തിരുവനന്തപുരം: ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ ബിഎഎംഎസ് വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റു മാര്‍ച്ച് നടത്തി. ആരോഗ്യ സര്‍വകലാശാല ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇയര്‍ ഔട്ട് പിന്‍വലിക്കുക, ആരോഗ്യസര്‍വകലാശാലയില്‍ നടന്നുവരുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കുക, പ്രൊ വിസി ഡോ നളിനാക്ഷന്റെ ഇടതുപക്ഷ പ്രീണനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബിഎഎംഎസ് കോഴ്സ് നടന്നുകൊണ്ടിരിക്കുന്നതിന്റെ മധ്യത്തിലാണ് കേരളത്തില്‍ ഇയര്‍ ഔട്ട് നടപ്പാക്കാന്‍ സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് പ്രസാദ് ആരോപിച്ചു. പല കോളേജുകളിലും ഇത് പല രീതിയിലാണ് നടപ്പാക്കുന്നത്. ഇത് കേരളത്തിലെ ആയുര്‍വേദ വിദ്യാര്‍ഥികളുടെ പഠനം തകര്‍ക്കാനേ ഉപകരിക്കൂ. ഇതിന് കൂട്ടു നില്ക്കുന്ന വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും രാജി വയ്ക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.
അതുപോലെ കേരള ആരോഗ്യ സര്‍വകലാശാലയിലെ അഴിമതിക്കേസുകളില്‍ ഒരാള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. കൂട്ടുപ്രതികളെല്ലാവരും പുറത്ത് സുരക്ഷിതരാണ്. ഇതിലും വലിയ അഴിമതി അവിടെ നടക്കുന്നുണ്ട്. പ്രൊ വിസി ഡോ നളിനാക്ഷന് നഗ്നമായ ഇടതുപക്ഷ പ്രീണനമാണ് നടത്തുന്നത്. പരസ്യമായി ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇത് ഉടനടി അവസാനിപ്പിക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ എ.എസ്. അഖില്‍, നേതാക്കളായ ആര്. അശ്വിന്, കെ. സുബിത്ത്, പി.എസ്. സൂരജ്, അമല്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു. ദേശീയ കണ്‍വീനര്‍ വിനീത് മോഹന്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: