അമ്മേ എന്നെ തല്ലല്ലേ. തല്ലല്ലേ… ഇനി ചെയ്യില്ല…തല്ലല്ലേ.. കാലുപിടിക്കാം…കരഞ്ഞുകൊണ്ട് എഴുവയസുകാരി. ഇതിലും കുസൃതിയായിരുന്ന നിന്റെ ചേച്ചിയെ ഞാന്‍ അടിച്ചു നേരയാക്കി. കലി അടങ്ങും വരെ അടിച്ചു. കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന കുട്ടിയെ ആശ്വസിപ്പിക്കാനായി ചെന്ന അച്ഛനോട് മകളുടെ അപേക്ഷ ഇതായിരുന്നു, എന്നെ തല്ലിയതിന്റെ പേരില്‍ അമ്മയോട് വഴക്കിടരുതേ അച്ഛാ. ഉന്നത വിദ്യാഭ്യാസമുള്ളവരും സമൂഹത്തില്‍ വിലയുള്ളവരുമാണ് അച്ഛനും അമ്മയും. ഇവിടെ ആരാണ് കുറ്റവാളി. അനുസരണക്കേട് കാട്ടിയ കുട്ടിയോ? മകള്‍ നന്നാകാനായി അടിച്ച അമ്മയോ? വീട്ടില്‍ പ്രശ്നമുണ്ടാക്കരുതെന്ന് കരുതി മിണ്ടാതിരുന്ന അച്ഛനോ? ഇടപെടാതിരുന്ന അപ്പൂപ്പനും അമ്മൂമ്മയുമോ?
കുട്ടിയല്ലാതെ എല്ലാവരും ഇവിടെ കുറ്റക്കാരാണെന്നാണ് ആധുനികശാസ്ത്രവും നിയമങ്ങളും വ്യക്തമാക്കുന്നത്. അടികൊടുത്തതുകൊണ്ട് ഒരുകാര്യവുമില്ലെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ശാരീരികവും മാനസികവുമായി ഏല്ക്കുന്ന അതിക്രമങ്ങള്‍ കുട്ടിയുടെ ബുദ്ധിയെയും മനസ്സിനെയും വളരെ പ്രതികൂലമായി ബാധിക്കുമെന്നും. വേദനയ്ക്കൊപ്പം ഭയം, വെറുപ്പ്, ദുഃഖം, നിസ്സഹായത എന്നിവയൊക്കയാണ് അടിയിലൂടെ അമ്മ മോള്‍ക്ക് സമ്മാനിക്കുന്നത്. ഇതിന്റെ ഫലമായി സ്മാര്‍ട്ടായിരുന്ന കുട്ടികള്‍ ഒന്നുകില്‍ ഉള്‍വലിഞ്ഞ് സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട് ജീവിക്കാന്‍ ശ്രമിക്കും.
അല്ലെങ്കില്‍ വെറുപ്പും വിദ്വേഷവും ഉള്ളിലൊതുക്കുന്ന അപകടകാരിയാകും. ബാല്യത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ മനസ്സിലേല്‍പ്പിച്ച മുറിവുകള്‍ തിന്മയിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ സാധ്യതയേറെയാണെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സില്‍ വിങ്ങുന്ന നൊമ്പരങ്ങള്‍ ഏതുതരത്തിലും പൊട്ടിത്തെറിക്കാം. മോളെ അടിച്ചതിലെ കുറ്റബോധം അമ്മയിലും നീറും. നിസ്സഹായാവസ്ഥ അച്ഛനെയും മാനസികമായി തളര്‍ത്തും. എങ്കിലും കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലെയും കുട്ടികള്‍ക്ക് അടികിട്ടുന്നു, ഏതെങ്കിലും രക്ഷിതാക്കളില്‍നിന്ന്.
കോട്ടയം മണിമലയില്‍ കുട്ടിയുടെ ഹൃദയസങ്കടത്തോടൊപ്പം കേട്ട വാര്‍ത്ത നമ്മെ കണ്ണു നനപ്പിക്കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയും അമ്മയെയും നിരന്തരം മര്‍ദ്ദിക്കുന്ന പിതാവിനെതിരെ സ്കൂള്‍അധികൃതര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയുടെ ഭാവി പിതാവിന്റെ പീഡനം മൂലം തകരുമെന്നു കാണിച്ചാണ് അധ്യാപകര്‍ പരാതി നല്‍കിയത്. കഴിക്കാന്‍ ഒന്നും ഇല്ലാതെ വിശന്ന കുട്ടി ഉച്ചഭക്ഷണം തനിക്കും നല്‍കാമോ എന്ന് അധ്യാപകരോട് ചോദിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
അച്ഛന് ഗുണ്ടകളെയും കൂട്ടി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ അമ്മയ്ക്ക് അനങ്ങാന്‍ കൂടി വയ്യാതായത്, ഒരു വര്‍ഷമായി അച്ഛനെ ഭയന്ന് അമ്മയും മക്കളും ഓടിക്കൊണ്ടിരിക്കുന്നത്, എല്‍കെജിയില്‍ പഠിക്കുന്ന ഇളയ കുട്ടിയെ അച്ഛന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സിഗററ്റ് വലിപ്പിക്കുകയും ചെയ്തത്… പുറത്തുവരാത്ത വേറേ എത്രയെത്ര സമാന സംഭവങ്ങള്‍. ലൈംഗിക പീഡനത്തെക്കാള്‍ കുട്ടികള്‍ ഇത്തരത്തില്‍ വീടുകളില്‍ പീഡിപ്പിക്കപ്പെടുന്നു; പുറം ലോകം അറിയാതെ.
കുട്ടികളെ ഉപദ്രവിക്കുന്നതില്‍ നിന്ന് മാതാപിതാക്കളെ തടയാന്‍ അഗോളതലത്തില്‍ ധാരാളം നിയമങ്ങള്‍ വന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അധ്യാപകരുടെ കൈകളിലെ ചൂരല്‍ വടി അപ്രത്യക്ഷമായെങ്കിലും മാതാപിതാക്കളുടെ അടിമരുന്ന് കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. തിരുവനന്തപുരത്തെ 16 സ്കൂളുകളില്‍ നടത്തിയ സര്‍വേയില്‍ വീട്ടില്‍ അടികിട്ടാത്തവരുടെ എണ്ണം 11 ശതമാനം മാത്രമാണ്.
രക്ഷിതാക്കളുടെ മനസ്സില്‍ സ്വന്തം കുട്ടികളെപ്പറ്റിയുള്ള അമിത പ്രതീക്ഷകള്‍ പീഡനത്തിന് കാരണമാകും. പരീക്ഷകളില്‍ മാര്‍ക്ക് കുറയുമ്പോള്‍ കുട്ടികളെ അമിതമായി മര്‍ദ്ദിക്കുന്ന രക്ഷിതാക്കളുണ്ട്. കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം കുട്ടികളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വ്യക്തിത്വവൈകല്യമുള്ള രക്ഷിതാക്കളില്‍ നിന്നാണ് യഥാര്‍ഥത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. വൈകല്യം അവര്‍ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ഇല്ലെന്നുമാത്രം. വേദനിപ്പിക്കപ്പെടുന്ന ഇരയുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇവര്‍. പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്നങ്ങളും അനുഭവിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളെ ശാരീരികമായി മുറിവേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. കുട്ടികളിലെ അനുസരണയില്ലായ്മയും ഇത്തരക്കാരെ കോപാകുലരാക്കുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള രക്ഷിതാക്കള്‍ പലപ്പോഴും കുട്ടികളെ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയാക്കാറുണ്ട്. ലഹരി വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നവരാണ് ഇവരില്‍ ഏറെയും. കുട്ടിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനിരയായവര്‍ ഭാവിയില്‍ തങ്ങളുടെ കുട്ടികളെ പീഡിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് യൂണിസെഫ് നടത്തിയ പഠനത്തില്‍ പറയുന്നു.
വീട്ടിനുള്ളില്‍ നടക്കുന്ന പീഡനകഥകളൊന്നും പുറംലോകമറിയാതെ പോകുന്നു. കുട്ടികളോടുള്ള പീഡനങ്ങള്‍ സമൂഹത്തിനാകെ അപമാനകരമാണ്. അതുകൊണ്ടുതന്നെ, സമൂഹം ഒന്നാകെ ഈ ക്രൂരതകള്‍ തടയാന്‍ നിലകൊള്ളേണ്ടതാണ്. ലാളിച്ചുവളര്ത്തേണ്ട കൈകള്‍ കൊണ്ടുപോലും മര്‍ദ്ദിക്കപ്പെടുന്ന കുട്ടികളുടെ അമര്‍ത്തിയ തേങ്ങല്‍ കേള്‍ക്കേണ്ടിവരുന്ന സമൂഹമായി മലയാളികള്‍ മാറരുത്.
(നാളെ: എഴുതാനറിയാതെ, വായിക്കാനറിയാതെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: