പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് തിരിച്ചടിക്കുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 9ന് 559 റണ്‍സിനെതിരെ ന്യൂസിലാന്‍ഡ് മൂന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 510 റണ്‍സെടുത്തിട്ടുണ്ട്. 235 റണ്‍സുമായി റോസ് ടെയ്ലറും 7 റണ്‍സുമായി ക്രെയ്ഗുമാണ് ക്രീസില്‍. ഓസ്ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ ഇരട്ട സെഞ്ചുറിയും കവാജ ശതകവും നേടിയപ്പോള്‍ ന്യൂസിലാന്‍ഡിന് വേണ്ടി റോസ് ടെയ്ലര് ഡബിള്‍ സെഞ്ചുറിയും വില്ല്യംസണ് സെഞ്ചുറിയും തികച്ചു. നാല് വിക്കറ്റുകള്‍ കയ്യിലിരിക്കെ ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 49 റണ്‍സ് മാത്രം പിന്നിലാണ്.
140ന് രണ്ട് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാന്‍ഡിനെ വില്ല്യംസണും റോസ് ടെയ്ലറും ചേര്‍ന്ന മൂന്നാം വിക്കറ്റ് സഖ്യമാണ് മികച്ച ടോട്ടലിലേക്ക് നയിച്ചത്. 70 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച വില്ല്യംസണും 26 റണ്‍സുമായി ഇന്നിങ്സ് പുനരാരംഭിച്ച ടെയ്ലറും ഓസ്ട്രേലിയന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. വില്ല്യംസണ് 158 പന്തുകളില്‍ നിന്നും റോസ് ടെയ്ലര് 135 പന്തുകളില്‍ നിന്നും മൂന്നക്കം തികച്ചു. മൂന്നാം വിക്കറ്റില്‍ 265 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മൂന്നാം വിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമാണിത്. 250 പന്തുകള്‍ നേരിട്ട് 24 ബൗണ്ടറികളോടെ 166 റണ്‍സെടുത്ത വില്ല്യംസണെ ഹെയ്സല്‍വുഡിന്റെ ബൗളിങില്‍ മിച്ചല്‍ ജോണ്സണ് കയ്യിലൊതുക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ മക്കല്ലം 27 റണ്‍സെടുത്ത മാര്‍ഷിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി.
സ്കോര്‍: 4ന് 432. തുടര്‍ന്നെത്തിയ വാറ്റ്ലിങ് ഒരു റണ്‍സെടുത്ത് മടങ്ങിയതോടെ അഞ്ചിന് 447 എന്നായി കിവികളുടെ സ്കോര്‍. പിന്നീടെത്തിയ ബ്രെയ്സ്വെല്ലിനെ കൂട്ടുപിടിച്ച് ടെയ്ലര് സ്കോര്‍ 485-ല്‍ എത്തിച്ചു. 12 റണ്‍സെടുത്ത ബ്രെയ്സ്വെല്ലിനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ നെവില്‍ പിടികൂടി. ഇതിനിടെ ടെയ്ലര് ഇരട്ട സെഞ്ചുറിയും തികച്ചു. 254 പന്തുകളില്‍ നിന്ന് 31 ബൗണ്ടറികളോടെയായിരുന്നു ടെയ്ലര് ഡബിള്‍ സെഞ്ചുറിയിലെത്തിയത്. കരിയറിലെ രണ്ടാം ഇരട്ട ശതകമാണ് ടെയ്ലര് ഇന്നലെ നേടിയത്. ഒപ്പം ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമായി ഇത്. 1985-ല്‍ മാര്ട്ടിന് ക്രോ ഗാബയില്‍ നേടിയ 188 റണ്‍സായിരുന്നു ഇതിനു മുന്‍പ് ഓസ്ട്രേലിയക്കെതിരെ ന്യൂസിലാന്‍ഡ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍. വ്യക്തിഗത സ്കോര്‍ 205-ല്‍ എത്തിയപ്പോള്‍ ടെസ്റ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ലും ടെയ്ലര് പിന്നിട്ടു. 66-ാം ടെസ്റ്റിലെ 120-ാം ഇന്നിംഗ്സിലാണ് ടെയ്ലറുടെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: