തിരുവനന്തപുരം: കേരളാ പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ എഡിജിപിയായി നിയമിച്ചു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതല അദ്ദേഹത്തിന് നല്‍കുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഡയറക്ടര്‍ സ്ഥാനത്തെ ചൊല്ലി സേനയുടെ തലപ്പത്ത് തര്‍ക്കം രൂക്ഷമാണ്. മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപിയായ ശങ്കര്‍ റെഡ്ഡിയെ ഡയറക്ടറാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കം ഉന്നതഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ മാസം 30ന് സ്ഥാനമൊഴിയുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിലവില്‍ വിട്ടുനില്‍ക്കുകയാണ്. എഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബാണ് താത്കാലിക ചുമതല വഹിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡി വരുന്നതോടെ ഡയറക്ടറുടെ ചുമതല സ്വാഭാവികമായും അദ്ദേഹത്തിന് വന്നുചേരും. പകരം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഡയറക്ടര്‍ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണ്.
വിന്‍സന്‍ എം. പോള്‍ വിരമിക്കുമ്പോള്‍ ഋഷിരാജ് സിംഗിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. അങ്ങനെയെങ്കില്‍ ഋഷിരാജ് സിംഗ്, ജയില്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ് എന്നീ മൂന്നു പേരില്‍ നിന്ന് ഒരാളെ വിജിലന്‍സ് ഡയറക്ടറാക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാരിന് അതില്‍ ഒട്ടും താത്പര്യമില്ല.
ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിലെ പാളിച്ച മൂലം വളരെയധികം ആരോപണങ്ങള്‍ നേരിടുന്ന വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് വരാന്‍ ലോക്നാഥ് ബെഹ്റയും താത്പര്യം പ്രകടിപ്പിക്കുന്നില്ല. ഡിജിപിയായാലും ഋഷിരാജ് സിംഗിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആഭ്യന്തരവകുപ്പോ സര്‍ക്കാരോ ഇഷ്ടപ്പെടുന്നില്ല. ജേക്കബ് തോമസിന്റെ കാര്യം നേരത്തെ തന്നെ തീരുമാനമായതാണ്. ഈ സാഹചര്യമാണ് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. തങ്ങളുമായി ഏറ്റുമുട്ടാത്ത ഉദ്യോഗസ്ഥന് വേണം ഈ പദവിയില്‍ വരേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. പാമോയില്‍ കേസുള്‍പ്പെടെയുള്ളവയുടെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന റെഡ്ഡി ഇതുവരെ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനും പോയിട്ടില്ലെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: