കൊച്ചി: എന്‍ഐഎ അന്വേഷിക്കുന്ന ബെംഗളൂരു ബോംബ് സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിന് കര്‍ണാടക പോലീസിന്റെ സഹായം ലഭിച്ചതായി ഷഹനാസിന്റെ വെളിപ്പെടുത്തല്‍. കര്‍ണാടകയിലും കേരളത്തിലും ഹൈദരാബാദിലും ബോംബ് സ്ഫോടനം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയായ നസീറിനെ വിവിധ കോടതികളില്‍ കൊണ്ടുപോകുന്ന സമയവും സ്ഥലവും കര്‍ണാടക പോലീസ് മുന്‍കൂട്ടി അറിയിക്കാറുണ്ടെന്ന് ഷഹനാസ് പോലീസിനോട് പറഞ്ഞു.
നസീര്‍ പാര്‍ക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്നും നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പണവും കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഷഹനാസ് വ്യക്തമാക്കി. കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള സഹായവും കര്‍ണാടക പോലീസില്‍നിന്നും ലഭിച്ചിട്ടുണ്ട്.
വിചാരണയ്ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയില്‍ നസീറിന് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കാനും പദ്ധതിയിട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പലപ്പോഴും സാഹചര്യം അനുകൂലമാകാത്തതിനാലാണ് ഈ ശ്രമം വിജയിക്കാത്തത്. കൈവിലങ്ങുമായി രക്ഷപ്പെടുന്ന നസീറിന്റെ വിലങ്ങിന്റെ പൂട്ട് തുറക്കുന്നതിനുള്ള താക്കോല്‍ വരെ തയ്യാറാക്കി വച്ചിരുന്നതായി ഷഹനാസ് പോലീസിനോട് പറഞ്ഞു. ഈ താക്കോല്‍ ഷഹനാസിന്റെ വീട് റെയ്ഡ് ചെയ്ത പോലീസിന് ലഭിച്ചിട്ടുണ്ട്.
ഷഹനാസിന്റെ വീട് റെയ്ഡ് ചെയ്ത പോലീസിന് നിരവധി മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കൂടി ലഭിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നിയമ (യുഎപിഎ)പ്രകാരം കേസെടുത്ത് ഇയാളെ പോലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്റ് ചെയ്ത ഷഹനാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കര്‍ണാടക പോലീസ് ഇന്നലെ രാത്രി കൊച്ചിയില്‍ എത്തി. കേസ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: