കേരളത്തില്‍ ആദ്യമായി ‘സ്ത്രീമേധാവിത്വം’ എന്ന സങ്കല്‍പ്പം പ്രായോഗികമാക്കിയവരാണ് മൂന്നാറില്‍ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ സമരം ചെയ്യുന്ന ‘പെമ്പിളൈ ഒരുമൈ’. കൂലിയും ബോണസ്സും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സ്ത്രീ തോട്ടംതൊഴിലാളി സംഘടന ട്രേഡ് യൂണിയനുകളുടെ നേതൃത്വം തിരസ്കരിച്ചത് തോട്ടം ഉടമകളെ ഞെട്ടിപ്പിക്കുകയുണ്ടായി. പല ട്രേഡ് യൂണിയനുകളും പുരുഷമേധാവിത്വമുള്ള സംവിധാനമാണ്. പെമ്പിളൈ ഒരുമൈ ആവശ്യപ്പെട്ടത് കൂലിയും ബോണസ്സും വര്‍ധിപ്പിക്കണമെന്നായിരുന്നു.
പക്ഷേ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും തോട്ടം ഉടമകളും തമ്മില്‍ ഉണ്ടാക്കിയ രഹസ്യധാരണയില്‍ ഇവര്‍ക്ക് കൂലി വര്‍ധിപ്പിക്കാമെന്നും ബോണസ് നല്‍കണമെന്നും ഉറപ്പ് നല്കി. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം സൗകര്യപൂര്‍വം ഇത് തള്ളുകയായിരുന്നു. മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ ജീവിക്കുന്നത് ഇപ്പോഴും കോളോണിയല്‍ യുഗത്തിലാണ്. രണ്ടു ചെറിയ മുറികളുള്ള ‘ലയം’ എന്നുവിളിക്കുന്ന അവരുടെ വാസസ്ഥലം ഒരു കുടുംബത്തിന് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന, പലവിധചൂഷണങ്ങള്‍ക്കും അവസരമൊരുക്കുന്ന ഒരു സംവിധാനമാണ്.
സര്‍ക്കാരിനെ വിശ്വസിച്ച് സമരം പിന്‍വലിച്ച ‘പെമ്പിളൈ ഒരുമൈ’ ഇപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ കുഴയുകയാണ്. പണിമുടക്ക് സമരത്തിന് ഇനിയില്ലെന്നും അതിന്റെ നേതാവ് ലിസി അറിയിച്ചു. കൂലി വര്‍ധനവ് സംബന്ധിച്ച ചര്‍ച്ച നടക്കാനിരിക്കെയാണ് ഇത് നടപ്പാക്കാനാകില്ലെന്ന് തോട്ടം ഉടമകള്‍ പ്രഖ്യാപിച്ചത്. കൂലി വര്‍ധനവ് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ‘പെമ്പിളൈ ഒരുമൈ’ സമരം സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ്. ട്രേഡ് യൂണിയന് സഹായമില്ലാതെ സ്ത്രീകള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗോമതി ഉള്‍പ്പെടെ, ആവശ്യപ്പെടുന്നത് 20 ശതമാനം ശമ്പള പാക്കേജാണ്. ഇതില്‍ 8.33 ശതമാനം ബോണസും 11.67 ശതമാനം സഹായധനവും ഉള്‍പ്പെടുന്നു.
ഇപ്പോള്‍ ട്രേഡ് യൂണിയനുകളും ഇവരെ പിന്തുണച്ച് മിനിമം കൂലി 500 രൂപ എങ്കിലും ആക്കണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നു. പക്ഷേ റബറിന്റെയും തേയിലയുടെയും കുരുമുളകിന്റെയും വില താഴ്ന്ന സാഹചര്യത്തില്‍ ഈ വര്‍ധന താങ്ങാന്‍ സാധ്യമല്ലെന്നാണ് തോട്ടമുടമകളുടെ നിലപാട്. അവരുടെ ശമ്പളം ഇപ്പോഴത്തെ 232 ല്‍ നിന്നും 300 രൂപയാക്കാമെന്നാണ് തോട്ടം ഉടമകള്‍ പറയുന്നത്. എസ്റ്റേറ്റുകള്‍ ഇപ്പോള്‍ ചെറിയ സാമ്രാജ്യങ്ങള്‍ പോലെയാണ് നിലനില്‍ക്കുന്നത്. ‘പെമ്പിളൈ ഒരുമൈ’യുടെ പ്രതിഷേധത്തിന് കാരണം ശമ്പള കുറവ് മാത്രമല്ല സ്ത്രീ-പുരുഷ വിവേചനം കൂടിയാണ്.
ഇതിനൊക്കെ അറുതിവരുത്താന്‍ പെമ്പിളൈ ഒരുമൈ തങ്ങളുടെ സ്വന്തം ട്രേഡ് യൂണിയന് രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. 3,25,000 തൊഴിലാളികളാണ് തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. അവരുടെ ആവശ്യം 30 ശതമാനം ശമ്പള വര്‍ധനവാണ്. തോട്ടം ഉടമകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഒത്തുതീര്‍പ്പിന് തയ്യാറായത് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനായിരുന്നു എന്നും സര്‍ക്കാരാകട്ടെ ഉറപ്പുതന്നതൊന്നും ചെയ്തില്ലെന്നും അവര്‍ ആരോപിക്കുന്നതില്‍ സത്യമുണ്ട്. മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് 17 ദിവസം തുടര്‍ന്ന അനിശ്ചിതകാല സമരം നീക്കുപോക്കുകള്‍ക്ക് ഒടുവില്‍ 301 രൂപയില്‍ ഒത്തുതീര്‍പ്പിന് തൊഴിലാളികള്‍ തയ്യാറാവുകയായിരുന്നു. ഇതുപോലും നല്‍കാനാവില്ലെന്ന ഉടമകളുടെ നിലപാട് തോട്ടംമേഖലയെ വീണ്ടും സമരത്തിലേയ്ക്ക് തള്ളിവിടുമെന്നുറപ്പാണ്. തങ്ങളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ കൂലി വര്‍ധന അടക്കമുള്ള ധാരണയില്‍നിന്നും പിന്മാറുമെന്നും തോട്ടമുടമകള്‍ ഭീഷണി ഉയര്‍ത്തുകയായിരുന്നു.
ധാരണയില്‍നിന്നും പിന്‍വാങ്ങി തോട്ടം നടത്താനാവില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂലി വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ പുനഃപരിശോധിക്കുകയില്ലെന്നും തോട്ടം ഉടമകളുടെ സമ്മര്‍ദ്ദതന്ത്രത്തിന് വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂലി കൂട്ടാനാവില്ലെന്ന ഉടമകളുടെ നിലപാട് കൂടുതല്‍ ഇളവ് നേടാനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നു. ഈ വര്‍ഷം സപ്തംബര്‍ അഞ്ചാം തീയതി രൂപീകരിക്കപ്പെട്ട ഈ സ്ത്രീ കൂട്ടായ്മ ചരിത്രം രചിച്ചിരിക്കുകയാണ്. പക്ഷേ ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട പെമ്പിളൈ ഒരുമൈയിലും അനൈക്യം മറനീക്കുന്നു. ഇതില്‍ എഐഡിഎംകെയുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.
സ്ത്രീ തോട്ടം തൊഴിലാളികള്‍ തമിഴരാണ്. ഇവരെ ഭിന്നിപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. ‘പെമ്പിളൈ ഒരുമൈ’യെ തങ്ങളുടെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമം തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പെമ്പിളൈ ഒരുമൈയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സര്‍ക്കാരും തോട്ടം ഉടമകളും ഒത്തുകളിക്കുകയാണ് എന്നും വിഎസ് ആരോപിച്ചു. പെമ്പിളൈ ഒരുമൈയുടെ സമരം സെക്രട്ടറിയേറ്റ് പടിയ്ക്കലേക്ക് നീങ്ങിയാല്‍ സര്‍ക്കാരിനെ അത് വെട്ടിലാക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് തോട്ടമുടമകള്‍ വഴങ്ങുമെന്നാണ് ഏറ്റവുമൊടുവില്‍ അറിയാന്‍ കഴിയുന്നത്. ഇങ്ങനെ സംഭവിക്കുന്നതാണ് എല്ലാവര്ക്കും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: