തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തില്‍ അന്വേഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സ് ആണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണ്. അതിനുള്ള സ്വാതന്ത്ര്യവും അധികാരവും വിജിലന്‍സ് ഡയറക്ടര്‍ക്കുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല. പുതിയ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി കേസ് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആഭ്യന്തരമന്ത്രിയോ സര്‍ക്കാരോ അല്ല. അതിന് ഒരു സംവിധാനം നിലനില്‍ക്കുന്നുണ്ട്. അതിനകത്തു നിന്നാണ് എന്തെങ്കിലും ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ മാണിക്കും ബാബുവിനും രണ്ടുനീതിയാണ് ലഭിച്ചതെന്ന പരാതി ശരിയല്ല. കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ഇത് ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് ഒരുപക്ഷേ മാധ്യമങ്ങളുടെ സമ്മര്‍ദ്ദം മൂലമാകാം. ബാര്‍ കോഴക്കേസിലെ കോടതി വിധിയെക്കുറിച്ച് സംശയമുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യേണ്ടത് കോടതിയില്‍ തന്നെയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. മന്ത്രിക്കും സര്‍ക്കാരിനും പരിമിതികളുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: