സംസ്കാരത്തിന്റെയും ഫാഷന്റെയും ലോക തലസ്ഥാനമായ പാരീസിലെ ഭീകരാക്രമണം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നൂറ്റമ്പതോളം പേരുടെ മരണത്തിനും നൂറുകണക്കിനാളുകള്‍ക്ക് സാരമായി പരിക്കേല്‍പ്പിക്കാനും ഇടയാക്കിയ ആക്രമണം ഏഴുവര്‍ഷം മുമ്പ് മുംബൈയില്‍ നടന്നതിന് സമാനമാണ്. ഒരേസമയം നിരവധി സ്ഥലങ്ങളിലാണ് സ്ഫോടനം സൃഷ്ടിച്ചത്. വിപ്ലവവീര്യം തുടിച്ചു നില്‍ക്കുകയും രണ്ട് ലോകമഹായുദ്ധങ്ങളിലും വിജയികളുടെ ഭാഗത്തുമായിരുന്ന ഫ്രാന്‍സിന്റെ തലസ്ഥാനമെന്നതിന് ഉപരിയാണ് പാരീസിന്റെ സ്ഥാനം.
സൗന്ദര്യം, സാഹിത്യം, സിനിമ, നാടകം എന്നിവയ്ക്കെല്ലാം മഹനീയ സ്ഥാനമുള്ള പാരീസില്‍ ഇപ്പോള്‍ ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ആക്രമണമായിരുന്നു മുംബൈയില്‍ നടന്നത്. സ്ഫോടനം, വെടിവയ്പ്പ്, ഏറ്റുമുട്ടല്‍, ബന്ദിയാക്കല്‍ എന്നിവയെല്ലാമാണ് അന്ന് നടന്നത്. ഭീകരര്‍ 60 മണിക്കൂറോളം മുള്‍മുനയില്‍ രാജ്യത്തെ നിര്‍ത്തി. 197 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതിന്റെ എത്രയോ ഇരട്ടിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ലോകരാഷ്ട്രങ്ങളെല്ലാം മുംബൈ ഭീകരതയെ അപലപിക്കുകയുണ്ടായി. ഭീകരരെ തുരത്താന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തതാണ്. എന്നിട്ടും ലോകത്തിന്റെ പലഭാഗത്തും ഭീകരതാണ്ഡവം വര്‍ദ്ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിലെ ‘ചാര്‍ലി എബ്ദോ’ എന്ന വാരികയ്ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് പത്രാധിപരും പ്രസാധകനും കാര്‍ട്ടൂണിസ്റ്റുകളും പോലീസുകാരും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. നാലുപതിറ്റാണ്ടിനിടയില്‍ ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അതെന്നായിരുന്നു വാര്‍ത്ത.
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലായിരുന്നു അന്നത്തെ ആക്രമണം. ഒന്‍പത് വര്‍ഷം മുമ്പ് മറ്റൊരു പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കുകമാത്രമാണ് ചാര്‍ലി എബ്ദോ ചെയ്തിരുന്നത്. ഭീകരതയും മതവും ബന്ധപ്പെടുത്തരുതെന്ന് ഓരോ അക്രമത്തിനുശേഷവും വലിയവായില്‍ വര്‍ത്തമാനം പറയുന്നുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ മാത്രം അക്രമം നടത്തുന്ന ഭീകരസംഘടനയായി ഐഎസ് മാറിയിരിക്കുകയാണ്. ഇസ്ലാമിലുള്ള 90ശതമാനം പേരും ഭീകരതയ്ക്ക് എതിരായിരിക്കാം. എന്നാല്‍ ഭീകരരില്‍ 99 ശതമാനവും ഇസ്ലാമില്‍പ്പെട്ടവരാണെന്ന് പറയേണ്ടിവരുന്നു. പാരീസിലെ അക്രമികള്‍ അയല്‍ രാജ്യമായ ബല്‍ജിയത്തില്‍ നിന്നെത്തിയവരാണെന്ന വാര്‍ത്തയുണ്ട്. അക്രമവുമായി ബന്ധമുള്ള മൂന്നുപേരെ ബല്‍ജിയം പിടികൂടിയിട്ടുമുണ്ട്. എന്നാല്‍ മധ്യപാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ ആക്രമണം നടത്തിയത് ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ഫ്രഞ്ച് പൗരന് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഫ്രഞ്ചില്‍ സംസാരിക്കുന്നത് കേട്ടതായി ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്കി. അക്രമിയുടെ വിരലടയാളം പരിശോധിച്ചതിലൂടെയാണ് ഫ്രഞ്ച് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. തിയേറ്ററില്‍ കലാപരിപാടികള്‍ അസ്വദിക്കാനെത്തിയവരില്‍ നൂറോളം പേരെ ഇയാള്‍ ബന്ദിയാക്കുകയും തുടര്‍ന്ന് ദാരുണമായി വെടിവച്ചുകൊല്ലുകയുമായിരുന്നു. അക്രമി നൂറു റൗണ്ട് വെടിയുതിര്‍ത്തതായി പറയുന്നു.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ കാറില്‍ നിന്നും മറ്റു ഭീകരരുടേതെന്നു കരുതുന്ന സിറിയന്‍ പാസ്പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരില്‍ ഒരാള്‍ അഭയാര്‍ത്ഥികളോടൊപ്പം ഫ്രാന്‍സിലേക്ക് കടന്നതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. സിറിയയിലെ ഇടപെടല്‍ ഫ്രാന്‍സ് നിര്‍ത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കിയിരിക്കുകയാണ്. സ്റ്റാഡേ ഡി ഫ്രാന്‍സെയില്‍ പൊട്ടിത്തെറിച്ച ചാവേറുകള്‍ക്ക് സമീപത്തുനിന്ന് ഒരു സിറിയന്‍ പാസ്പോര്‍ട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ലെറോസ് ദ്വീപിലൂടെ അഭയാര്‍ത്ഥിയായി ഗ്രീസിലെത്തിയ ആളിന്റേതാണ് പാസ്പോര്‍ട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെല്‍ജിയം രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഭാരതമടക്കം ലോകത്തിന്റെ പലഭാഗത്തും കടന്നുകയറാനുള്ള തീവ്രപദ്ധതി ഐഎസ് ഒരുക്കിയതായി വിവരമുണ്ട്. അവരില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. അവര്‍ക്ക് ഇവിടെ ഒത്താശ ചെയ്തു കൊടുക്കുന്ന മത-സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. രണ്ടര നൂറ്റാണ്ടുമുമ്പ് കര്‍ണാടകത്തിലും കേരളത്തിലും ഭീകരതസൃഷ്ടിച്ച ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള തീരുമാനമെടുത്തത് കര്‍ണാടക സര്‍ക്കാരാണ്. അതിപ്പോള്‍ മതപരമായ ചേരിതിരിവിനും ഭീകരതയ്ക്ക് ആക്കം കൂട്ടാനും വഴിവച്ചത് വിസ്മരിച്ചുകൂടാ. ഭീകരതയ്ക്കെതിരെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ജാഗ്രതയും ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഭീകരര്‍ സംഭവങ്ങളുണ്ടാക്കി ശ്രദ്ധനേടുകയും ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. ലോകം മുഴുവന്‍ കണ്ണുതുറന്ന് എതിര്‍ക്കേണ്ട രാക്ഷസപ്പടയായി ഐഎസിനെ കാണുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: