ഗുവാഹത്തി: വടക്കുകിഴക്കിനെ കൂട്ടിലടച്ച് കേരളത്തിന്റെ കൊമ്പന്മാര്ക്ക് ഗംഭീര വിജയം. ഇന്നലെ നടന്ന എവേ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്. ബ്ലാസ്റ്റേഴ്സിനായി 35-ാം സെക്കന്റിലും 76-ാം മിനിറ്റിലും ക്രിസ് ഡഗ്നലും 21-ാം മിനിറ്റില്‍ കാവിന് ലോബോയും 75-ാം മിനിറ്റിന് അന്റോണിയോ ജര്‍മനും ലക്ഷ്യം കണ്ടു. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ പരിക്കുസമയത്ത് വെലസ് നേടി. വിജയത്തോടെ 10 കളികളില്‍ നിന്ന് 11 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
അത്ലറ്റികോക്കെതിരെ ഹോം മത്സരത്തില്‍ പരാജയപ്പെട്ട ടീമിനെയായിരുന്നില്ല ഇന്നലെ എവേ മത്സരത്തില്‍ കണ്ടത്. എതിരാളികളെ കളിയുടെ സമസ്ത മേഖലകളിലും നിഷ്പ്രഭമാക്കി മിന്നുന്ന പ്രകടനവുമായാണ് ടെറി ഫെലാന്റെ കുട്ടികള്‍ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അരങ്ങുവാണത്. നേരത്തെ ആദ്യ ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് 3-1ന് നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയിരുന്നു.
കൊച്ചിയില്‍ അത്ലറ്റികോ കൊല്‍ക്കത്തയോട് തോറ്റ ടീമില്‍ നാല് മാറ്റങ്ങളാണ് കോച്ച് ടെറി ഫെലാന് ബ്ലാസ്റ്റേഴ്സ് നിരയില്‍ വരുത്തിയത്. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ പോയ സന്ദേശ് ജിംഗാന്, കാവിന് ലോബോ എന്നിവര്‍ ഇന്ന് ആദ്യ ഇലവനില്‍ മടങ്ങിയെത്തിയപ്പോള്‍ കഴിഞ്ഞ കളിയില്‍ പരിക്കേറ്റ് പുറത്തിറങ്ങിയ സാഞ്ചസ് വാട്ടിന് പകരമായി അന്റോണിയോ ജര്‍മനും വിക്ടര്‍ ഹെരേരോയും ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഇഷ്ഫഖ് അഹമ്മദും ബ്രൂണോ പെറോണും മുഹമ്മദ് റാഫിയും സൈഡ്ബെഞ്ചിലേക്ക് മാറി.
അതേസമയം ഏഴ് മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ടീമില്‍ കോച്ച് സെസാര്‍ ഫാരിയാസ് വരുത്തിയത്. ഐബര്ലാങ് കോംഗി, റോബിന് ഗുരുങ്, സെഡ്രിക് ഹെങ്ബര്‍ട്ട്, അലന് ഡിയോറെ, സഞ്ജു പ്രധാന്, സിലാസ്, നിക്കോളാസ് വെലസ് എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ റീഗന് സിങ്, യുമ്നം രാജു, ബ്രൂണോ ഹെരേരോ, സിയാം ഹങ്ഗല്‍, സെയ്ത്യാന്‍ സിങ്, ഫ്രാന്‍സിസ് ഡാഡ്സെ, ഡിയോമാന്‍സി കമാറ എന്നിവര്‍ പുറത്തിരുന്നു.
കഴിഞ്ഞ മത്സരത്തിലെ പോലെ 4-3-1-2 ശൈലിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്നലെയും കളത്തിലിറങ്ങിയത്. ക്രിസ് ഡഗ്നലിനെയും അന്റോണിയോ ജെര്‍മനെയും സ്ട്രൈക്കര്മാരാക്കിയപ്പോള് മധ്യനിരക്കും മുന്നേറ്റത്തിനും ഇടയിലായി മെഹ്താബ് ഹുസൈനെ ഇറക്കി. മധ്യനിരയില്‍ ജോസു, കാവിന് ലോബോ, വിക്ടര്‍ ഹെരേരോ എന്നിവര്‍ അണിനിരന്നു. ജിംഗാന് മടങ്ങിയെത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുത്തതായി. അതേസമയം വെലസിനെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലെത്തിയത്.
കളി തുടങ്ങി 35-ാം സെക്കന്റില്‍ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചു. അന്റോണിയോ ജര്‍മന്‍ പന്തുമായി ബോക്സിലേക്ക് കടന്ന് ക്രിസ് ഡഗ്നലിനെ ലക്ഷ്യമാക്കി നല്കിയ സ്ക്വയര്‍ പാസാണ് വലയിലെത്തിയത്. പാസിനെ ലക്ഷ്യമാക്കി ഗുരുങ് സിങിനൊപ്പം ഒാടിക്കയറിയ ഡഗ്നല്‍ ഗോളി രഹ്നേഷിന് തടുക്കാന്‍ കഴിയുന്നതിന് മുമ്പ് വലയിലെത്തിച്ചു. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ ഏറ്റവും വേഗതയേറിയ ഗോളും ഡഗ്നലിന്റെ സീസണിലെ നാലാം ഗോളും. 14-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ആസൂത്രിത മുന്നേറ്റം. എന്നാല്‍ പന്തുമായി മുന്നേറിയ സിമാവോയെ ജിംഗാന് ഫൗള്‍ ചെയ്തതിന് ബോക്സിന്റെ സൈഡില്‍ വച്ച് ഫ്രീകിക്ക്. സിമാവോ എടുത്ത കിക്കിന് സെഡ്രിക് ഹെങ്ബര്‍ട്ട് ഉയര്‍ന്നുചാടി തലവെച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടറിന്റെ ദേഹത്തുത്തട്ടി തെറിച്ചു. റീബൗണ്ട് പന്ത് വലയിലെത്തിക്കാന്‍ ഹെങ്ബര്‍ട്ട് വീണ്ടും ശ്രമിച്ചെങ്കിലും പന്ത് പുറത്ത്. 19-ാം മിനിറ്റില്‍ അവര്‍ക്ക് കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല.
20-ാം മിനിറ്റില്‍ ജര്‍മന്‍ ഓഫ് സൈഡ് ട്രാപ്പില്‍ പെട്ടതോടെ ലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടമായി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ കൊമ്പന്മാര് ലീഡ് ഉയര്‍ത്തി. ഇത്തവണ കാവിന് ലോബോക്കായിരുന്നു ഗോള്‍ നേടാനുള്ള നിയോഗം. ജോസു നീട്ടിക്കൊടുത്ത പന്ത് ലോബോ പിടിച്ചെടുക്കുമ്പോള്‍ ഓഫ് സൈഡാണെന്ന ധാരണയിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍. ഈ അവസരം മുതലാക്കി പന്തുമായി ബോക്സിലേക്ക് കയറിയ ലോബോ അഡ്വാന്‍സ് ചെയ്ത് കയറിയ രഹ്നേഷിനെ നിഷ്പ്രഭനാക്കി പന്ത് അനായാസം വലയിലെത്തിച്ചു. 29-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടറിന് പന്ത് കൈവശം വച്ച് സമയം കളഞ്ഞതിന് മഞ്ഞക്കാര്‍ഡ്.
നാലുമിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സ് നായകന് പീറ്റര്‍ റാമേജിനും കിട്ടി ബുക്കിങ്. 40-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലോപ്പസിനും കിട്ടി മഞ്ഞക്കാര്‍ഡ്. 41-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. വിക്ടര്‍ ഹെരേരോയും ഡഗ്നലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് റാമേജിന്. പന്ത് സ്വീകരിച്ചശേഷം റാമേജ് പായിച്ച ഷോട്ട് റോബിന് ഗുരുങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 45-ാം മിനിറ്റില്‍ രഹ്നേഷ്സിന്റെ മെയ്വഴക്കം നോര്‍ത്ത് ഈസ്റ്റിന്റെ തുണക്കെത്തി. അന്റോണിയോ ജര്‍മന്‍ നല്കിയ പാസ് സ്വീകരിച്ച് ജോസു പായിച്ച വലംകാലന്‍ ഷോട്ട് ഇടത്തോട്ട് മുഴുനീളെ പറന്നാണ് രഹ്നേഷ് കുത്തിയകറ്റിയത്. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് ബ്ലാസ്റ്റേഴ്സിന്റെ സൗമിഡ് ഡേക്കും ഫൗള്‍ പ്ലേക്ക് മഞ്ഞക്കാര്‍ഡ് കിട്ടി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലന് ഡിയോറക്ക് പകരം സിയാം ഹങ്ഗലിനെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി. 51-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം. ഡഗ്നല്‍ ബോക്സിലേക്ക് നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഗോളി രഹ്നേഷ് സഹതാരവുമായി കൂട്ടിയിടിച്ച് വീണു. പന്ത് കിട്ടിയ ജോസു പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത്. 59-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സിയാം ഹങ്ഗലിനും ബ്ലാസ്റ്റേഴ്സിന്റെ ഡഗ്നലിനും മഞ്ഞക്കാര്‍ഡ്. മൈതാനത്ത് വച്ച് ഇരുവരും നേരിയ തോതില്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതിനാണ് ബുക്കിങ് ലഭിച്ചത്. 62-ാം മിനിറ്റില്‍ റോബിന് ഗുരുങിന് പകരം നോര്‍ത്ത് ഈസ്റ്റ് യുമ്നം രാജുവിനെ കളത്തിലിറക്കി. 66-ാംമിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി കോര്‍ണര്‍. എന്നാല്‍ സിമാവോ എടുത്ത കിക്ക് സന്ദേശ് ജിംഗാന് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. 69-ാം മിനിറ്റില്‍ സിമാവോയെ പിന്‍വലിച്ച് ഡിയോമന്‍സി കമാറയെ സെസാര്‍ ഫാരിയാസ് കളത്തിലിറക്കി. 71-ാം മിനിറ്റില്‍ കമാറ രണ്ട് പ്രതിരോധനിരക്കാരെ വകഞ്ഞുമാറ്റി പായിച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ബൈവാട്ടര്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
നാല് മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ജോസു നല്കിയ പാസില്‍ നിന്ന് അന്റോണിയോ ജര്‍മനാണ് ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ നാലാം തവണയും നോര്‍ത്ത് ഈസ്റ്റ് വല കുലുങ്ങി. ഡഗ്നലും ലോബോയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ലോബോയില്‍ നിന്നും പന്ത് സ്വീകരിച്ചശേഷം ഒറ്റക്ക് മുന്നേറി പായിച്ച ഇടംകാലന്‍ ഷോട്ടാണ് രഹ്നേഷിനെ കീഴടക്കി വലയില്‍ കയറിയത്. ഡഗ്നലിന്റെ അഞ്ചാം ഗോള്‍. 85-ാം മിനിറ്റില്‍ കാവിന് ലോബോയെ പിന്‍വലിച്ച് മലയാളി താരം വിനീതിനെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. 89-ാം മിനിറ്റില്‍ ജോസുവിന് പകരം കോയിമ്പ്രയെയും തൊട്ടുപിന്നാലെ അന്റോണിയോ ജര്‍മന്‍ പകരം റാഫിയെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ഇഞ്ചുറി സമയത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ പിറന്നു. കമാറയുടെ പാസില്‍ നിന്ന് വെലസ് പായിച്ച ഷോട്ടാണ് ബൈവാട്ടറെ മറികടന്ന് വലയില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: