മൂന്നാര്‍: പണിമുടക്ക് സമരത്തിന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഇനി ഇല്ലെന്ന് നേതാവ് ലിസി പത്രസമ്മേളനത്തില്‍ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ കൂലിവര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് തോട്ടം ഉടമകള്‍ ഇന്നലെ അറിയിച്ചിരുന്നു. കൂലിവര്‍ദ്ധനവ് സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയവെളിപ്പെടുത്തലുമായി തോട്ടം ഉടമകള്‍ രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഇനി സമരത്തിനില്ലെന്നും പുത്തന്‍ സമരരീതികളെപ്പറ്റി ആലോചിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ട്രേഡ് യൂണിയനുകളാണ് സമരം ഇത്തരത്തില്‍ അലങ്കോലമാക്കിയതെന്നും തുടര്‍ന്നുള്ള നടപടികള്‍ അവര്‍ സ്വീകരിക്കെട്ടെയെന്നുമാണ് പെമ്പിളൈ ഒരുമൈ പറയുന്നത്. കൂലിവര്‍ദ്ധനവ് സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ്. കൂലിവര്‍ദ്ധനവ് തീരുമാനമാകാത്ത പക്ഷം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതായും പെമ്പിളൈ ഒരുമൈ പറയുന്നു.
അതേസമയം പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യക്തമായ നിലപാടുകള്‍ എടുക്കുന്നതിനുള്ള നേതൃത്വമില്ലാത്തത് ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗമായി വിജയിച്ച ഗോമതി രണ്ട് ദിവസമായി സ്ഥലത്തില്ല. ഇവര്‍ എവിടെയാണ് ഉള്ളത് എന്നതിനെ കുറിച്ച് പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കിടയില്‍ പോലും അറിവില്ല. എഐഡിഎംകെ പ്രവര്‍ത്തകര്‍ ഗോമതിയെ വിലയ്ക്ക് വാങ്ങിയതായി രഹസ്യവിവരമുണ്ട്. മറ്റു ചിലനേതാക്കളെയും ഇവര്‍ സ്വാധീനിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഗോമതി കളംമാറ്റി ചവിട്ടുന്നതെന്നാണ് വിവരം. പത്രസമ്മേളനം വിളിച്ചെങ്കിലും ഇത്തരം കാര്യങ്ങളെപ്പറ്റി വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു നേതാക്കള്‍. മണിക്കൂറുകള്‍ കാത്തിരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ഒരു മറുപടിപോലും നല്‍കാതെ സ്ഥലം വിടുകയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: