കണ്ണൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇരുമുന്നണികള്‍ക്കും 27 വീതം സീറ്റ് ലഭിക്കുകയും യുഡിഎഫ് വിമതനായി മത്സരിച്ച പി.കെ. രാഗേഷ് വിജയിക്കുകയും ചെയ്തതോടെയാണ് കോര്പ്പറേഷന് ഭരണം ആര്‍ക്ക് എന്ന ചോദ്യം ഉയര്‍ന്നത്. വിമതന്റെ പിന്തുണ ലഭിക്കുന്നയാള്‍ക്ക് ഭരണം എന്നതായിരുന്നു തുടക്കത്തിലെ കണക്കുകൂട്ടല്‍.
എന്നാല്‍ വിമതനെ കൂടെകൂട്ടി കോര്പ്പറേഷന് ഭരിക്കാനുളള യുഡിഎഫിന്റെയും ഡിസിസിയുടെയും തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കക്ഷികളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ ഭരണത്തിലെത്താമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. എല്‍ഡിഎഫിന് അനുകൂലമായി മനസ്സ് തുറക്കാന്‍ വിമതന് തയ്യാറായിട്ടുമില്ല.
വിമതനായി ജയിച്ച രാഗേഷ് ഒപ്പംനിനാല് ഡെപ്യൂട്ടി മേയര്‍സ്ഥാനം നല്കാന് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടം മുതല്‍ വിലപേശല്‍ നടത്തി യുഡിഎഫിന്റെ ഭാഗമാകാനുളള നീക്കങ്ങളാണ് രാഗേഷ് നടത്തിക്കൊണ്ടിരുന്നത്.
ആദ്യ ഘട്ടത്തില്‍ കെ.സുധാകരന് തന്നെ വിമതനെ കൂട്ടി ഭരിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഒടുവില്‍ ഭരണം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ സുധാകരന് തന്നെ ചര്‍ച്ചയുമായി രംഗത്തെത്തി. ഇതിെനാപ്പംകെപിസിസി ഉപസമിതിയും രാഗേഷുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുണ്ട്. എന്നാല്‍ ഡിസിസി നേതൃത്വത്തിലെ അഴിച്ചുപണിയുള്പ്പെടെയുളള ആവശ്യങ്ങളില്‍ രാഗേഷ് ഉറച്ച് നില്‍ക്കുന്നത് ചര്‍ച്ചകളെ വഴിമുട്ടിക്കുന്നു. ഇതിനിടെ ഇടതുപക്ഷത്തു നിന്നും ഐഎന്‍എല്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കൗണ്‍സിലറെ യുഡിഎഫ് പക്ഷത്തെത്തിക്കാന്‍ നീക്കം നടന്നതായും ആരോപണം ഉയര്‍ന്നു.
രാഗേഷുമായി ബന്ധം സ്ഥാപിച്ച് ഭരണത്തിലെത്താനുളള നീക്കത്തില്‍ രണ്ട് വനിതാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ ഒടുവില്‍ സമാധാനിപ്പിച്ച് നിര്‍ത്തുകയായിരുന്നു. യുഡിഎഫിന് അനുകൂലമായി രൂപീകൃതമായ കോര്പ്പറേഷന് ഭരണം ഇന്നത്തെ രീതിയില്‍ ത്രിശങ്കുവിലെത്താന് കാരണം രാഗേഷിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളില്‍ വിമതന്മാര് മത്സരിച്ചതാണ് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഗേഷിനെ കൂടെകൂട്ടാനുളള നീക്കത്തെ ഒരുവിഭാഗം എതിര്‍ത്തത്. എന്നാല്‍ ഇത്തരം ശബ്ദങ്ങളെ സുധാകരനും ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രനും ഒതുക്കുകയായിരുന്നു.
കഴിഞ്ഞ തവണ 17 സീറ്റുണ്ടായിരുന്ന ലീഗിന് ഇത്തവണ 10 സീറ്റ് മാത്രമാണ് ലഭിച്ചത്. ഇതിനു കാരണം കോണ്‍ഗ്രസ് നേതൃത്വവും കോണ്‍ഗ്രസിലെ വിമതരുമാണെന്ന വാദവുമായി ലീഗ് നേതാക്കള്‍ രംഗത്തുണ്ട്. ലീഗിന് അനുവദിച്ച സീറ്റിലെ സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യമായി മത്സരരംഗത്തെത്തി വിജയിച്ച രാഗേഷിനെ കൂടെകൂട്ടി ഭരിക്കാന്‍ തയ്യാറല്ലെന്ന് ലീഗിലെ ഒരു വിഭാഗം വ്യക്തമാക്കിയതോടെ കോര്പ്പറേഷന് ഭരണം സംബന്ധിച്ച് അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചു. വിമതനെ കൂട്ടി കോര്പ്പറേഷന് ഭരിക്കുന്നതിന് കെപി സിസിയുടെ അനുമതി കിട്ടിയതിന് പിന്നാലെ ലീഗിലെ ഒരുവിഭാഗം എടുത്ത പുതിയ നിലപാട് യുഡിഎഫിന്റെ കോര്പ്പറേഷന് ഭരണമെന്ന ആഗ്രഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കോണ്‍ഗ്രസ് വിമതനുമായി അനുരജ്ഞനത്തിലായാല് മുന്നണിവിട്ട് സിപിഎമ്മുമായി ധാരണയിലെത്താന്‍ ലീഗിലെ ഒരുവിഭാഗം ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. ചില ലീഗ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സൂചനയുണ്ട്. മേയര്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഒരുവിഭാഗം ലീഗുകാരുടെ നീക്കമെന്നറിയുന്നു. മേയര്‍സ്ഥാനത്തേക്ക് ഇടതുമുന്നണി മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലീഗ് വിട്ടുനിന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടുക ഇടതുമുന്നണിക്കായിരിക്കും.
മേയര്‍സ്ഥാനം അവര്‍ക്ക് കിട്ടുകയും ചെയ്യും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ലീഗ് മത്സരിക്കും. ഇതില്‍ സിപിഎമ്മിന്റെ പിന്തുണ ലഭിച്ചാല്‍ സ്ഥാനം ലീഗിന് ലഭിക്കും. ഇത്തരത്തിലുളള നീക്കുപോക്കിന് അണിയറ നീക്കം നടക്കുന്നതായാണ് അറിയുന്നത്. എന്തു തന്നെയായാലും മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരും വരെ കന്നിയങ്കം പൂര്‍ത്തിയായ കണ്ണൂര്‍ കോര്പ്പറേഷന് ആരു ഭരിക്കുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. കാരണം പുറമേ ഏതുതരത്തിലും അനുരഞ്ജനങ്ങള്‍ നടന്നാലും പല ലീഗ്-കോണ്‍ഗ്രസ് അംഗങ്ങളുടെയും ഉളളിലിരുപ്പിനെ കുറിച്ച് ഇരു നേതൃത്വങ്ങളും ഇപ്പോഴും ആശങ്കയിലാണ്. എല്‍ഡിഎഫാവട്ടെ യുഡിഎഫിലെ വിളളല്‍ കോര്പ്പറേഷന് ഭരണം തങ്ങളുടെ കൈകളിലെത്തിക്കുമെന്ന വിശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: