ജന്‍ലോക്പാല്‍ ബില്ലില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം സമവായം ഉണ്ടാകാതെ യുപിഎ സര്‍ക്കാര്‍ നട്ടംതിരിയുമ്പോഴും ഈ ബില്‍ ഈ ലോക്സഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. യുപിഎയുടെ നിലപാട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്നാണ്. പ്രധാനമന്ത്രിയെയും ഉപാധികളോടെ ലോക്പാല്‍ പരിധിയില്പ്പെടുത്താമെന്ന ഏകദേശ ധാരണ മാത്രമാണ് രൂപപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷമാകട്ടെ പ്രധാനമന്ത്രിയെയും ഗ്രൂപ്പ് സി, ഡി ജീവനക്കാരെയും മാത്രമല്ല കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ അന്വേഷണവിഭാഗത്തെയും ലോക്പാല്‍ പരിധിയില്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. സിബിഐയെയും സിവിസിയെയും ലോക്പാല്‍ പരിധിയില്നിന്നൊഴിവാക്കണമെന്ന് യുപിഎ ആഗ്രഹിക്കുന്നു. സിബിഐ ഡയറക്ടര്‍തന്നെ സിബിഐ ലോക്പാല്‍ പരിധിയില്‍ വരുന്നതിനെ എതിര്‍ത്തിരിക്കുകയാണ്. ഈ വിഷയത്തിലും സമവായം ഉരുത്തിരിഞ്ഞില്ല. എംപിമാര്‍ക്ക് പരിരക്ഷ നല്‍കുമെങ്കിലും അഴിമതിയാരോപണങ്ങള്‍ ലോക്പാല്‍ പരിധിയില്‍പ്പെടുത്തണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. ജന്‍ലോക്പാല്‍ പാസാക്കിയില്ലെങ്കില്‍ ഡിസംബര്‍ 27 മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അനിശ്ചിതകാല അഴിമതിവിരുദ്ധ സമരം രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ്.
അഴിമതിയാണ് ഇന്ന് യുപിഎ സര്‍ക്കാരിനെ വേട്ടയാടുന്ന വിഷയം. ജന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്ന ആവശ്യവും അതിന് കിട്ടിയ മാധ്യമ പ്രാധാന്യവും അണ്ണാ ഹസാരെയുടെ സമരവും അഴിമതിയെ ജനങ്ങളുടെ മുന്നില്‍ ഒരു മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇപ്പോള്‍ ജന്‍ലോക്പാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാതെ വീണ്ടും അണ്ണാ ഹസാരെയെ നിരാഹാര സത്യഗ്രഹത്തിലേക്ക് നയിക്കുകയാണെങ്കില്‍ യുപിയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസും യുപിഎയും വിഷമവൃത്തത്തിലാകും. ഇതിനിടെയാണ് വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച 782 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും വിദേശബാങ്കുകളിലുള്ള 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നും ജനചേതന രഥയാത്ര നടത്തിയ അദ്വാനി ലോക്സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എത്രയും വേഗം ധവളപത്രം ഇറക്കണമെന്നും അദ്വാനി പറഞ്ഞു. ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞത് 66,000 കോടി രൂപ ഇപ്പോള്‍തന്നെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും നിക്ഷേപകരില്‍ എംപിമാര്‍ ആരും ഇല്ലെന്നും പേര് വെളിപ്പെടുത്താത്തത് അത് അന്താരാഷ്ട്ര കരാറിന്റെ ലംഘനമായതിനാലാണ് എന്നുമാണ്. 36,000 രേഖകള്‍ ഇതു സംബന്ധിച്ച് ലഭിച്ചതായും പ്രണബ് മുഖര്‍ജി പറഞ്ഞു.
25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം എന്നാല്‍ ഇന്ത്യയുടെ ജിഡിപിയുടെ 20 ശതമാനമാണ്. സര്‍ക്കാര്‍ കള്ളപ്പണക്കാരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് ആരോപിച്ചു. ഈ പണം തിരികെ കൊണ്ടുവന്ന് അത് രാഷ്ട്ര വികസനത്തിനുപയോഗിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. കള്ളപ്പണം നികുതിവെട്ടിപ്പില്ക്കൂടി മാത്രമല്ല അഴിമതിയില്ക്കൂടിയും ആകാമല്ലോ. പക്ഷെ സര്‍ക്കാര്‍ നിലപാട് പേര് വെളിപ്പെടുത്തല്‍ രാജ്യത്തിന് പുറത്ത് ബിസിനസ് ചെയ്യുന്ന ഇന്ത്യന്‍ സംരംഭകര്‍ക്ക് ദോഷം ചെയ്യുമെന്നാണ്. പണം തിരിച്ചുപിടിക്കലാണ് പേര് വെളിപ്പെടുത്തലല്ല പ്രധാനമെന്ന് പറയുന്ന പ്രണബ് മുഖര്‍ജി ലക്ഷ്യമിടുന്നത് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്നതിനാണ്. സര്‍ക്കാര്‍ നിഷ്ക്രിയമാകുന്നതും നിലപാടുകളില്‍ അലസത പ്രതിഫലിക്കുന്നതും ഇതുമൂലമാണ്. കള്ളപ്പണ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുപ്രീംകോടതി പോലും കുറ്റപ്പെടുത്തിയിരുന്നു. കള്ളപ്പണത്തിന്റെ ആപത്ത് വിദേശശക്തികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ പണം ഭീകരര്‍ക്കുള്ള ഫണ്ടായിപ്പോലും മാറുന്നുണ്ട്. അഴിമതിക്കെതിരെ അന്താരാഷ്ട്ര പ്രമേയം പാസാക്കാന്‍ യുഎന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജന്‍ലോക്പാല്‍ ബില്ലിനോടും കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനോടും യുപിഎ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: