ആലപ്പുഴ: ജില്ലയില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും, സിപിഎമ്മും ഘടകകക്ഷികളെ പോലും വഞ്ചിച്ച് പരസ്പരം വോട്ടുമറിച്ച് സഹായിച്ചു. കോണ്‍ഗ്രസ്, സിപിഎമ്മിന് വോട്ടുമറിച്ചെന്ന ആരോപണം ശരിവെക്കുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. ഡിസിസി പ്രസിഡന്റുമായി അടുത്ത ബന്ധമുള്ള നേതാവു പറഞ്ഞതനുസരിച്ച് സിപിഎമ്മിന് വോട്ടു മറിച്ചതിന് പ്രതിഫലം ചോദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സംഭാഷണമാണ് പുറത്തായത്. ആലപ്പുഴ നഗരസഭയിലെ ഇരവുകാട് വാര്‍ഡിലാണ് സംഭവം.
ഇരവുകാട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായി വോട്ടിന് പണം വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ശക്തമായ ത്രികോണമത്സരം നടന്ന വാര്‍ഡില്‍ ബിജെപി ജയം ഉറപ്പാക്കിയ സാഹചര്യത്താലാണ് ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുവിറ്റത്. എന്തു വില നല്‍കിയും വാര്‍ഡ് പിടിക്കേണ്ടത് സിപിഎമ്മിന്റെയും ആവശ്യമായിരുന്നു. പുന്നപ്ര-വയലാര്‍ സ്മാരകം നില്ക്കുന്ന വലിയ ചുടുകാട് ഈ വാര്‍ഡിലാണ്. 2010ല്‍ ഈ വാര്‍ഡില്‍ അപ്രതീക്ഷമായി കോണ്‍ഗ്രസ് ജയിച്ചത് വലിയ ചര്‍ച്ചായായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ ജയിക്കുന്ന സ്ഥിതി വന്നത് സിപിഎമ്മിന് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് അവിശുദ്ധ സഖ്യം രൂപം കൊണ്ടത്. ലക്ഷ്യം നിറവേറ്റാന്‍ കളത്തിലിറങ്ങിയ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാജി കോയാപറമ്പന്റെ സംഭാഷണമാണ് വാട്സ്ആപ്പിലൂടെ പുറത്തായത്.
കോണ്‍ഗ്രസ് വോട്ട് സിപിഎം സ്ഥാനാര്‍ത്ഥി സൗമ്യ രാജിനു ചെയ്താല്‍ ഒരു വോട്ടിന് ആയിരം രൂപാപ്രകാരം നല്‍കാമെന്നായിരുന്നു മറ്റു പ്രവര്‍ത്തകരോട് ഷാജിയുടെ ഉറപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലം നേതാവ് പ്രവര്‍ത്തിച്ച വിവരം പുറത്തറിയാതിരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന നിര്‍ദ്ദേശവും ഫോണ്‍ സംഭാഷണത്തിലുണ്ട്. ഇരവുകാട് വാര്‍ഡില്‍ കഴിഞ്ഞതവണ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ബിജെപിക്കാണ് രണ്ടാം സ്ഥാനം. സംഭവം വിവാദമായ സാഹചര്യത്തില്‍ ഷാജി കോയാപറമ്പനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരവുകാട് വാര്‍ഡിന് സമീപം സിപിഐ മത്സരിച്ച കുതിരപ്പന്തി, ഗുരുമന്ദിരം വാര്‍ഡുകളില്‍ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു നല്കി. ഇരവുകാട്ടെ ധാരണയുടെ ഭാഗമായിരുന്നു ഇത്. കാലങ്ങളായി കുത്തകയാക്കി വെച്ചിരുന്ന ഈ രണ്ടു വാര്‍ഡുകളും ഇത്തവണ സിപിഐക്ക് നഷ്ടപ്പെടുകയും ചെയ്തു. ജില്ലയില്‍ വ്യാപകമായി ഇത്തരത്തില്‍ വോട്ടുകച്ചവടം നടന്നെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫോണ്‍സംഭാഷണം പുറത്തായ സംഭവം. അതിനിടെ ഇരവുകാട് വാര്‍ഡിലെ സിപിഎം സാഥാനാര്ത്ഥിയുടെ കെട്ടിടത്തില്‍ വോട്ടെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയും വിവാദമായി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിയടക്കം രേഖാമൂലം ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: