തിരുവനന്തപുരം: ചീഫ്സെക്രട്ടറി തേടിയ വിശദീകരണത്തിന് തൃപ്തികരമായ മറുപടി നല്‍കാത്ത ഡിജിപി ജേക്കബ് തോമസിനെതിരെ എന്തുനടപടി സ്വീകരിക്കണമെന്നറിയാതെ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രണ്ടുതട്ടിലാണെന്ന് വ്യക്തമായി.
ആഭ്യന്തരമന്ത്രി വിളിച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് ജേക്കബ് തോമസ് ചെന്നിത്തലയോട് ചില കാര്യങ്ങള്‍ നേരിട്ട് വിശദീകരിച്ചിരുന്നു. താന്‍ മനപ്പൂര്‍വം ആരെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പകപോക്കല്‍ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് ചെന്നിത്തലയുടെ നിലപാട്. അതിനാല്‍ ജേക്കബ് തോമസിനെതിരെ എന്തുനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.
സര്‍ക്കാരിനെയോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന വിശദീകരണമാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കു നല്‍കിയത്. ജേക്കബ് തോമസിന്റെ മറുപടി പരിശോധിച്ച് അഭിപ്രായം അറിയിക്കണമെന്ന കുറിപ്പോടെ വിശദീകരണം ചീഫ് സെക്രട്ടറി, ഡിജിപി ടി.പി. സെന്‍കുമാറിന് കൈമാറി. രണ്ടുതവണ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചാല്‍ അത് മന്ത്രിസഭയ്ക്കു ദോഷംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ചീഫ്സെക്രട്ടറി ജിജി തോംസണും ഡിജിപി സെന്‍കുമാറിനും അറിയാം. അഗ്നിശമനസേനാ വിഭാഗത്തിന്റെ ചുമതലയില്‍ നിന്നുമാറ്റിയപ്പോള് അത് ബോധ്യപ്പെട്ടതാണ്.
മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഫഌറ്റുകാരുടെ യോഗങ്ങളില്‍ നിരവധി തവണ പങ്കെടുത്തെന്നും അതെന്തിനായിരുന്നെന്ന് അറിയില്ലെന്നുമാണ് അന്ന് ജേക്കബ് തോമസ് വിമര്‍ശിച്ചത്. ഇങ്ങനെ സര്‍വീസിലിരുന്ന് സര്‍ക്കാര്‍ നയങ്ങളെ ശക്തമായി വിമര്‍ശിച്ച ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കേണ്ടി വന്നാല്‍ അദ്ദേഹം എന്തുചെയ്യുമെന്ന ഭയം സര്‍ക്കാരിനുണ്ട്. ഇത് തിരിച്ചറിഞ്ഞതിനാലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജേക്കബ് തോമസിനെതിരെ മൃദുസമീപനം സ്വീകരിച്ചത്. മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ജേക്കബ് തോമസിന്റെ നിലപാട് തനിക്ക് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുമെന്നും ചെന്നിത്തല കരുതുന്നു. എന്നാല്‍ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ അത് സര്‍ക്കാരിന്റെ തികഞ്ഞ ദൗര്‍ബല്യമായും വ്യാഖ്യാനിക്കപ്പെടും. മറ്റെവിടേക്കെങ്കിലും സ്ഥലംമാറ്റാമെന്നു വച്ചാല്‍ അതിനും കഴിയാത്ത അവസ്ഥയാണ്. എവിടേക്ക് മാറ്റിയാലും ജേക്കബ് തോമസ് വീണ്ടും ആഞ്ഞടിക്കുമെന്ന് തീര്‍ച്ച.
അതിനിടെ ജേക്കബ് തോമസ് രാജിവച്ച് അമേരിക്കയിലെ മകളുടെ അടുത്തേക്ക് പോകുന്നതായും വാര്‍ത്തയുണ്ട്. ഇത്തരത്തിലുള്ള പ്രചാരണവും ജേക്കബ് തോമസിനെ ഒതുക്കാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജോലിക്കു വേണ്ടി നില്‍ക്കണോ അതോ നീതിക്കു വേണ്ടി ജീവിക്കണോ എന്ന ജേക്കബ് തോമസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ചിലര്‍ ഇതിനായി ഉപയോഗിക്കുന്നത്. സര്‍വീസില്‍ നിന്നു സ്വയം വിരമിച്ച് അമേരിക്കയിലുള്ള മകളുടെ കുടുംബത്തോടൊപ്പം കഴിയാനാണ് അദ്ദേഹം താത്പര്യപ്പെടുന്നതെന്ന പ്രചാരണമാണ് നടക്കുന്നത്. ഇതിന് മുന്നോടിയായാണത്രെ അദ്ദേഹം ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട വിശദീകരണം നല്‍കിയത്.
സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ വിമര്‍ശിക്കരുതെന്ന നിബന്ധന അറിയാം. എന്നാല്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ പരസ്യമായി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാറുണ്ട്. താന്‍ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്ത് തെറ്റിന്റെ പേരിലാണ് തനിക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് വിശദീകരണത്തിന് മറുപടി നല്കിയ കത്തില്‍ ജേക്കബ് തോമസ് ചോദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: