കുട്ടനാട്: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ അധ്യക്ഷ പദവിക്കായി കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വടംവലി തുടങ്ങി. ആനപ്രമ്പാല്‍ തെക്ക് ഡിവിഷനില്‍ നിന്നും വിജയിച്ച ബിജു പാലത്തിങ്കലിനായി ഐ ഗ്രൂപ്പും എടത്വ ഡിവിഷനില്‍നിന്നും വിജയിച്ച പോളി തോമസിനായി എ ഗ്രൂപ്പുമാണ് വടംവലി നടത്തുന്നത്.
എ ഗ്രൂപ്പിനു നിര്‍ണായക സ്വാധീനമുള്ള കുട്ടനാട്ടില്‍ പോളി തോമസിനുവേണ്ടി നിലവിലെ പാര്‍ലമെന്റ് അംഗത്തിന്റെ നേതൃത്വത്തില്‍ നീക്കമുള്ളത്. ഐ ഗ്രൂപ്പിനായി ഡിസിസി നേതൃത്വത്തിലാണ് രഹസ്യനീക്കം ശക്തമായിരിക്കുന്നത്. ആകെയുള്ള 13 സീറ്റുകളില്‍ ഒമ്പതെണ്ണത്തിലും ഇക്കുറി യുഡിഎഫ് വിജയം കൈവരിച്ചിരുന്നു.
2010ല്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബലുകളായി രംഗത്തു വന്നവര്‍ക്ക് ഇക്കുറി ഒരു കാരണവശാലും സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് കെപിസിസി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കഴിഞ്ഞതവണ കോണ്‍ഗ്രസ് റിബലായി മത്സരിച്ച പോളി തോമസിനു ഇക്കുറി എടത്വ ഡിവിഷനില്‍ സീറ്റ് നല്‍കുന്നതിലും മത്സരിപ്പിക്കുന്നതിലും എ ഗ്രൂപ്പ് നിര്‍ണായക പങ്കു വഹിച്ചതായും ഐ ഗ്രൂപ്പിന് ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ അധ്യക്ഷസ്ഥാനത്തേക്കും ഇവര്‍ പിടിമുറുക്കുകയായിരുന്നെന്നും ഐ ഗ്രൂപ്പുകാര്‍ പറയുന്നു.
ബ്ലോക്കുഗ്രാമപഞ്ചായത്ത് അധ്യക്ഷ പദവികള്‍ കൈപ്പിടിയിലൊതുക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഇരുവിഭാഗവും ശക്തമാക്കിയിരിക്കെതന്നെ തെരഞ്ഞെടുപ്പില്‍ കുട്ടനാട് നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഗോപകുമാറിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും പരാജയം വന്‍വിവാദമായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: