തിരുവനന്തപുരം: പി.സി. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി നൂറുശതമാനം ശരിയാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്. സമാനമായ സാഹചര്യത്തില്‍ പാര്‍ലമെന്റിലും മറ്റ് നിയമസഭകളിലും ഉണ്ടായ നടപടികള്‍ വിമര്‍ശകര്‍ പരിശോധിക്കണം. ജോര്‍ജിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമല്ല. അങ്ങനെയാണെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണ്.
ജോര്‍ജ് നല്കിയ രാജിക്കത്ത് തള്ളിയാണ് താന്‍ അയോഗ്യനാക്കി വിധി പറഞ്ഞത്. എംഎല്‍എ സ്ഥാനത്തിരിക്കെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സ്വമേധയാ പുറത്തുപോകുന്ന വിധം ജോര്‍ജ് പ്രവര്‍ത്തിച്ചതായി ബോധ്യപ്പെട്ടു. ജോര്‍ജിനെതിരായ നടപടിയില്‍ രാഷ്ട്രീയം കാണുന്നവര്‍ക്ക് നിയമം അറിയില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ചതിനു പുറകെയാണ് പി.സി. ജോര്‍ജും എംഎല്‍എ സ്ഥാനം രാജിവച്ചത്. തൊട്ടടുത്ത ദിവസം തന്നെ പി.സി. ജോര്‍ജിനെ അയോഗ്യനാക്കി സ്പീക്കര്‍ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെയാണ് സ്പീക്കര്‍ സര്‍ക്കാരിന് പാദസേവ ചെയ്യുകയാണെന്ന് വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസ് എംഎല്‍എയും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന് നല്കിയ പരാതിയിന്മേലാണ് ജോര്‍ജിനെ സ്പീക്കര്‍ അയോഗ്യനാക്കിയത്.
കേരള കോണ്‍ഗ്രസ് (എം) അംഗമായിരുന്ന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച പി.സി. ജോര്‍ജ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു എന്നതിനാലാണ് കൂറുമാറ്റ നിരോധന നിയമം ബാധകമാകുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത്. മാത്രമല്ല താന്‍ യുഡിഎഫിലെ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും പഴയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചെന്നും കാട്ടി ജോര്‍ജ്ജ് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ജോര്‍ജിനെ മുന്‍കാല പ്രാബല്യത്തോടെ ജൂണ്‍ മൂന്നു മുതല്‍ അയോഗ്യനാക്കി വിധി പുറപ്പെടുവിച്ചത്. എംഎല്‍എ സ്ഥാനത്തു നിന്ന് പുറത്താക്കിയെങ്കിലും ജോര്‍ജിന് വരും തെരഞ്ഞെടുപ്പികളില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ തീരുമാനത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. രാജിക്കത്ത് ഉടന്‍ സ്വീകരിക്കണമെന്ന ചട്ടം സ്പീക്കര്‍ പാലിച്ചില്ല. പരാതിക്കാരനായ തോമസ് ഉണ്ണിയാടന് പോലും മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും സ്പീക്കര്‍ ഇങ്ങനെ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടു. സ്പീക്കറെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചവരെ അറിയാമെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: