ന്യൂദൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷനും അമേഠിയിൽനിന്നുള്ള പാർലമെന്റംഗവുമായ രാഹുൽഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നതിന്റെ തെളിവുകളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. 2003ൽ രജിസ്റ്റർ ചെയ്ത് 2009ൽ പിരിച്ചുവിട്ട ലണ്ടനിലെ ബാക്ഓപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായിരുന്ന രാഹുൽഗാന്ധി കമ്പനി രേഖകളിൽ ബ്രിട്ടീഷ് പൗരനെന്ന് രേഖപ്പെടുത്തിയതുൾപ്പെടെയുള്ള രേഖകൾ സുബ്രഹ്മണ്യൻ സ്വാമി പുറത്തുവിട്ടു. പാർലമെന്റംഗമായ രാഹുൽഗാന്ധി മറ്റൊരു രാജ്യത്തിന്റെ പൗരത്വമെടുത്ത വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് പരാതി കൈമാറിയിട്ടുണ്ട്.
ബാക്ക്ഓപ്സ് ലിമിറ്റഡിന്റെ ഡയറക്ടറും സെക്രട്ടറിയുമായിരുന്ന രാഹുൽഗാന്ധി ലണ്ടനിലെ അഡ്രസാണ് കമ്പനി രേഖകളിൽ കാണിച്ചിരിക്കുന്നത്. കമ്പനിയുടെ 65 ശതമാനം ഷെയറുകളും രാഹുൽഗാന്ധിയുടെ പേരിലാണുണ്ടായിരുന്നത്. 2006 ഒക്ടോബർ 31ന് ഫയൽ ചെയ്തിരിക്കുന്ന കമ്പനിയുടെ വാർഷിക കണക്കിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് കാണിക്കുന്നുണ്ടെന്നും ഇത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭരണഘടനയുടെ ഒൻപതാം ആർട്ടിക്കിൾ പ്രകാരം ഭാരത പൗരത്വം നിലനിൽക്കെ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നത് കുറ്റകരമാണെന്നും രാഹുൽ ചെയ്തത് ഭാരത പൗരത്വവും പാർലമെന്റംഗത്വവും നഷ്ടപ്പെടുന്ന ഗുരുതര കുറ്റകൃത്യവുമാണെന്ന് സ്വാമി പറഞ്ഞു.
ഇതിനു പുറമേ പാർലമെന്റ് അംഗമായ ഒരാൾ അനുമതിയില്ലാതെ വിദേശ കമ്പനിയുടെ ഉടമയാകാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഈ വിവരം രാഹുൽ രേഖപ്പെടുത്തിയിട്ടില്ലെന്നും സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലുണ്ട്.
സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള പിക് ടെക് ബാങ്കിൽ രാഹുൽഗാന്ധിക്ക് അനധികൃത അക്കൗണ്ട് ഉണ്ടെന്ന കാര്യം എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിന് അറിയാവുന്നതാണെന്നും സ്വാമിയുടെ പരാതിയിലുണ്ട്. പി. ചിദംബരം ധനമന്ത്രാലയത്തിൽ നിന്നും പുറത്തേക്ക് പോകുന്നതിന് മുമ്പായി പിക് ടെക് ബാങ്കിന് ഭാരതത്തിൽ ശാഖ തുടങ്ങുന്നതിന് അനുമതി നൽകിയതും പരിശോധിക്കേണ്ടതാണ്. 2001 സപ്തംബർ 24ന് ബോസ്റ്റണിലെ ലോഗൺ വിമാനത്താവളത്തിൽ വെച്ച് 1,60,000 അമേരിക്കൻ ഡോളറുകളുമായി രാഹുൽഗാന്ധി പിടിക്കപ്പെട്ടിട്ടുണ്ടെന്നും അന്ന് രാഹുൽ അധികൃതർക്ക് നൽകിയ വിശദീകരണം പിക് ടെക് ബാങ്കിൽ നിന്നും പിൻവലിച്ച തുകയാണിതെന്നുമായിരുന്നു.
ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ രാഹുൽഗാന്ധിയുടെ പൗരത്വവും ലോക്സഭാ അംഗത്വവും എടുത്തുകളയണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ഇതിനായി ലോക്സഭാ സ്്പീക്കർ പ്രത്യേക സമിതി രൂപീകരിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
എന്നാൽ രാഹുൽഗാന്ധിക്കെതിരായ സ്വാമിയുടെ ആരോപണം തള്ളിയ കോൺഗ്രസ് ഇതുവെറും ചെളിവാരിയെറിയൽ മാത്രമാണെന്ന് പ്രതികരിച്ചു. രാഹുലിന് ഭാരതപൗരത്വം മാത്രമേയുള്ളെന്നും ബാക്ഓപ്സ് ലിമിറ്റഡിന്റെ രേഖകളിൽ രാഹുൽ ഭാരത പൗരനാണെന്നും കോൺഗ്രസ് അവകാശപ്പെട്ടു. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ പുതിയ രേഖകൾ പുറത്തുവന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: