ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്രസിങിനെതിരെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു. സിബിഐ ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷിംലയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിനാണ് മുഖ്യമന്ത്രിക്കെതിരായ കേസന്വേഷണത്തിന്റെ ചുമതല.
അനധികൃത സ്വത്ത് സമ്പാദനത്തിനായി കള്ളപ്പണം ഉപയോഗിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീരഭദ്രസിങിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അറസ്റ്റ് തടഞ്ഞ് കോടതി വിധി സമ്പാദിച്ച ഹിമാചല്‍ മുഖ്യമന്ത്രി എന്‍ഫോഴ്സ്മെന്റ് നടപടിയോടെ കൂടുതല്‍ പ്രതിരോധത്തിലായി. വീരഭദ്രസിങിനെയും സഹായികളെയും ഉടന്‍ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ തീരുമാനം.
മുഖ്യമന്ത്രിയും കുടുംബവും 6.1 കോടി രൂപ 2009-2011 കാലത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നേരിടുന്നത്. ഇക്കാലത്ത് കേന്ദ്രത്തില്‍ സ്റ്റീല്‍ വകുപ്പ് മന്ത്രിയായിരുന്നു വീരഭദ്രസിങ്. അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് കടക്കുമെന്നാണ് സൂചന.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വീരഭദ്രസിങിനെ കൂടാതെ ഭാര്യ പ്രതിഭ സിങ്, എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്, സഹോദരന് സി.എല്‍. ചൗഹാന് എന്നിവര്‍ പ്രതികളാണ്. ഇവരെല്ലാം എന്‍ഫോഴ്സ്മെന്റ് കേസിലും പ്രതികളാകും. എല്‍ഐസി ഏജന്റായ ചൗഹാന് വഴി വീരഭദ്രസിങും കുടുംബവും എല്‍ഐസി പോളിസികളില്‍ കാര്‍ഷികരംഗത്തുനിന്നുള്ള വരുമാനം എന്ന് കാണിച്ച് തുക നിക്ഷേപിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: