പാരീസ് : പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബെല്‍ജിയം സ്വദേശിയായ അബ്ദെല് ഹമീദ് അബൗദ് എന്ന് ഫ്രഞ്ച് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ഇപ്പോള്‍ സിറിയയിലാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വ്യാപകമായ തെരച്ചില്‍ നടന്നുവരികയാണ്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേറുകളില്‍ ഒരാള്‍ കഴിഞ്ഞ മാസം ഗ്രീസില്‍ താമസിച്ചതിന്റെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ യൂറോപ്പിലേക്കുണ്ടായ അഭയാര്‍ത്ഥി പ്രവാഹം ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ ആക്രമണത്തിന് മറയാക്കിയെന്നും അന്വേഷണം സംഘം അറിയിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 168 റെയ്ഡുകള്‍ നടത്തുകയും ചെയ്തു. ഇവരില്‍ നിന്നും റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
104 പേരെ വീട്ടു തടങ്കലിലാക്കിയിട്ടുമുണ്ട്. ഇത് തുടക്കം മാത്രമാണെന്നും ഐഎസ് ഭീകരര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യുവേ അറിയിച്ചു. അതിനിടെ സിറിയയില്‍ ഐഎസിനെതിരെ ഫ്രാന്‍സ് വ്യോമാക്രമണം ആരംഭിച്ചു. 2014ല്‍ യുഎസും ഐഎസിനെതിരെ സിറിയില്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു.
പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ബ്രസല്‍സില്‍ ഏഴുപേര്‍ അറസ്റ്റിലായെന്ന് ബെല്‍ജിയം പോലീസ് പറഞ്ഞു.
ഇതില്‍ മൂന്നു സഹോദരന്മാര്ക്ക് ഭീകരാക്രമണത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കരുതുന്നത്. യൂറോപ്പില്‍ പല സ്ഥലങ്ങളിലും ഇവന് ആക്രണത്തിനു പദ്ധതിയിട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. പാരീസ് ആക്രണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ഭീകരരില്‍ നാലു പേര് ഫ്രഞ്ച് പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞു. അഞ്ചാമത്തേയാളുടെ വിരലടയാളം ഗ്രീസില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇയാള്‍ സിറിയന്‍ പൗരനാണെന്നാണ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: