പാനൂര്‍: പാനൂര്‍ മേഖലയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു. പോലീസ് നിഷ്ക്രിയം. തെരഞ്ഞെടുപ്പിനു ശേഷം മേഖലയില്‍ നിരന്തര അക്രമം നടത്തുന്ന സിപിഎമ്മിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി കൈക്കൊളളാത്തതാണ് വീണ്ടും അക്രമം ആവര്‍ത്തിക്കാന്‍ കാരണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കൂറ്റേരിയിലെ ബിജെപി പ്രവര്‍ത്തകനായ ജിത്തുവെന്ന സുബിനിനെ വകവരുത്താനായി മുഖംമൂടി സംഘം വാഹനത്തില്‍ പട്ടാപകല്‍ വീട്ടിലെത്തി അതിക്രമം നടത്തിയിരുന്നു. ഭാര്യ നിലവിളിച്ചതോടെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഒരാളെപ്പോലും പിടികൂടാനോ ആരാണ് സംഭവത്തിനു പിന്നില്ലെന്ന് മനസിലാക്കാനോ പോലീസിന് സാധിച്ചിട്ടില്ല.സിപിഎം നേതാവ് പി.സജീവന് കൂറ്റേരിയില്‍ പരാജയപ്പെട്ടതാണ് അക്രമത്തിനു കാരണം. നിരവധി കേസുകളില്‍ പ്രതിയായ സജീവനും സഹോദരന് സന്തോഷുമാണ് പല അക്രമങ്ങള്‍ക്കും പിന്നില്‍. ഇവരെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു നല്‍കിയിട്ടും ഒരു നടപടിയും കൈകൊളളാന്‍ തയ്യാറായിട്ടില്ല. അതിനുശേഷം കൂറ്റേരി കനാല്‍ പരിസരത്ത് ബോംബേറിഞ്ഞ് ഭീതിപരത്തിയതും പി.സജീവന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ ദിവസം കുനുമ്മലിലെ ബിജെപി പ്രവര്ത്തകന് ശരത്തിനെ പാട്യത്തു വെച്ച് ക്രൂരമായി അക്രമിച്ച സംഭവത്തിലും ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇതിനുശേഷം എലാങ്കോട് വൈദ്യര്‍പീടികയില്‍ ബിജെപി പ്രവര്ത്തകന് സുരേന്ദ്രന്റെ കടക്ക് നേരെ ബോംബേറും നടന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമാണ്. അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പോലീസ് കാണിക്കുന്ന നിസ്സംഗത പ്രദേശത്ത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിപിഎം നേതൃത്വം ആസൂത്രിതമായ നടത്തുന്ന നീക്കങ്ങളെ ഭീതിയോടെയാണ് പാനൂരിലെ ജനങ്ങള്‍ കാണുന്നത്. കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്ന ഏവരും മറക്കാന്‍ ശ്രമിക്കുന്ന ഡിസംബര്‍ മാസവും അടുത്തു വരികയാണ്. ബലിദാനദിനങ്ങളും രക്തസാക്ഷി ദിനങ്ങളും വീണ്ടും രക്തരൂക്ഷിതമാവുമോയെന്ന ഭയവിഹ്വലത ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. പോലീസ് നടപടികള്‍ കാര്യക്ഷമമായില്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ തിരിച്ചുവരുമെന്ന ആശങ്കയാണ് പൊതുവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: