ഭാരതീയ സംസ്കാരം എപ്പോഴും നിലനിര്‍ത്തുന്ന വിശാലമായ പ്രപഞ്ചവീക്ഷണത്തിന്റെ പ്രതീകമാണ് ശ്രീധര്മശാസ്താവിന്റെ ആരാധനയും വ്രതാനുഷ്ഠാനക്രമവും. ഐതീഹ്യമോ, ചരിത്രമോ, മതപരമായ വ്യത്യസ്ത സമീപനങ്ങളുടേയോ പ്രാധാന്യത്തെക്കാള്‍ സാര്‍വലൗകികതയ്ക്കും മാര്‍ഗദര്‍ശനപരമായ ആദ്ധ്യാത്മിക തത്വങ്ങള്‍ക്കും ഓരോ വ്യക്തിയിലുമുള്ള അനശ്വരമായ ദിവ്യബോധതലവുമായി ബന്ധപ്പെടാന്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സഹായകമായിത്തീരുന്ന ചൈതന്യ കേന്ദ്രമാണ് അവിടം.
കേരളത്തില്‍ സംഭവിച്ച മഹത്തായ ഒരു ആദ്ധ്യാത്മിക സമന്വയത്തിന്റെ മഹാപ്രതീകമാണ് ധര്‍മശാസ്താവായ ശ്രീ അയ്യപ്പന്. വിഷ്ണുവും ശിവനും അയ്യപ്പനില്‍ സമ്മേളിക്കുന്നു. മോക്ഷപ്രദായകനായ ശിവചൈതന്യത്തിന്റെ അര്‍ദ്ധഭാഗവും ഭോഗപ്രദനായ വിഷ്ണുവിന്റെഅര്ദ്ധഭാഗവും കൂടിച്ചേര്‍ന്നുള്ള അത്ഭുതകരമായ ശങ്കര-നാരായണന്. ഒരു ആരാധനയില്‍ക്കൂടി പൂര്‍ണമായ ഭൗതികസുഖവും മോക്ഷവും കിട്ടുന്ന ദേവതാസങ്കല്‍പ്പമാണ് ശ്രീധര്‍മശാസ്താവ്. ശിവ-വിഷ്ണു ചൈതന്യം ഒന്നിച്ചുചേര്‍ന്ന് പുതിയ രൂപവും ഭാവവും ഉടലെടുക്കുന്നു. അതുകൊണ്ട് ഹരിഹരപുത്രന്‍ എന്ന അന്വര്‍ത്ഥനാമം സാക്ഷാത്കരിക്കപ്പെടുന്നു.
തലമുറകളിലൂടെയുള്ള പരീക്ഷണാത്മകമായ മനനങ്ങളിലും അന്വേഷണങ്ങളിലും കൂടിയാണ് ഭാരതത്തില്‍ ആദ്ധ്യാത്മികാശയങ്ങള്‍ രൂപം പ്രാപിച്ചത്. ഇവയ്ക്ക് മതപരമായ ആത്മവിശ്വാസങ്ങളുമായോ തീവ്രവാദവുമായോ ബന്ധമില്ല. യുക്തിപൂര്‍വവും ശാസ്ത്രീയവുമായ ഒരു സ്വതന്ത്ര സമീപനമായിരുന്നു പുരാതന ഋഷിമാര്ക്കുണ്ടായിരുന്നത്. ഒരു ക്ഷേത്രത്തിന്റെ മാഹാത്മ്യത്തിന് പ്രശസ്തിയ്ക്കും മൂന്ന് അനുകൂലഘടകങ്ങളുണ്ടായിരിക്കണമെന്ന് പൂര്‍വികരുടെ മതം വിഖ്യാതമാണ്.
പ്രതിഷ്ഠ നടത്തുന്ന സ്ഥലത്തിന്റെ പവിത്രത, പ്രതിഷ്ഠിച്ചിരിക്കുന്ന ദേവചൈതന്യ പ്രഭാവം. പ്രതിഷ്ഠ നടത്തുന്ന തന്ത്രിയുടെ തപഃശക്തി. ഇത് മൂന്നും ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠയില്‍ പാലിച്ച് കാണുന്നു. മാതംഗമഹര്‍ഷിയുടെ തപസ്സുകൊണ്ട് പവിത്രമാക്കപ്പെട്ടതാണല്ലോ ശബരിമല. ത്രേതായുഗത്തിലെ പവിത്ര തപോവനം, ശബരിയുടെ നിഷ്ഠാപൂര്‍വകമായ കാത്തിരിപ്പിന്റെ ഇടം.
കാട്ടില്‍ ഒരു വേടത്തിയായി ജനിച്ച്, ആളറിയാതെ ഋഷീശ്വരന്മാരുടെ ആശ്രമപരിസരത്തെ വൃത്തിയാക്കിയും പുഷ്പങ്ങള്‍ ഇറുത്ത് ശേഖരിച്ചും സമര്‍പ്പിച്ചും സേവിച്ചും പോന്ന ശബരിയെ തപസ്വികള്‍ അനുഗ്രഹിച്ചു. അത് മൂലം ശ്രീരാമചന്ദ്രനെ നേരിട്ട് ദര്‍ശിച്ചു; സാക്ഷാത്കാരം നേടി തന്റെ ഗുരുപരമ്പരകള്‍ക്ക് കിട്ടാത്ത ഭാഗ്യം ശബരിയ്ക്ക് ലഭിക്കുകയും ഭക്തി പാരവശ്യത്തിന്റെ അപാര മഹിമ അറിയിക്കുകയും ചെയ്ത ആ യോഗിനിയുടെ നാമധേയത്തില്‍ കുടികൊള്ളുന്ന ഗിരിശൃംഗത്തിലാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. പ്രതിഷ്ഠിച്ചതോ ഉഗ്രതപസ്വിയായ പരശുരാമനും. ധ്യാനനിരതമായ തപസ്സു ചെയ്യുന്ന അയ്യപ്പനാണ് ശബരിമലയിലെ ദേവഭാവം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: