എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലേക്കുള്ള എരുമേലിയിലെ അയ്യപ്പന് താര റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി പഞ്ചായത്ത് അട്ടിമറിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ എരുമേലിയില്‍ നിന്നുള്ള കാനനയാത്രക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന പേട്ടകൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെയുള്ള 1600 മീറ്റര്‍ പാതയാണ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി പഞ്ചായത്ത് അട്ടിമറിച്ചത്.
നേര്‍ച്ചപ്പാറ പ്രദേശത്തുകൂടിയുള്ള നിലവിലുള്ള പഞ്ചായത്ത് റോഡിനൊപ്പമുണ്ടായിരുന്ന റോഡ് സ്വകാര്യ എസ്റ്റേറ്റുകാരും വ്യക്തികളും കയ്യേറുകയായിരുന്നു. പഞ്ചായത്തിന്റെ റോഡ് രജിസ്റ്ററിലുണ്ടായിരുന്ന അയ്യപ്പന് താര റോഡ് കയ്യേറി റബ്ബര്‍ കൃഷി ചെയ്ത സംഭവം ബിജെപിയാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് നടന്ന സമരങ്ങളില്‍ റവന്യു വകുപ്പും, പഞ്ചായത്തും, പോലീസും, പിഡബ്ല്യുഡിയും സംയുക്തമായി സ്ഥലത്തെത്തി കയ്യേറ്റം ഒഴിപ്പിച്ച് അയ്യപ്പന്‍താര റോഡ് സഞ്ചാരയോഗ്യമാക്കാന്‍ തീരമാനിക്കുകായിരുന്നു.
എന്നാല്‍ കയ്യേറ്റ പാതയിലെ മരങ്ങള്‍ വെട്ടി നീക്കി റോഡ് പിഡബ്ല്യുഡിക്ക് കൈമാറുന്നതടക്കമുള്ള തുടര്‍ നടപടികളൊന്നും ചെയ്യാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിക്ക് കഴിഞ്ഞില്ല.
ഒന്നര കിലോമീറ്ററോളം ദൂരമുള്ള കയ്യേറ്റഭിമിയിലെ റോഡിന് 2.40 മീറ്റര്‍ വീതി ഉണ്ടായിരുന്നു. അയ്യപ്പന്‍താര റോഡ് കയ്യേറ്റക്കാര്‍ ഭൂമി തിരിച്ചു ്നല്‍കാന്‍ ആദ്യം വിസമ്മതിച്ചപ്പോള്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് വെട്ടിതെളിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കയ്യേറ്റക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും ഭൂമി ഏറ്റെടുത്ത് മരങ്ങള്‍ വെട്ടി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.
കോട്ടയം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം അയ്യപ്പന്‍താര റോഡ് വെട്ടിതെളിച്ചെങ്കിലും എരുമേലി-പേരൂര്‍ത്തോട് വരെയുള്ള സമാന്തരപാതകൂടിയായ അയ്യപ്പന്‍താര റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു.
റോഡിലെ മരങ്ങള്‍ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കാനുള്ള ഫണ്ട് പഞ്ചായത്തിനില്ലെന്ന വിചിത്രമായ കാര്യമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പിഡബ്ല്യുഡിക്ക് വിട്ടു നല്കിയാല് മറ്റ് നടപടികളൊന്നും ബാധകമാകാതെ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ റവന്യു വകുപ്പ്, പോലീസ്, പിഡബ്ല്യുഡി എന്നീ വകുപ്പുകളെ ഒഴിവാക്കി അയ്യപ്പന്‍താര റോഡ് നടപടികള്‍ അട്ടിമറിക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അടിയന്തിരമായി റോഡ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: