അമ്പലപ്പുഴ: ശബരിമലയുടെ മാതൃസ്ഥാനമായ അമ്പലപ്പുഴ മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ഒരുങ്ങി. അന്‍പ്പത്തൊന്ന് നാളത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല യാത്രക്കുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമായി ആഴിപൂജകള്‍ നടക്കും. ഇത്തവണത്തെ ആഴിപൂജ അയ്യപ്പന് കളരി അഭ്യസിച്ച മുഹമ്മ ചീരപ്പന്‍ചിറ കളരി ക്ഷേത്രത്തില്‍ തുടക്കമാകും.
ശബരിമലയുടെ ഇടത്താവളമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തുന്നത്. ഇവര്‍ക്കായി അന്‍പ്പത്തൊന്ന് ദിവസവും അമ്പലപ്പുഴ അയ്യപ്പഭക്തസംഘം അന്നദാനം നല്‍കുന്നുണ്ട്. ശബരിമലയാത്രയെക്കുറിച്ച് കൃത്യമായ വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി ക്ഷേത്രത്തില്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും തുറക്കും. ക്ഷേത്രത്തിലെ കളിത്തട്ടിന് പടിഞ്ഞാറ് വശം ആലിന്‍ചുവട്ടിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ദേവസ്വം ഓഫീസില്‍നിന്ന് രസീത് വാങ്ങി വരുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഇരുമുടിക്കെട്ട് നിറച്ച് നല്‍കുന്നതിനുള്ള സൗകര്യവും ഉണ്ട്.
അന്നദാനമണ്ഡപത്തില്‍ ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം ലഭിക്കും. അന്നദാനവും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നാളെ ആരംഭിക്കും. അമ്പലപ്പുഴ സി.ഐ. എസ്.സാനി അന്നദാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി. നന്ദകുമാര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യും.
ആഴിപൂജകള്ക്കും ഇരുമുടിക്കെട്ട് നിറയ്ക്കലിനും സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പി. സദാശിവന്‍പിള്ള, പരമേശ്വരന്‍പിള്ള, കെ. ചന്തു, മണിയന്, ഗോപകുമാര്‍, അശോകന്, ഹരികുമാര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും
തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ പരാജയം
ചെങ്ങന്നൂര്‍: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചിട്ടും ചെങ്ങന്നൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടി നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ഒരുക്കുന്നതില്‍ പരാജയം. ഇതിനു പിന്നില്‍ എംപിയുടെയും എംഎല്‍എയുടെയും ആസൂത്രിത ഗുഢാലോചനയാണെന്ന് ആരോപണം. അവലോകന യോഗങ്ങള്‍ ചേരുന്നതിലും കാലതാമസം നേരിട്ടു. തീര്‍ത്ഥാടകരുടെ വരവ് ആരംഭിച്ച ശേഷമാണ് യോഗം ചേര്‍ന്ന് വേണ്ട നടപടികളെ കുറിച്ച് ആലോചിച്ചത്. ഇത് നടപ്പിലാക്കിവരുമ്പോഴേക്കും മണ്ഡലകാലം അവസാനിക്കും. ഫലത്തില്‍ ചെങ്ങന്നൂരില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര ദുരിതമാകും.
തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വര്‍ഷം തോറും അനുവദിക്കുന്ന ലക്ഷക്കണക്കിന് തുക എവിടെ ചിലവഴിക്കുന്നു എന്നുപോലും ആരും അന്വേഷിക്കുന്നില്ല. എംസി റോഡു നിര്‍മ്മാണത്തില്‍ വാക്കു പാലിക്കാതെ എംപിയും എംഎല്‍എയും നാടകം കളിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം നല്‍കാനും ശ്രമം നടക്കുന്നില്ല. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ എല്ലാ തീര്‍ത്ഥാടന കാലത്തും നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ചെങ്ങന്നൂരില്‍ എംപിയുടെയും എംഎല്‍എയുടെയും ഭാഗത്തു നിന്ന് ഇത്തവണയും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പമ്പയിലേക്ക് കെഎസ്ആര്‍ടിസി
ബസ് സര്‍വീസ് ഇന്നുമുതല്‍
ആലപ്പുഴ: മുല്ലക്കല്‍ ക്ഷേത്രത്തില്‍ നിന്നും നെടുമുടി, ചങ്ങനാശ്ശേരി വഴി ഇന്നു മുതല്‍ ദിവസവും രാത്രി 9.30ന് പമ്പയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും. സീറ്റുകള്‍ ആലപ്പുഴ ഡിപ്പോയില്‍ നിന്നു മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. ടിക്കറ്റിന് 124 രൂപയും, റിസര്‍വേഷന്‍ ചാര്‍ജ് 15 രൂപയുമാണ്. വിവരങ്ങള്‍ക്ക് 0477- 2252501.
പുണ്യം പൂങ്കാവനം പദ്ധതി ജില്ലാഘടകം രൂപീകരിച്ചു
ചേര്‍ത്തല: ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയിലും പരിസരത്തും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. ഇന്റലിജന്‍സ് ഡിഐജി പി. വിജയന് സംസ്ഥാന ചീഫ് കോര്‍ഡിനേറ്ററായുള്ള കൂട്ടായ്മയുടെ ആലപ്പുഴ ജില്ലാ ഘടകം രൂപീകരിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ചുവെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.എസ്. ജയന്, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സുബ്രഹ്മണ്യന്, വിനയചന്ദ്രന്, ശബരിമല കോ-ഓര്‍ഡിനേറ്റര്‍ എന്‍. രാംദാസ് എന്നിവര്‍ പറഞ്ഞു. പ്ലാസ്റ്റിക് കവറുകളും, അനുബന്ധ സാമഗ്രികളും പൂര്‍ണമായും ഒഴിവാക്കുന്നതിനായി അയ്യപ്പന്മാര്ക്കും, ഗുരുസ്വാമിമാര്‍ക്കും ക്ഷേത്രങ്ങളിലും ബോധവല്‍ക്കരണം നടത്തും. വനമേഖലയില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമായി ബാധിക്കുന്നതിനാല്‍ അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പ്ലാസ്റ്റിക് സാമഗ്രികള്‍ ഒഴിവാക്കണമെന്നും ഒരുമണിക്കൂറെങ്കിലും ശബരിമല ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മഹാശനീശ്വരപൂജയ്ക്ക്
ഒരുക്കങ്ങള്‍ തുടങ്ങി
അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പസേവാസംഘം അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാശനീശ്വരപൂജ ഡിസംബര്‍ 19ന് നടക്കും. അമ്പലപ്പുഴ കിഴക്കേ നടയിലുള്ള യൂണിയന് ആസ്ഥാനമന്ദിരത്തില്‍ അമ്പലപ്പുഴ, പുതുമന തന്ത്രിമാരുടെ കാര്‍മ്മികത്വത്തിലാണ് പൂജ. എം.കെ. ഓമനക്കുട്ടന് നായര്‍, ആര്. രാമചന്ദ്രന് നായര്‍, എന്‍. ഷാജി, വി. മോഹനന്‍പിള്ള, ടി. ബാബു, മാധവന്‍കുട്ടിനായര്‍, ആര്.ഡി. നായര്‍ എന്നിവര്‍ സംസാരിച്ചു. 101അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: