ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സൈനികരുടെ സേവന പ്രവര്‍ത്തനങ്ങളുടെ മഹിമ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് എത്തിക്കാന്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സീമാദര്‍ശന്‍ പരിപാടി സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് രാജ്യത്തിന്റെ വിവിധ അതിര്‍ത്തികള്‍ പരിചയപ്പെടാന്‍ അവസരം ഒരുക്കുന്നത്.
സൈനികരോടുള്ള രാജ്യത്തിന്റെ കൃതജ്ഞത അറിയിക്കാനും വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹത്തിന്റെ ആക്കം കൂട്ടുന്നതിനുമുള്ള പരിപാടി കൂടിയായി ‘സീമാദര്‍ശന്‍’ മാറും.
രാഷ്ട്രം എങ്ങനെയാണ് സൈനികരോട് നന്ദിയുള്ളവരായിത്തീരുന്നതെന്ന് വിദ്യാര്‍ത്ഥികളെ തിരിച്ചറിയിപ്പിക്കുന്നതിനായാണ് പരിപാടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ജനുവരി 26ന് സീമാദര്ശന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തി സൈനിക പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് സീമാദര്ശനായി തിരഞ്ഞെടുക്കുക.
സാധാരണ യുദ്ധകാലങ്ങളില്‍ സൈനികരുടെ മനോവീര്യം ഉയര്‍ത്താന്‍ കലാകാരന്മാരെ അതിര്‍ത്തികളില്‍ എത്തിച്ച് പരിപാടികള്‍ നടത്താറുണ്ട്. ഇതേ മാതൃകയില്‍ ദേശീയ ബാലഭവനുമായി ചേര്‍ന്ന് കുട്ടികളായ കലാകാരന്മാരെ അതിര്‍ത്തികളില്‍ സൈനികര്‍ക്ക് മുന്നില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി കൊണ്ടുപോകും. സൈനികര്‍ കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ സാംസ്ക്കാരിക പൈതൃകത്തെ കുട്ടികള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും, സ്മൃതി ഇറാനി പറഞ്ഞു.
ദേശീയ ബാലദിനമായ ഇന്നലെ ബാലഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാനവ വിഭവ ശേഷി മന്ത്രി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ കലാ ഉത്സവ് ഡിസംബറില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ചുലക്ഷം രൂപയാണ് വിജയിക്കുന്ന സ്കൂളിന് ലഭിക്കുക. ജനുവരിയില്‍ ബാലശ്രീ അവാര്‍ഡുകളും പ്രഖ്യാപിക്കും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ടോയ്ലറ്റുകള് നിര്‍മ്മിച്ചതായും ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: