തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയുടെ തീരമേഖലയില്‍ ബിജെപിക്ക് ഉജ്ജ്വല മുന്നേറ്റം. കൊടുങ്ങല്ലൂരിലും വാടാനപ്പള്ളിയിലും തദ്ദേശ തെരഞ്ഞടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. നാല് വാര്‍ഡുകളില്‍ നിന്ന് വിജയിച്ച് വാടാനപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി. 69 ശതമാനം മുസ്ലിം ജനസംഖ്യയുള്ള അഞ്ചങ്ങാടി വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തിന് ബിജെപിയുടെ കെ.ബി. സംഭാജി വിജയിച്ചത് എതിരാളികളെ അത്ഭുതപ്പെടുത്തി.
ഇരുമുന്നണികളുടേയും രഹസ്യ പിന്തുണയോടെ മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ബിജെപി ഇവിടെ വിജയം കൊയ്തത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിഷം ചീറ്റുന്ന വര്‍ഗ്ഗീയ പ്രചാരണം എതിരാളികള്‍ അഴിച്ചുവിടുന്നതിനിടയിലാണ് അഞ്ചങ്ങാടിയിലെ ഈ വിജയം ശ്രദ്ധേയമാകുന്നത്.
വാടാനപ്പിള്ളി പഞ്ചായത്തില്‍ മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെല്ലാം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. മുസ്ലിം-ധീവര- പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതാണ് ബിജെപിക്ക് നേട്ടമായത്. ഇവിടെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് പിന്നാക്ക സംവരണമെങ്കിലും അഞ്ച് സീറ്റുകളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് ബിജെപി മത്സരിപ്പിച്ചത്. മറ്റു പാര്‍ട്ടികള്‍ ജാതിയും ഉപജാതിയും മതവും നോക്കി സീറ്റുകള്‍ വീതിച്ചപ്പോള്‍ രണ്ടു ജനറല്‍ സീറ്റുകളിലും ബിജെപി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കി. രണ്ടുപേരും ജയിക്കുകയും ചെയ്തു. വാടാനപ്പിള്ളി പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. ഒരു വാര്‍ഡ് നഷ്ടമായത് മൂന്ന് വോട്ടിനാണ്.
കൊടുങ്ങല്ലൂരിലും ഉജ്ജ്വല വിജയമാണ് പാര്‍ട്ടി നേടിയത്. 16 ഡിവിഷനുകളില്‍ വിജയിച്ച ബിജെപി ഇവിടെയും മുഖ്യ പ്രതിപക്ഷമാണ്. കൊടുങ്ങല്ലൂരില്‍ ബിജെപി ഭരണത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസും ലീഗും വന്‍ തോതില്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചു നല്കി. എന്നിട്ടും ബിജെപിയുടെ മുന്നേറ്റം തടയാനായില്ല. ഭാരതത്തിലെ ആദ്യ മുസ്ലിം മസ്ജിദ് എന്ന് പറയപ്പെടുന്ന ചേരമാന്‍ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്ന ഡിവിഷനിലും ബിജെപി വിജയക്കൊടി പാറിച്ചു. പല മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളിലും ബിജെപിക്ക് വിട്ടിയ വോട്ടുകള്‍ എതിരാളികളെ അമ്പരപ്പിക്കുന്നതാണ്. ഏങ്ങണ്ടിയൂര്‍-2, തളിക്കുളം-2, വലപ്പാട്-2, നാട്ടിക-1 എന്നീ തീരദേശ പഞ്ചായത്തുകളിലും ബിജെപി ഇക്കുറി നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: