തിരുവനന്തപുരം: കുറഞ്ഞ കൂലി പുതുക്കാനായി സമരം ചെയ്ത തോട്ടം തൊഴിലാളികളെ സര്‍ക്കാരും തോട്ടം ഉടമകളും ചേര്‍ന്ന് വഞ്ചിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുറഞ്ഞ കൂലി സംബന്ധിച്ച് ധാരണ ഉണ്ടാക്കിയശേഷമാണ് ഇപ്പോള്‍ തോട്ടം ഉടമകള്‍ പിന്നോട്ട് പോയിരിക്കുന്നത്.
കുറഞ്ഞ കൂലി വര്‍ധിപ്പിക്കാനാകില്ലെന്നാണ് തോട്ടം ഉടമകളുടെ ഇപ്പോഴത്തെ നിലപാട്. തേയിലയുടെയും റബ്ബറിന്റെയും വില വര്‍ധിപ്പിക്കാതെ കൂലി വര്‍ധന നടപ്പാക്കാനാകില്ലെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി. നേരത്തെ കുറഞ്ഞ കൂലി പുതുക്കി വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനായിരുന്നെന്ന ഗുരുതരമായ വെളിപ്പെടുത്തലും സംഘടനാ നേതാക്കളില്‍ നിന്നുണ്ടായി. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചാല്‍ തോട്ടം നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞെങ്കിലും സര്‍ക്കാരും തോട്ടം ഉടമകളുമായുള്ള ഒത്തുകളിയാണിതെന്ന് വ്യക്തമായി.
ഇരുപതു ശതമാനം ബോണസ് നല്കുന്ന സാഹചര്യത്തില്‍ കൂലി വര്‍ധിപ്പിക്കാനാകില്ലെന്നാണ് തോട്ടം ഉടമകളുടെ ഇപ്പോഴത്തെ നിലപാട്. മാത്രമല്ല കൂലി വര്‍ധിപ്പിക്കാനുള്ള സെറ്റില്‍മെന്റ് കാലാവധി മൂന്നു വര്‍ഷമെന്നത് മാറ്റി നാലുവര്‍ഷമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഇന്നു നടക്കുന്ന പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും തോട്ടം ഉടമകള്‍ പറഞ്ഞു. സമരമുണ്ടായാല്‍ നേരിടുമെന്ന നിലപാടിലാണ് തോട്ടം ഉടമകള്‍. സര്‍ക്കാരിന് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം. സര്‍ക്കാര്‍ ഇതുവരെ നല്കിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി ലേബര്‍ കമ്മീഷണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
സര്‍ക്കാരും തൊഴിലാളികളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് തോട്ടം ഉടമകളുടെ മലക്കം മറിച്ചില്‍. ഇതോടെ തോട്ടം മേഖല കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുമെന്ന് വ്യക്തമായി. മൂന്നാറിലെ തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ രണ്ടാഴ്ചയോളം രാപ്പകല്‍ സമരം നടത്തിയതിനൊടുവിലാണ് സര്‍ക്കാര്‍ ഇടപെട്ട് തോട്ടം ഉടമകളുമായി ചര്‍ച്ച നടത്തി കൂലി വര്‍ധിപ്പിക്കാനും ബോണസ് നല്‍കാനും ധാരണ ഉണ്ടാക്കിയത്.
തൊഴിലാളി സംഘടനകളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട വേദിയില്‍ വച്ചുണ്ടാക്കിയ ധാരണ തെറ്റിക്കരുതെന്ന് തോട്ടം ഉടമകളോട് അപേക്ഷിക്കുകയാണ് തൊഴില്‍മന്ത്രി. ബോണസ് ആക്ട് പ്രകാരമുള്ളതാണ് ബോണസ്. അതില്‍ നിന്ന് പിന്മാറാന് സാധിക്കില്ല. കൂലിയുടെ കാര്യത്തിലും ധാരണ നടപ്പാക്കണം. അതില്‍ നിന്ന് പിന്മാറാന് ആര്‍ക്കും സാധിക്കില്ലെന്നും മന്ത്രി ഷിബു പറയുന്നു.
അതേസമയം കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇനി മൂന്നാറില്‍ സമരം നടത്തില്ലെന്ന് പെമ്പിളൈ ഒരുമ നേതാക്കള്‍ അറിയിച്ചു. സമരം ഇനി സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കും നടത്തുക. ആരുടെ പിന്തുണയും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കുറഞ്ഞ കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് തോട്ടം തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
തേയിലത്തോട്ടങ്ങളിലെ കുറഞ്ഞകൂലി 301 രൂപയും ഏലത്തോട്ടങ്ങളിലേത് 330 രൂപയും റബ്ബര്ത്തോട്ടങ്ങളിലേത് 381 രൂപയുമാക്കി വര്‍ധിപ്പിക്കാമെന്നായിരുന്നു തോട്ടം ഉടമകള്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചിരുന്നു. സൗജന്യ ചികിത്സ, താമസിക്കാന്‍ ലയങ്ങള്‍, തോട്ടങ്ങളോട് ചേര്‍ന്ന് കമ്പനിയുടെ പ്രാഥമിക വിദ്യാലയങ്ങള്‍, തോട്ടം തൊഴിലാളികളുടെ മക്കളില്‍ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആയവര്‍ക്ക് സൗജന്യ സ്പെഷ്യല്‍ സ്കൂള്‍ എന്നിവയും ഏര്‍പ്പെടുത്താമെന്ന് തോട്ടം ഉടമകള്‍ ധാരണയില്‍ വ്യക്തമാക്കിയിരുന്നു. അതില്‍ നിന്നാണ് ഉടമകള്‍ ഇപ്പോള്‍ പിന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: