പാനൂര്‍: മന്ത്രി കെ.പി.മോഹനന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമായി സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി. സിപിഎം സംസ്ഥാന നേതൃത്വം ജെഡിയുവിനെ തിരികെ കൊണ്ടുവരാന്‍ അശാന്ത്ര പരിശ്രമം നടത്തുമ്പോള്‍ മടങ്ങി വരവിനെ എതിര്‍ത്ത് പാനൂര്‍ ഏരിയാ കമ്മറ്റി രംഗത്തു വന്നിരിക്കുന്നത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കൂത്തുപറമ്പ് മണ്ഡലത്തില്‍ ജെഡിയുവിനേറ്റ കനത്ത പരാജയത്തെ അപഹസിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ കുറിപ്പും, കഴിഞ്ഞ ദിവസം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ കെ.പി.മോഹനനെ അപമാനിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതും മുന്നണി പ്രവേശനത്തിനുളള ജെഡിയു സാധ്യത തടസപ്പെടുത്താന്‍ വേണ്ടിയായിരുന്നൂവെന്ന് വ്യക്തം. കെപി.മോഹനന് വളരുന്തോറും പാര്‍ട്ടി ചെറുതാകുന്ന പ്രതിഭാസം എന്ന തലകെട്ടിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. മേഖലയില്‍ എല്‍ഡിഎഫിലുളളപ്പോള്‍ ജെഡിയുവിന്റെ നേട്ടവും, യുഡിഎഫിലുളളപ്പോഴുളള കോട്ടവും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. അതിനു പുറമെ മന്ത്രിയുടെ മക്കളുടെ കല്ല്യാണത്തിന് കോടികള്‍ പൊടിച്ചതും, മറ്റു വ്യക്തിപരമായ പ്രശ്നങ്ങളും ചൂണ്ടി മന്ത്രിയെ അപഹസിച്ചാണ് സിപിഎം കുറിപ്പ് പുറത്തിറക്കിയത്. സംസ്ഥാനതലത്തില്‍ ജെഡിയുമായി നടന്ന ചര്‍ച്ച മനസിലാക്കിയാണ് ഈ നീക്കം. നിയോജക മണ്ഢലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച മുന്‍തൂക്കം മുന്നില്‍ കണ്ടാണ് ജെഡിയു വേണ്ടായെന്ന കരുനീക്കമത്രേ. പി.ഹരീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വ മോഹത്തിന് ഇനിയും കാലതാമസമുണ്ടാവുമെന്ന തിരിച്ചറിവാണ് ഏരിയാകമ്മറ്റിയുടെ ഈ പിന്തിരിപ്പന് നിലപാടിനു പിന്നില്‍. എല്‍ഡിഎഫിലേക്ക് തിരികെ വന്നു കഴിഞ്ഞാല്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.മോഹനനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വരുമെന്ന ബോധ്യമാണ് സ്ഥാനമോഹികളുടെ ഇത്തരം നിലപാടുകള്‍ സൂചിപ്പിക്കുന്നത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ എ.എന്‍.ഷംസീര്‍, പി.ഹരീന്ദ്രന്‍ എന്നിവരാണ് സാധ്യത പട്ടികയില്‍. തലശ്ശേരിയില്‍ ഒ.കെ.വാസുവിനെയും പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇനിയൊരു മാറ്റം ജെഡിയു വന്നാല്‍ പ്രയാസമാണെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. മന്ത്രി കെ.പി.മോഹനനെയും, കുടുംബത്തെയും അപമാനിക്കുന്ന സിപിഎം നേതാവ് പി.ഹരീന്ദ്രന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: