ബുഡാപെസ്റ്റ്: കാത്തിരിപ്പുകള്‍ക്ക് വിട. ഹംഗറി യൂറോ കപ്പിന്. 30 വര്‍ഷത്തെ ഹംഗേറിയന്‍ ഫുട്ബോളിന്റെ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്. യൂറോ 2016 യോഗ്യതക്കുള്ള പ്ലേ ഒാഫില്‍ നോര്‍വേയെ കീഴടക്കി ഹംഗേറിയന്‍ ഫുട്ബോള്‍ ചരിത്രം കുറിച്ചു. 1986-ലെ ലോകകപ്പില്‍ കളിച്ച ശേഷം ആദ്യമായാണ് ഹംഗറി ഫുട്ബോള്‍ ടീം ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്. യൂറോ കപ്പില്‍ അവസാനം കളിച്ചത് 1972 ലാണ്.
പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ 1-0നു ജയിച്ച ഹംഗറി ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദപോരാട്ടത്തില് 2-1നു നോര്‍വെയെ തകര്‍ത്തു. ഇതോടെ ഇരു പാദങ്ങളിലുമായി ഹംഗറിയുടെ ജയം 3-1ന് ആയി. സ്വന്തം കാണികള്‍ക്ക് നടന്ന മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് നോര്‍വേയായിരുന്നു. അവര്‍ കളിയിലുടനീളം പായിച്ച 15 ഷോട്ടുകളില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് ഗോളാക്കാന്‍ കഴിഞ്ഞത്. അതേസമയം ഹംഗറി ആകെ 12 ഷോട്ടുകളാണ് പായിച്ചത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന രണ്ടാം പാദത്തിന്റെ 14-ാം മിനിറ്റില്‍ ടമസ് പ്രിസ്കിന് നേടിയ ഗോളില്‍ ഹംഗറി ലീഡ് നേടി. പിന്നീട് ഗോള്‍ മടക്കാനായി നോര്‍വേയും ലീഡ് ഉയര്‍ത്താനായി ഹംഗറി താരങ്ങളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്താതിരുന്നതോടെ ആദ്യപകുതിയില്‍ ഹംഗറി 1-0ന്റെ ലീഡ് നേടി. രണ്ടാം പകുതിയിലും ഇരുടീമുകളും ആവേശകരമായ പോരാട്ടമാണ് നടത്തിയത്. എന്നാല്‍ കളിയുടെ 83-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ഹംഗറി ലീഡ് ഉയര്‍ത്തി.
ഒരു കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ഓര്‍യാന്‍ നിലാന്ഡിന്റെ ശ്രമമാണ് പന്ത് സ്വന്തം വലയിലെത്തിച്ചത്. നാല് മിനിറ്റിനുശേഷം മാര്‍കസ് ഹെന്റിക്സണ്‍ നോര്‍വേയുടെ ആശ്വാസഗോള്‍ കണ്ടെത്തി.
ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനക്കാരായതോടെയാണ് ഹംഗറിക്ക് പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. വടക്കന്‍ അയര്‍ലന്‍ഡ്, റുമാനിയ എന്നിവരാണ് ഈ ഗ്രൂപ്പില്‍നിന്ന് നേരത്തേ യൂറോ 2016ലേക്ക് യോഗ്യത സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: