പാലാ: കടപ്പാട്ടൂര്‍ ഇടത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യവും ഏര്‍പ്പെടുത്താന്‍ വിവിധ വകുപ്പു മേധാവികള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന് കെ.എം. മാണി എംഎല്‍എ. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കടപ്പാട്ടൂര്‍ ഇടത്താവള അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി എം.പി. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പാലാ ആര്.ഡി.ഒ. സി.കെ. പ്രകാശിനെ എംഎല്‍എ ചുമതലപ്പെടുത്തി.
കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കുളിക്കടവുകളിലെ അപകടാവസ്ഥ ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ ചൂണ്ടിക്കാട്ടി. കുളിക്കടവിലെ നട ഇറങ്ങിച്ചെല്ലുമ്പോള്‍ 7 അടി താഴ്ചയോളം കുഴിയാണ്. ഇതില്‍പെട്ട് ചിലര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും ചന്ദ്രന്‍നായര്‍ പറഞ്ഞു. ഇവിടെ ബാരിക്കേഡുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടപ്പാട്ടൂര്‍ ഇടത്താവളം സൂചിപ്പിക്കുന്ന ദിശാബോര്‍ഡുകള്‍ പാലാ നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിക്കും. കടപ്പാട്ടൂര്‍ പാലത്തിന് സമീപമുള്ള കുളിക്കടവ് തെളിച്ച് ഭക്തര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ പാലാ നഗരസഭ നടപടി സ്വീകരിക്കും. കഴിഞ്ഞ തവണ ഇടത്താവള ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ദേവസ്വം അധികൃതര്‍ പരാതിപ്പെട്ടു. എന്നാല്‍ ആര്.വി. പാര്‍ക്കിനു സമീപം ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെന്നും ഏതോ വാഹനമിടിച്ച് ഇത് തകര്‍ന്നു പോവുകയായിരുന്നുവെന്നും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ക്ഷേത്രം റോഡിലെ ഹംബ് വ്യക്തമാക്കുന്നതിനായി ഇവിടെ സീബ്രാലൈനുകള്‍ വരയ്ക്കണമെന്നും ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ശബരിമല സീസണില്‍ കടപ്പാട്ടൂരില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് പാലാ സി.ഐ. ബാബു സെബാസ്റ്റ്യന്‍ യോഗത്തില്‍ അറിയിച്ചു. ശബരിമല ഡ്യൂട്ടിക്ക് പാലായില്‍ നിന്നുള്ള പോലീസിനെ പോലും നിയോഗിച്ച സാഹചര്യത്തില്‍ ദൈനം ദിന ഡ്യൂട്ടിക്കു പോലും പാലാ പോലീസ് സ്റ്റേഷനില്‍ വേണ്ടത്ര പോലീസുകാരില്ല. എങ്കിലും ഉള്ളയെണ്ണം അനുസരിച്ച് തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ പോലീസിനെ കടപ്പാട്ടൂരില്‍ നിയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കടപ്പാട്ടൂരില്‍ നിന്ന് മുരിക്കുംപുഴയിലേയ്ക്കുള്ള റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്തും.
സീസണില്‍ കടപ്പാട്ടൂരില്‍ വഴിവിളക്കുകള്‍ തെളിയിക്കാന്‍ നടപടി സ്വീകരിക്കും. തുടര്‍ച്ചയായി വൈദ്യുതി എത്തിക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യും. ഒരു ഓവര്‍സിയറെയും ലൈന്‍മാനെയും സീസണില്‍ കടപ്പാട്ടൂരിലേയ്ക്ക് മാത്രമായി നിയോഗിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശബരിമല സീസണില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ അയ്യപ്പഭക്തര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കുമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവിലുള്ള ആംബുലന്‍സിനു പുറമേ ഒരു ആംബുലന്‍സുകൂടി കടപ്പാട്ടൂര്‍ ഇടത്താവളം കേന്ദ്രമായി പ്രവര്‍ത്തിക്കാനായി അനുവദിക്കും.
ആയുര്‍വേദ-ഹോമിയോ ഡിസ്പെന്‍സറികള്‍ കടപ്പാട്ടൂര്‍ ക്ഷേത്രാങ്കണത്തില്‍ സീസണില്‍ മുഴുവന്‍ പ്രവര്‍ത്തിക്കും. ആയുര്‍വേദ ഡിസ്പെന്സറിയില് ഡോക്ടറുള്‍പ്പെടെ 4 ജീവനക്കാരും ഹോമിയോ ഡിസ്പെന്സറിയില് ഡോക്ടറുള്‍പ്പെടെ 2 ജീവനക്കാരുമുണ്ടാകും. ആയുര്‍വേദ-ഹോമിയോ മരുന്നുകള്‍ സൂക്ഷിക്കാനും ദൂരദിക്കുകളില്‍ നിന്നു വരുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനും സൗകര്യമൊരുക്കണമെന്ന് ഇരുവിഭാഗത്തിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ കടപ്പാട്ടൂര്‍ ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍ ഉറപ്പു നല്കി.
50 ഭക്തരെങ്കിലുമുണ്ടെങ്കില് കടപ്പാട്ടൂര്‍ ദേവസ്വം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പമ്പയിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സ്ഥിരമായി ഒരു ബസ് പമ്പയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നത് ലാഭകരമല്ലെന്നും കെ.എസ്.ആര്.ടി.സി. അധികൃതര്‍ പറഞ്ഞു. മാത്രമല്ല പാലാ ഡിപ്പോയില്‍ നിന്ന് 5 ബസ്സുകള്‍ പമ്പ സ്പെഷ്യല്‍ സര്‍വ്വീസിനായി മറ്റ് ഡിപ്പോകളിലേയ്ക്ക് അയച്ചതിനാല്‍ പാലാ ഡിപ്പോയില്‍ ബസ്സുകളുടെ കുറവുണ്ടെന്നും കെഎസ്ആര്‍ടിസി എ.റ്റി.ഒ. വിശദീകരിച്ചു.
ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതു തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ നടപടി സ്വീകരിക്കും. 6 ഭാഷകളില്‍ വിലവിവരപ്പട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കും,. സീസണില്‍ കടപ്പാട്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും സിവില്‍ സപ്ലൈസ് അധികൃതരും പ്രത്യേകം പരിശോധനകള്‍ നടത്തും.
ക്ഷേത്ര പരിസരത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം തടയുന്നതിന് എക്സൈസ് വകുപ്പ് തുടര്ച്ചയായിപട്രോളിങ്ങും റെയ്ഡും നടത്തും. യാചകശല്യം ഒഴിവാക്കാന്‍ പോലീസ് പ്രത്യേകം നടപടികള്‍ സ്വീകരിക്കും.
മണ്ഡലകാലത്തിന് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ അവലോകന യോഗം ചേര്‍ന്നത് ശരിയായില്ലെന്നും 15 ദിവസം മുമ്പെങ്കിലും ഈ യോഗം ചേരേണ്ടതായിരുന്നുവെന്നും ദേവസ്വം അംഗം ഉഴവൂര്‍ ഉണ്ണികൃഷ്ണന് പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലഘട്ടമായതിനാലാണ് മുന്‍കൂട്ടി യോഗം ചേരാനാകാതെ വന്നതെന്ന് പാലാ ആര്.ഡി.ഒ. സി.കെ. പ്രകാശ് പറഞ്ഞു. ഇതില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥരില്‍ മിക്കവരും റിട്ടേണിംങ് ഓഫീസര്മാരുമായിരുന്നുവെന്ന് ആര്.ഡി.ഒ. ചൂണ്ടിക്കാട്ടി. അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് വിലയിരുത്താന്‍ അടുത്ത ആഴ്ച വീണ്ടും യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: