ന്യൂദല്‍ഹി: പുരസ്ക്കാരങ്ങള്‍ തിച്ചേല്പ്പിച്ചും കേന്ദ്ര സാഹിത്യ അക്കാദമി പദവികള്‍ രാജിവെച്ചും ചില സാഹിത്യകാരന്മാര് നടത്തിയ പ്രകടനങ്ങള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്ത്. പുരസ്ക്കാരങ്ങള്‍ പൊതുസമൂഹം നല്കുന്ന അംഗീകാരമാണ്. പുരസ്ക്കാര ജേതാക്കള്‍ അതിനെ വിലമതിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ് ഡേയോടു അനുബന്ധിച്ചു സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പൊതുസമൂഹത്തിന്റെ അംഗീകാരമായി കരുതേണ്ട പുരസ്ക്കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടത്. ഏതെങ്കിലും വിഷയങ്ങളില്‍ പ്രതിഷേധമുണ്ടെങ്കില്‍ അവ അറിയിക്കേണ്ടത് സംവാദങ്ങളിലൂടേയും ചര്‍ച്ചകളിലൂടെയുമാണ്. സമൂഹത്തിലെ ചില പ്രശ്നങ്ങളില്‍ ചിലര്‍ അസ്വസ്ഥരാകും. എന്നാല്‍ വികാരങ്ങള്‍ ഒരു കാരണമായി ഉയരരുതെന്നും പ്രതികരണം ശ്രദ്ധിച്ചുവേണമെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
സാഹചര്യങ്ങളനുസരിച്ച് ഭാരതത്തിന് സ്വയം തിരുത്താന്‍ കഴിവുണ്ട്. ഭാരതം എന്ന ആശയത്തെയും ഭരണഘടനയില്‍ തിളങ്ങുന്ന മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് ഭാരതീയര്‍ക്ക് അഭിമാനവും ആത്മവിശ്വാസവും ഉണ്ടായിരിക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: