തൃശൂര്‍: കാറിടിപ്പിച്ച് കൊല്ലാന്‍ ചന്ദ്രബോസിന് നേരെ ആക്രമണമുണ്ടായ ജനുവരി 29ന് ആ മേഖലയില്‍ വൈദ്യുതി തകരാറുകളോ, തടസമോ ഉണ്ടായിട്ടില്ലെന്ന് കേസിലെ 101 -ാം സാക്ഷിയും മുതുവറ കെഎസ്ഇബി സെഷനിലെ അസി.എന്‍ജിനിയറുമായ കെ. രഘുനാഥന് കോടതിയില്‍ മൊഴി നല്കി.
തിങ്കളാഴ്ച രഘുനാഥന് ഉള്‍പ്പെടെ കേസിലെ അഞ്ച് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ശോഭാസിറ്റിയിലെ വെളിച്ചക്കുറവിനെ പരാമര്‍ശിച്ചുള്ള പ്രതിഭാഗം ചോദ്യങ്ങളില്‍ ആവശ്യത്തിനുള്ള വെളിച്ചവും, ഹൈമാസ്റ്റ് ലൈറ്റുള്പ്പെടെയുള്ള സംവിധാനങ്ങളുമുണ്ടെന്നും മുമ്പ് വിസ്തരിച്ചവര്‍ മൊഴി നല്‍കിയിരുന്നു. വെളിച്ചക്കുറവ് എന്ന വാദമുന്നയിച്ച പ്രതിഭാഗത്തിനുള്ള തിരിച്ചടി കൂടിയാണ് വൈദ്യുതി വിഭാഗത്തിന്റെ മൊഴി. ഇതിനു പുറമേ കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്ന വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കോടതി ഇന്നലെ വിസ്തരിച്ചു.
അതേസമയം ചന്ദ്രബോസ് വധക്കേസില്‍ കോടതി തീരുമാനിച്ച വിചാരണ സമയം ചൊവ്വാഴ്ച തീരാനിരിക്കെ പ്രധാന സാക്ഷി വിസ്താരം പോലും കേസില്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. മരണമൊഴിയും, ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഇല്ലാത്ത കേസില്‍ ദൃക്സാക്ഷി മൊഴികളും, ശാസ്്ത്രീയ തെളിവുകളുമാണുള്ളത്. 111 സാക്ഷികളുടെ പട്ടികയുമായി ഏപ്രില്‍ നാലിനാണ് കേസിന്റെ കുറ്റപത്രം കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
കൊലക്കുറ്റമാണെന്നതിനാല് വിചാരണക്കായി ജില്ലാ കോടതിയിലേക്ക് മാറ്റി. ജില്ലാ ജഡ്ജിയുടെ അവധിയെ തുടര്‍ന്ന് പിന്നെയും ഒരു മാസം വൈകി. പിന്നീട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലത്തെിയ കേസില്‍ പ്രാഥമിക വാദനടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 17 വരെ വിസ്താരത്തിനും 31ന് വിധി പറയാനും തീരുമാനിക്കുകയായിരുന്നു.
ഒക്ടോബര്‍ 26ന് തന്നെ വിസ്താരം ആരംഭിച്ചുവെങ്കിലും ഇതുവരെ 12 സാക്ഷികളെ മാത്രമാണ് വിസ്തരിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പും അപ്രതീക്ഷിത അവധികളുമെത്തിയതോടെ നടപടികള്‍ നീളുകയായിരുന്നു.
അന്വേഷണോദ്യോഗസ്ഥര്‍, ചികില്‍സിച്ച ഡോക്ടര്‍മാര്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്ജന് എന്നിവരുള്‍പ്പെടെയുള്ള പ്രധാന സാക്ഷികളുടെ വിസ്താരം ഇനിയും ആയിട്ടില്ല. ഈ സാഹചര്യത്തില്‍ തുടര്‍നാളുകളിലെ വിചാരണക്ക് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രണ്ടാഴ്ച മുമ്പ് കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി , വിധിപ്പകര്‍പ്പ് 30 ന് കോടതിക്ക് ലഭിക്കും വിധത്തില്‍ വിചാരണ കോടതി വിധി പറയണമെന്ന് ഉത്തരവിട്ടിരുന്നു.
കൂറുമാറിയ അമലിന് കോടതിയുടെ നോട്ടീസ്
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കൂറുമാറിയ സാക്ഷിയും പ്രതി നിസാമിന്റെ ഭാര്യയുമായ അമലിന് കോടതിയുടെ നോട്ടീസ്. കൂറുമാറുകയും, കള്ളസാക്ഷി പറയുകയും ചെയ്ത അമലിനെതിരെ ക്രിമിനല്‍ ശിക്ഷാനിയമം 340 അനുസരിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ അപേക്ഷയിലാണ് കോടതി നടപടി. ഇക്കഴിഞ്ഞ 12നായിരുന്നു സാക്ഷി വിസ്താരത്തിനിടെ അമല്‍ മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിക്ക് വിരുദ്ധമായി വിചാരണക്കോടതിയില്‍ മൊഴി നല്‍കിയത്.
അമലിന്റെ ആവശ്യ പ്രകാരം രഹസ്യ വിചാരണയായിരുന്നു. ചന്ദ്രബോസിന് നേരെയുണ്ടായത് മനപ്പൂര്‍വ്വമായ ആക്രമണമായിരുന്നില്ലെന്നും, വാഹനാപകടമായിരുന്നുവെന്നുമായിരുന്നു അമലിന്റെ വിചാരണക്കോടതിയിലെ മൊഴി. തുടര്‍ന്ന് അമല്‍ കൂറുമാറിയാതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് കിട്ടാവുന്ന ശിക്ഷയുടെ തുല്യമായ ശിക്ഷക്ക് അര്‍ഹമാകുന്നതാണ് കൂറുമാറ്റത്തിലെ ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: