കോട്ടയം: മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. കോട്ടയത്ത് നായര്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന നായര്‍ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനല്‍കുന്ന സാമുദായിക സംവരണത്തെ ബാധിക്കാതെ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണം. ഇതിനെസംബന്ധിച്ച് പഠിക്കുന്നതിനായി സച്ചാര്‍ കമ്മീഷന് മാതൃകയില്‍ കമ്മീഷന് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകര്‍ത്താക്കള്‍ നടത്തുന്ന ജാതിവിവേചനമാണ് ജാതിസ്പര്‍ധ ഉണ്ടാക്കുന്നത്. ഭൂപരിഷ്കരണനിയമത്തിലൂടെ ഹിന്ദുസമൂഹത്തെ തകര്‍ത്തു. ക്ഷേത്രസ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. അതേസമയം എസ്റ്റേറ്റുകളെ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയത് സംഘടിത സമുദായങ്ങളുടെ താത്പര്യാര്‍ത്ഥമാണ്. ക്ഷേത്രത്തിലെ പണം ട്രഷറിയിലടച്ച് കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ നിത്യനിദാനത്തിന് നിവൃത്തിയില്ലാത്ത ക്ഷേത്രങ്ങളുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നത്.
ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി പ്രത്യേക പാക്കേജ് വേണം. ഒരു പ്രത്യേകവിഭാഗത്തിനായുള്ള പട്ടയവിതരണം ആരംഭിച്ചിട്ടുകാലം ഇത്രയുമായിട്ടും അവസാനിപ്പിച്ചിട്ടില്ല. വനഭൂമി മുഴുവനും പട്ടയം കൊടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരളത്തില്‍ ഒരു കൂട്ടര് പണക്കാരിയ മാറുമ്പോള്‍ ഹിന്ദുസമൂഹം ദരിദ്രരായിമാറുന്നു. ഇക്കാര്യത്തില്‍ ഇടതു-വലതു മുന്നണികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തത് ബീഫും, ശാശ്വതീകാനന്ദ സ്വാമികളുടെ മരണവുമായിരുന്നു. നാടിന്റെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ രണ്ട് മുന്നണികളും തയ്യാറായില്ല. 16 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. 34 വര്‍ഷം പശ്ചിമബംഗാള്‍ ഭരിച്ചിട്ടും സിപിഎംകാര്‍ അവിടുത്തെ ഗോവധനിരോധനം നീക്കാന്‍ തയ്യാറായുമില്ല. ഇവര്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടിയാണ്. ഭൂരിപക്ഷത്തെ വേദനിപ്പിച്ചുകൊണ്ടുള്ള ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവരുടെ ചെയ്തികളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണം.
മഹാനായ മന്നത്ത് പത്മനാഭനും ആര്. ശങ്കറും ചേര്‍ന്ന് രൂപംനല്കിയ ഹിന്ദുമഹാമണ്ഡലം പുനരുജ്ജീവിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിക്കണമെന്ന ആശയം താനടക്കമുള്ളവര്‍ മുന്നോട്ടുവച്ചത്. എന്‍എസ്എസ് നേതൃത്വവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതാണ്. എവിടെയാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നറിയില്ല. തന്റെ ഭാഗത്താണ് തെറ്റ് എങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ നമുക്കെതിരെ കടുത്ത അക്രമണമാണ് നടത്തുന്നത്. ചാനല്‍ ചര്‍ച്ചകള്‍ വലിയ പീഡനമാണ്. തന്റെ വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ആ പഞ്ചായത്തില്‍ ആദ്യമായി രണ്ട് ബിജെപിക്കാര്‍ ജയിച്ചു എന്ന വിവരം മറച്ചുവെച്ചു. രമേശ് ചെന്നിത്തലയുടെയും വേണുഗോപാലിന്റെയും വാര്‍ഡുകളില്‍ ബിജെപി ജയിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. സമത്വമുന്നേറ്റ യാത്രയ്ക്ക് ബദല്ജാഥ നടത്തുന്ന ഡിവൈഎഫ്ഐക്കാര്‍ ത്യാഗപൂര്‍ണ്ണമായ അവരുടെ മുന്‍ഗാമികളുടെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. മലബാര്‍ ഭാഗത്ത് സമത്വമുന്നേറ്റയാത്രയുടെ പോസ്റ്ററുകള്‍ കീറിയുംമറ്റും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുകയാണ് സമത്വ മുന്നേറ്റയാത്രയെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
നായര്‍ യുവസംഗമത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. ചലച്ചിത്രസംവിധായകന്‍ മേജര്‍രവി മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ നായര്‍ സമാജം രക്ഷാധികാരി മഞ്ചേരി ഭാസ്കരപിള്ള ആശംസാപ്രസംഗവും നടത്തി. നായര്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഡ്വ. അനീഷ് മുരളീധരന്, കര്‍ണ്ണാടക സംസ്ഥാന കോര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: