‍ണമായും തകര്‍ക്കുക ബോധപൂര്‍വ്വമായ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഇത്. ഉത്തരം പറഞ്ഞ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഉയര്‍ന്ന സാമൂഹിക, സാമുദായിക പശ്ചാത്തിലുള്ള കുടുംബത്തില്‍ നിന്നുള്ളതാണ്. സാമൂഹ്യപരമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ അവജ്ഞയോടെ നോക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി നേടുന്ന രോഗാതുരമായ മനസ്സിന്റെ ഉടമയാണ് ഈ അധ്യാപകന്. നേരത്തെ ഈ വിദ്യാര്‍ത്ഥിയും മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മിലുളള വഴക്കിന്റെ പേരില്‍ രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ വിളിച്ചു വരുത്തിയിരുന്നു. പരാതി പറഞ്ഞ കുട്ടിയുടെ അമ്മ മേല്‍പ്പറഞ്ഞ വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം വിവാദമായിരുന്നു. ഈ സംഭവവും ഒതുക്കിത്തീര്‍ത്തത് ഇതേ അധ്യാപകനാണ്. ഇത്രയും വിവാദമായ സംഭവമുണ്ടായിട്ടും സിപിഎം പ്രാദേശിക നേതൃത്വം കുട്ടിയുടെ രക്ഷിതാവില്‍ നിന്നും പരാതിയില്ല എന്ന് എഴുതി വാങ്ങിക്കുകയായിരുന്നു.
ജില്ലയില്‍ ദളിതര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റുള്ളവര്‍ക്ക് പോകാനോ ഇത്തരം വിഷയങ്ങളില്‍ ഇടപെടാനോ സാധിക്കുന്നില്ല. സിപിഎം മേധാവിത്വമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങളെ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയും ഇരകളെ നിശബ്ദരാക്കുകയും ചെയ്യുന്ന സാഹചര്യം കണ്ണൂര്‍ ജില്ലയിലുണ്ട്. കുട്ടികളുടെ ക്ഷേമസമിതിയും ചൈല്‍ഡ് ലൈനും കുന്നരു യുപി സ്കൂളിലെ അതിക്രമത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും ഇരകള്‍ക്ക് പരാതിയില്ല എന്ന സാഹചര്യത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നവരോട് നിര്‍ഭയം സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇരകള്‍ക്കുള്ളത്. അന്വേഷിക്കാന്‍ ചെന്ന ദളിത് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പിന്തുടര്ന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപക മനസ്സുകളില്‍ വെളിച്ചം പകരാന്‍ ഡിസംബര്‍ 10 ന് കണ്ണൂര്‍ നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ ദീപം തെളിയിക്കല്‍ പരിപാടി സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം.ഗീതാനന്ദന്, കേരള സ്റ്റേറ്റ് പട്ടികജനസമാജം സെക്രട്ടറി തെക്കന്‍ സുനില്‍, കിളര്കുടിയന് ശ്രീധരന്, ബിജു അയ്യപ്പന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: