പറവൂര്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ് ആട് ആന്റണിയെ മോഷണ കേസില്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മുളവന വില്ലേജില്‍ ചേരയം ചേരിയില്‍ കുമ്പളം നെടുവിള വടക്കേതില്‍ ആട് ആന്റണി (54)യെന്ന ആന്റണിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. 1993ല്‍ പറവൂര്‍ വെടിമറയില്‍ ഒരു വീടിന്റെ ജനല്‍ കമ്പി വളച്ച് അകത്ത് കയറി ഗൃഹോപകരണങ്ങള്‍ മോഷ്ടിച്ചു. 1994ല്‍ മന്നത്തുള്ള തുണിക്കടയുടെ തട്ട് പൊളിച്ച് അകത്ത് കടന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ചു എന്നിവയാണ് കേസുകള്‍. 2002ല്‍ ഒരു കേസില്‍ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പറവൂരിലെ മോഷണവിവരം പുറത്തുവരുന്നത്. ഇതിനെത്തുടര്‍ന്ന് പറവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നതടക്കം മോഷണം, സ്ത്രീപീഡനം എന്നിവയടക്കം 200 ഓളം കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന ആട് ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13 നാണ് ചിറ്റൂരിന് സമീപം തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ഗോപാലപുരത്തെ ഭാര്യാവീട്ടില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
പറവൂര്‍ മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ആട് ആന്റണിയെ തിങ്കളാഴ്ച രാവിലെ 11.15 ഓടെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ആട് ആന്റണിയെ പറവൂര്‍ കോടതിയില്‍ ഹാജരാക്കുന്ന എന്നറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പറവൂര്‍ കോടതിക്ക് സമീപം തടിച്ച് കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: