വാഷിങ്ടണ്‍: അമേരിക്ക ഇസ്ലാമിനോടു യുദ്ധത്തിലല്ലെങ്കിലും ഹിംസയ്ക്കെതിരായതിനാല് ഐഎസ് ഭീകരരെ തോല്പ്പിക്കുകതന്നെ ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്. അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായ ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ലോകം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്നതാണ്.
”ഐഎസ് ഭീകരരെ ലോകത്തിനാകെ ഭീഷണിയായിരിക്കുന്ന ഭീകരതയായിത്തന്നെ കാണണമെന്ന് ഞാന്‍ കരുതുന്നു. അതിനെ നിയന്ത്രിക്കുകയല്ല, തോല്‍പ്പിക്കുകയാണ് വേണ്ടത്,” ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായ ക്ലിന്റണ് നയം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഐഎസ് ശൃംഖലയ്ക്കെതിരെയുള്ള ഈ പോരാട്ടം അമേരിക്കയുടേതുമാത്രമായിരിക്കരുത്; അമേരിക്കന്‍ നേതൃത്വം ആവശ്യമാണെങ്കിലും. കിരാതന്മാരായ ഈ മതമൗലിക ഭീകരരെ നേരിട്ട്, അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നവരുടെയും ആ ആശയം പ്രോത്സാഹിപ്പിക്കുന്നവരുടെയും അടിവേരറുക്കാന്‍ ലോകം മുഴുവന്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്, ഹിലരി ക്ലിന്റണ് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് പ്രസിഡന്റിനെ കണ്ടെത്താന്‍ മാത്രമുള്ളതായി ഞാന്‍ കരുതുന്നില്ല, മറിച്ച്, അടുത്ത കമാണ്ടര്‍ ഇന്‍ ചീഫിനെ നിശ്ചയിക്കാന്‍ ഉള്ളതാണ്. യൂറോപ്പിലും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ ശക്തികളുമായി മികച്ച സഖ്യമുണ്ടാക്കി സഹകരിച്ച് എല്ലാത്തരത്തിലുള്ള ഭീകരതയേയും ഇല്ലാതാക്കുകയാണ് വേണ്ടതെന്ന നയവും ഞാന്‍ പ്രഖ്യാപിക്കുന്നു, അവര്‍ പറഞ്ഞു. അന്താരാഷ്ട്ര ഭീകരതയാണ് ഇന്ന് ഏറ്റവും വലിയ ഭീഷണി, അതിനെ ചെറുത്തു തോല്പ്പിക്കുകതന്നെ വേണം. ഇറാഖിലെ ദുരന്തപൂര്‍ണ്ണമായ കടന്നുകയറ്റമാണ് അല്‍ഖ്വയ്ദ മുതല്‍ ഐഎസ് വരെ ഉണ്ടാകാന്‍ ഇടയാക്കിയതെന്ന എന്റെ നിലപാട് ഞാന്‍ ആവര്‍ത്തിക്കുന്നു, ഹിലരിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: