കൊച്ചി: ബംഗളൂരു സ്ഫോടനകേസ് പ്രതി തടിയന്റവിട നസീറിന്റെ സഹായി ഷഹനാസിനെ ചോദ്യം ചെയ്യാന്‍ കര്‍ണാടക പോലീസ് കൊച്ചിയിലെത്തി.
ബാംഗ്ലൂര്‍ സ്ഫോടനവുമായി ഷഹനാസിന് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കും. കഴിഞ്ഞദിവസമാണ് തടിയന്റവിട നസീറിന്റെ സഹായിയും പെരുമ്പാവൂര്‍ സ്വദേശിയുമായ ഷഹനാസ് പിടിയിലായത്. ബംഗളൂരു സ്ഫോടനക്കേസില്‍ ഷഹനാസിന് നേരിട്ട് ബന്ധമുണ്ടോയെന്ന് അറിയാനാണ് കര്‍ണാടക പോലീസ് എത്തിയിട്ടുള്ളത്.
ഷഹനാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും. കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ഡിസിപി ജിതേന്ദ്ര നാഥിന്റെ നേതൃത്വത്തിലെത്തിയ സംഘം കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി. ബംഗളൂരു ജയിലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ നസീര്‍ രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചു.
ഷഹനാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ നിന്ന് കൈവിലങ്ങിന്റെ താക്കോല്‍ കണ്ടെടുത്തു. നസീറിന്റെ ആവശ്യപ്രകാരം ഷഹനാസ് രണ്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. ഇതിനുള്ള തെളിവാണ് പിടിയാലാകുമ്പോള്‍ ഷഹനാസിന്റെ കയ്യിലുണ്ടായിരുന്ന കത്തുകള്‍. ഒരു വര്‍ഷത്തിനിടെ എട്ട് തവണയാണ് നസീറിനെ ഷഹനാസ് ജയിലിലെത്തി കണ്ടത്. എന്‍ഐഎയും ഷഹനാസിനെ ചോദ്യം ചെയ്യും. യുഎപിഎ വകുപ്പ് പ്രകാരമാണ് ഷഹനാസിനെതിരെ കേസെടുത്തിരിക്കുന്നത്.
ബംഗളൂരു സ്ഫോടനം, കളമശേരി ബസ് കത്തിക്കല്‍, കശ്മീര്‍ റിക്രൂട്ട്മെന്റ് എന്നീ കേസുകളില്‍ പ്രതിയായ നസീര്‍ ഇപ്പോള്‍ ബംഗളൂരു ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: