കണ്ണൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ കണ്ണൂര്‍ കോര്പ്പറേഷന് ഭരണം സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. ഇരു മുന്നണികള്‍ക്കും 27 വീതം സീറ്റ് ലഭിക്കുകയും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച രാഗേഷ് വിജയിക്കുകയും ചെയ്തതോടെയാണ് ഭരണ പ്രതിസന്ധി ഉടലെടുത്തത്. വിമതന്റെ നിലപാട് നിര്‍ണ്ണായകമാവുകയും അധികാരത്തിനായി ഇരുമുന്നണികളും വിമതനെ സ്വാധീനിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തെങ്കിലും വിമതന് ഇനിയും മനസ്സു തുറന്നില്ല. മുന്നണികള്ക്കുളളിലും വിമതനെ കൂടെകൂട്ടുന്നതിനെ ച്ചൊല്ലി പ്രതിസന്ധി നിലനില്‍ക്കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ജയിച്ച വിമതനെ കൂടെ കൂട്ടുന്നതില്‍ അറച്ചു നില്ക്കുന്ന ലീഗ് അംഗങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.
അതേസമയം കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതനായി ജയിച്ച പി.കെ.രാഗേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വവും മുന്‍ മന്ത്രി കെ.സുധാകരനും രംഗത്തെത്തി. അതേസമയം കെപിസിസിക്ക് കത്തുനല്‍കി വിമതന് പി.കെ.രാഗേഷ് പിടിമുറുക്കുന്നു. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് സുധാകരന് പ്രതികരിച്ചിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി ഇക്കാര്യം കെപിസിസിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം കണ്ണൂര്‍ പ്രശ്നത്തില്‍ ജില്ലാ നേതൃത്വമാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും കെപിസിസി ഇടപെടില്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് അറിയിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ നല്കി ആരേയും ആകര്ഷിക്കേണ്ടന്നാണ് പാര്‍ട്ടി നിലപാടെന്നും കെപിസിസി നേതൃത്വം പരസ്യമായി പറയുന്നുണ്ടെങ്കിലും കണ്ണൂരിലുള്‍പ്പെടെ ഏതു വിധേനയും വിമതരെ കൂടെ കൂട്ടാന്‍ നീക്കങ്ങള്‍ നടത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വം തന്നെ നേരിട്ട് ബന്ധപ്പെടാത്ത കാലത്തോളം വീട്ടുവീഴ്ചക്കില്ലെന്ന് കോണ്‍ഗ്രസ് വിമതന് പി.കെ.രാഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി നേതൃത്വം ഏകപക്ഷീയമായി തന്നെ ആറു വര്‍ഷഷത്തേക്ക് പുറത്താക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്താല്‍ മാത്രമേ പിന്തുണക്കൂ എന്നാണ് രാഗേഷിന്റെ നിലപാട്. ഡിസിസി നേതൃത്വം ഇതുവവെരയും ചര്‍ച്ചക്ക് വന്നില്ലെന്നും രാഗേഷ് അറിയിച്ചു. കോണ്‍ഗ്രസ് വിമതന് സ്ഥാനമാനങ്ങള്‍ നല്കി ‘ഭരണം ഉറപ്പാക്കുന്നതിനോട് മുസ്ലീം ലീഗ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലീഗിന്റെ ഉറച്ച കോട്ടകളിലടക്കം സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കോണ്‍ഗ്രസ് വിമതന്റെ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കിയതായാണ് ലീഗ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിമതന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്കി ഒത്തുതീര്‍പ്പിനാണ് കോണ്‍ഗ്രസ് ശ്രമമെങ്കില്‍ തങ്ങള്‍ക്ക് മേയര്‍ സ്ഥാനം വേണമെന്ന് ലീഗ് പ്രഖ്യപിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്നും ലീഗ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. കോര്പ്പറേഷന് ഭരണം സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് സുധാകരന് ഭാഷ്യം. പി.കെ.രാഗേഷ് ഉന്നയിച്ച ആവശ്യങ്ങളില്‍ പിസിസി മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് തീരുമാനമെടുക്കുമെന്നും കെ.സുധാകരന് വ്യക്തമാക്കി. കോര്പ്പറേഷന് ഭരണം ലഭിക്കാന്‍ ഇടതുപക്ഷം നാണം കെട്ട കളികളാണ് പയറ്റുന്നതെന്നും സുധാകരന് പറഞ്ഞു.കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും കെ.സുധാകരന്റെയു, ഏകാധിപത്യ നിലപടില്‍ പ്രതിഷേധിച്ചാണ് മുന്‍ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായ പി.കെ.രാഗേഷ് വിമതനായി മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: