കൊല്ലം: കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എക്സൈസ് ഉദ്യോഗസ്ഥനെതിരെ യുവാവ് ഉന്നത കേന്ദ്രങ്ങളില്‍ പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ ഇഴയുന്നു. വളര്‍ത്തുനായ ബിസിനസ് നടത്തി ഉപജീവനം നടത്തിവന്ന യുവാവിനെ എക്സൈസ് ഓഫീസര്‍ വ്യക്തിവിരോധം തീര്‍ക്കാനായി കള്ളക്കേസില്‍ കുടുക്കിയെന്നാണ് ആരോപണം. ആദിനാട് വടക്ക് കുറ്റിത്തറയില്‍ പ്രകാശ് ആണ് പരാതിക്കാരന്. എക്സൈസ് ഓഫീസറായ സമീപവാസി വിക്രമന്നായര്ക്കെതിരെയാണ് പരാതി. 2006ല്‍ കുറഞ്ഞവിലക്ക് നായ്ക്കുട്ടികളെ ചോദിച്ചപ്പോള്‍ നല്‍കാത്തതിലുള്ള വിരോധമാണ് തന്നെ കോട സൂക്ഷിച്ചുവെന്ന കള്ളക്കേസില്‍ കുടുക്കി 76 ദിവസം ജയിലിലടച്ചതിന് കാരണമെന്ന് ഈ യുവാവ് പറയുന്നു. ജയിലില്‍ കഴിയുന്ന ഘട്ടത്തില്‍ തന്റെ വീട്ടിലെത്തിയ വിക്രമന്‍നായര്‍ നായ്ക്കുട്ടികളെയെല്ലാം എടുത്തുകൊണ്ടുപോയെന്നും ഉന്നതാധികാരികള്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതി അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വിക്രമന്നായര്ക്കെതിരെ നടപടി വൈകിപ്പിച്ചുകൊണ്ട് ഫയല്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് പ്രകാശ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: