കൊല്ലം: ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിച്ചുവന്ന ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ബഹുനില കെട്ടിടം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഇന്നല വൈകിട്ട് 3.45ഓടെയായിരുന്നു സംഭവം. ആളപായമില്ല. ഡിമോസ് ഫര്‍ണിച്ചറിന്റെ ചന്ദനത്തോപ്പിലുള്ള ഷോറൂമാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
ഇത് ചന്ദനത്തോപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒന്നരവര്‍ഷമേ ആയിട്ടുള്ളു. മലപ്പുറം സ്വദേശി സക്കീര്‍ ഹുസൈന്, ഹംസ, കുഞ്ഞൂട്ടി എന്നിവരുടെ കൂട്ടായ സംരംഭമാണിത്. ഈ സ്ഥാപനത്തില്‍ മാനേജര്‍ മനോജ് ഉള്‍പ്പെടെ 15 ജീവനക്കാരാണുള്ളത്. തീപിടിത്തം നടക്കുന്ന സമയം 11 പേരെ ഉണ്ടായിരുന്നുള്ളു. അതില്‍ ആറുവനിതാ ജീവനക്കാര്‍ പല ഭാഗങ്ങളിലായിരുന്നു.
തീ ആളിപ്പടരുന്നത് കണ്ട് ഇവര്‍ പുറത്തേക്ക് ഓടിരക്ഷപെട്ടു. ഷോറൂമിന്റെ മുന്നില്‍ പ്രത്യേകമായി അലങ്കരിച്ച പന്തലില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പറയപ്പെടുന്നു. ഇവിടെ സിസിടിവി ക്യാമറയുടെ പണി നടന്നുവരികയായിരുന്നു. താഴത്തെ നിലയുടെ പണി തീര്‍ത്ത് രണ്ടാംനിലയിലാണ് ഈ സമയം പണി നടന്നുവന്നത്.
വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്ന് പറയുന്നു. കൊല്ലം ജില്ലയിലെ കടക്കല്‍ ഒഴികെയുള്ള മുഴുവന്‍ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകളെത്തി രണ്ട് മണിക്കൂര്‍ നടത്തിയ കഠിനശ്രമത്തിലാണ് ആളിപ്പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
തീപിടിച്ച് പത്തുമിനിട്ടിനുള്ളില്‍ താഴത്തെ നിലയിലും 15 മിനിട്ടിനുള്ളില്‍ മൂന്ന് നിലകളിലും തീപടര്‍ന്നുപിടിച്ചു. രണ്ടര മണിക്കൂറിലേറെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. വൈകിട്ട് ആറോടെയാണ് ഗതാഗതം ഭാഗികമായി ആരംഭിച്ചത്. കൊട്ടാരക്കര ഡിവൈഎസ്പി എസ്.അനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസും കൊല്ലം ജില്ലാ ഫയര്‍ ഓഫീസര്‍ സിദ്ധകുമാറിന്റെ നേതൃത്വത്തിലുള്ള നൂറോളം ജീവനക്കാരുടെയും അതിലേറെ നാട്ടുകാരുടെയും കഠിനപ്രയത്നം മൂലമാണ് സമീപത്തെ കെട്ടിടങ്ങളിലേക്ക് അഗ്നിബാധ പടരാതിരുന്നത്. കൊറ്റങ്കര സര്‍വ്വീസ് സഹകരണബാങ്കിന്റെയും മിലിട്ടറി യുആര്‍സി സ്റ്റേഷന് കാന്റീന് എക്സ്റ്റന്‍ഷന്‍ സെന്ററിനുമിടയിലാണ് തീപിടുത്തമുണ്ടായത്. കഷ്ടിച്ച് മൂന്ന് മീറ്റര്‍ അകലമേയുള്ളു മിലിട്ടറി കാന്റീനിന്. ഇന്നലെ ഉച്ചയ്ക്കാണ് വിദേശമദ്യത്തിന്റെ ലോഡ് വന്നത്. ഇതിലേക്ക് തീ പടര്‍ന്നുപിടിച്ചെങ്കില്‍ ഒരു വന്‍പൊട്ടിത്തെറി സംഭവിക്കുമായിരുന്നു. കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ പകുതി‘ാഗം കത്തിനശിച്ചു. കുണ്ടറ സിഐ കെ.സദന്, എസ്ഐ രാജേഷ്, എഴുകോണ്‍ എസ്ഐ മനോജ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: