എരുമേലി: കടുത്ത വിഭാഗീയതയില്‍ നട്ടം തിരിയുന്ന സിപിഎമ്മില്‍ അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചുള്ള നേതാക്കള്‍ക്കിടയിലെ തര്‍ക്കം മൂലം മുന്‍ ലോക്കല്‍ സെക്രട്ടറിയും, ഏരിയാകമ്മറ്റിയംഗവുമായ സിപിഎം നേതാവ് രാജിക്കൊരുങ്ങുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ടു ലോക്കല്‍ കമ്മറ്റികളുടെ വിവാദ പരാമര്‍ശങ്ങളും ഏരിയാ കമ്മറ്റിയുടെ ഇടപെടലുമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷക്കാലം മലയോര മേഖലയായ മുക്കൂട്ടതറയെ നയിച്ച ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.സി. ജോര്ജ്ജുകുട്ടിയാണ് മനം നൊന്ത് ”ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സമയമായി” എന്ന് നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നവമാധ്യമ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് ശേഷം നിലപാട് ഒന്നുകൂടി വ്യക്തമാക്കി വീണ്ടും പോസ്റ്റ്. നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ല പ്രശ്നം, കാര്യം പൊതുവാണ്. വ്യക്തിപരമല്ലെന്ന് എല്ലാവരെയും അറിയിക്കുന്നു. എന്നു തീരുന്ന പോസ്റ്റില്‍ വിശദവിവരങ്ങള്‍ പിന്നാലെ എന്നുകൂടി ചേര്‍ത്തുവയ്ക്കാനും ഏരിയാ കമ്മറ്റിയംഗം മറന്നില്ല.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എലിവാലിക്കര സീറ്റില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എ. ഇര്‍ഷാദിനെ സ്ഥാനാര്ത്ഥിയാക്കിയതുമുതലാണ് എരുമേലി-മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റികള്‍ തര്‍ക്കത്തിന് കാരണമാകുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എരുമേലി ലോക്കല്‍ കമ്മറ്റി ഒന്നടങ്കം രാജിവയ്ക്കമെന്ന ഭീഷണി വരെ ഉണ്ടായതും തിരഞ്ഞെടുപ്പിന് മുമ്പാണ്. എന്നാല്‍ എരുമേലി ഗ്രാമപഞ്ചായത്ത് ഭരിക്കാനുള്ള സിപിഎം അംഗങ്ങളെ എരുമേലി ലോക്കല്‍ കമ്മറ്റി പരിധിക്കുള്ളില്‍ നിന്നു തന്നെ ലഭിച്ചതോടെ മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിയുടെ മേലധികാരം തകര്‍ന്നതാണ് സിപിഎമ്മിലെ പുതിയ പൊട്ടിത്തെറിക്ക് കാരണമായത്. മുക്കൂട്ടുതറയിലെ നേതാക്കള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞുവെങ്കിലും തീരുമാനങ്ങള്‍ എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും മറ്റു ഘടകങ്ങളൊന്നും ബാധകമല്ലെന്നും ഏരിയാ കമ്മറ്റി സെക്രട്ടറി പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു.
ലോക്കല്‍ കമ്മറ്റികളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് അറിയില്ലെന്ന് എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.കെ. ബാബുവും പറഞ്ഞതോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുവരെ സ്വാധീനവലയത്തില്‍ നിന്ന മുക്കൂട്ടുതറയിലെ നേതാക്കളുടെ വഴി തുറക്കുകയായിരുന്നുവെന്നും അണികളില്‍ ചിലര്‍ വ്യക്തമാക്കുന്നു. ഏരിയാ കമ്മറ്റിയംഗമായ ജോര്‍ജ്ജുകുട്ടിയുടെ ഭാര്യ തങ്കമ്മ ജോര്‍ജ്ജകുട്ടി ചേനപ്പാടി ഡിവിഷനില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നിലും കാലുവാരല്‍ നടന്നിട്ടുണെന്നാണ് ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ പറയുന്നത്. ഏതായാലും കാല്‍നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കടുത്ത ചില തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതനാകുന്ന സമയം വന്നുവെന്ന കെ.സി. ജോര്‍ജ്ജുകുട്ടിയുടെ അഭിപ്രായത്തോട് നവമാധ്യമമായ ഫേസ്ബുക്കില്‍ നല്ല പ്രതികരണമാണ് പലരും വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: