കോട്ടയം: റെയില്‍വെയുടെ 244-ാം നമ്പര്‍ ഓവര്‍ ബ്രിഡ്ജ് അടച്ചതിനെതുടര്‍ന്ന് വരുത്തിയ ഗതാഗത മാറ്റത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി. റെയില്‍വെ ഡെ. ചീഫ് എന്‍ജിനീയറും ജില്ലാ കളക്ടറും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഗതാഗതത്തിന് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനമായത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഇതിന്‍പ്രകാരം റെയില്‍ പാളം ക്രോസ് ചെയ്യാന്‍ താല്‍ക്കാലിക സംവിധാനം റെയില്‍വെ ഒരുക്കും. ഇവിടെ ഒരു കാവല്‍ക്കാരനെ നിയമിക്കുവാനും ഇതുസംബന്ധമായ ഏര്‍പ്പാടുകള്‍ നടത്തുന്നതിന് അസി എക്സി എന്‍ജിനിയറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു. ചെങ്ങന്നൂര്‍-റെയില്‍വെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് ചിങ്ങവനത്തെയും -പരുത്തുംപാറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നവംബര്‍ ഒന്‍പതിന് അടച്ചത്. തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത സൗകര്യം ഏറെ ബുദ്ധിമുട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത സംവിധാനം ഒരുക്കിയത്. അസി. കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എ.ഡി.എം മോന്‍സി പി അലക്സാണ്ടര്‍, റെയില്‍വെ അസി. എക്സി. എന്‍ജിനീയര്‍ ജോസ് അഗസ്റ്റിന്, റവന്യു, പൊതുമരാമത്ത്, ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: